ന്യൂദല്‍ഹി: ഭാരത-ചൈന ബന്ധത്തില്‍ പുത്തന്‍ അധ്യായം രചിച്ച് മാനസരോവര്‍ യാത്രയ്ക്കായി നാഥുലാപാസ് വീണ്ടും തുറന്നു. 1962ലെ യുദ്ധത്തെ തുടര്‍ന്ന് എന്നന്നേയ്ക്കുമായി അടച്ച നാഥുലാപാസ് ചൈനീസ് അധികൃതര്‍ വീണ്ടും തുറന്നുനല്‍കിയത് നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടമായി.
മോദിയുടെ ചൈനീസ് സന്ദര്‍ശന വേളയിലാണ് നാഥുലാപാസ് തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചത്. ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘം ഇന്നലെ രാവിലെ സിക്കിമില്‍ നിന്നും നാഥുലാപാസ് വഴി ചൈനീസ് അധീന തിബറ്റിലേക്ക് കടന്നു. 44അംഗസംഘത്തെ നയിച്ചത് ബിജെപി എംപിയായ തരുണ്‍ വിജയ് ആയിരുന്നു. ദല്‍ഹിയിലെ ചൈനീസ് അംബാസിഡര്‍ ലെ യുചെങ്, ബീജിംഗിലെ ഭാരത എംബസി കൗണ്‍സിലര്‍ ശ്രീല ദത്തകുമാര് എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥാടകസംഘത്തെ സ്വാഗതം ചെയ്തു.
മാനസരോവര്‍ തീര്‍ത്ഥാടന റൂട്ടായ ലിപുലേക് പാസ് 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ താറുമാറായിരുന്നു. ഇതേ തുടര്‍ന്നാണ് താരതമ്യേന സുരക്ഷിത റൂട്ടായ നാഥുലാപാസ് വീണ്ടും തുറക്കുന്നതു സംബന്ധിച്ച ആലോചന കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. ചൈനീസ് പ്രസിഡന്റ് സീജിന്പിങും ഇതു സംബന്ധിച്ച് മോദിയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ചു. ഉത്തരാഖണ്ഡില്‍ നിന്നും നേപ്പാള്‍ വഴി മാനസരോവറിലെത്തുന്ന ലിപുലേക്പാസ് വഴിയാണ് നിലവില്‍ മുഴുവന്‍ തീര്‍ത്ഥാടക സംഘങ്ങളും മാനസരോവറിലെത്തുന്നത്.
ആദ്യഘട്ടത്തില്‍ 250പേരുടെ ബാച്ചിനാണ് നാഥുലാപാസ് വഴി തീര്‍ത്ഥാടനത്തിന് ചൈന അനുമതി നല്‍കിയിരിക്കുന്നത്. നാഥുലാപാസില്‍ നിന്നും 1500 കിലോമീറ്റര്‍ ദൂരം ബസ്സില്‍ സഞ്ചരിച്ചാണ് തീര്‍ത്ഥാടകര്‍ മാനസരോവറിലെത്തേണ്ടത്. ഈ റൂട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങളും ചൈനീസ് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ ഹോട്ടലുകള്‍, മികച്ച റോഡുകള്‍, ഭാഷാസഹായികള്, ഗൈഡുകള്‍, ഭാരത ഭക്ഷണശാലകള്‍ എന്നിവയെല്ലാം ഇവിടങ്ങളില്‍ തയ്യാറാക്കും.
കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ 80,000 പേരാണ് മാനസരോവര്‍ യാത്ര ചെയ്തത്. ഈവര്‍ഷം 18 ബാച്ചുകളിലായി ആയിരം തീര്‍ത്ഥാടകരാണ് മാനസരോവര്‍ തീര്‍ത്ഥാടനം നിര്‍വഹിക്കുന്നത്. ഒരാള്‍ക്ക് ഏകദേശം 1.80ലക്ഷം രൂപയോളമാണ് തീര്‍ത്ഥയാത്രയ്ക്ക് ചെലവാകുന്നത്. കേന്ദ്രവിദേശകാര്യവകുപ്പാണ് തീര്‍ത്ഥയാത്ര സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: