മലപ്പുറം: കരിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസില്‍ കീഴടങ്ങിയ ഒമ്പത് സിഐഎസ്എഫ് ജവാന്മാരെ മഞ്ചേരി സിജെഎം കോടതി റിമാന്‍ഡ് ചെയ്തു. സുരേഷ് ഗൗള, സുഭാഷ് ചന്ദ്രന്, കെ.കെ. ഗൗഡ, ജിതേന്ദ്രകുമാര്‍, അരവിന്ദ് യാദവ്, അശ്വിനികുമാര്‍, അമിത് തിവാരി, ദീരേന്ദ്ര ഒറാന്‍, ജി.എ. നടരാജ് എന്നിവരാണ് റിമാന്‍ഡിലായത്. ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്കു മാറ്റി.
ഞായറാഴ്ചയാണ് ജവാന്മാര് കൊണ്ടോട്ടി സിഐ ഓഫീസില്‍ എത്തി കീഴടങ്ങിത്. പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കരിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതോടെ 13 ജവാന്മാര് റിമാന്‍ഡിലായി. സംഘര്‍ഷത്തില്‍ 53.53 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി എയര്‍പോര്‍ട്ട് അതോറിറ്റി പോലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജവാന്മാര്ക്കെതിരെ കേസെടുത്തത്.
കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്പില് കീഴടങ്ങണമെന്ന് ജൂണ്‍ 15ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. കരിപ്പൂരില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാര്‍ എത്തുന്നതുവരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്നും പ്രതികളായ ജവാന്മാരെ ഹാജരാക്കാന്‍ 21 വരെ സമയം അനുവദിക്കണമെന്നും സിഐഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് പത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും റിമാന്‍ഡിലുണ്ട്. കേസില്‍ പ്രതികളായ രണ്ടുപേര്‍ ചികിത്സയിലാണ്. വെടിവെപ്പ് കേസില്‍ ഇതോടെ 23 പേര് അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: