പൂര്ണേന്ദുമുഖിയുദിച്ച രാവും, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയും, ആറാട്ടിനെഴുന്നള്ളുന്ന ആനകളും, നക്ഷത്ര ദീപത്തിളക്കവും, ആയിരം പാദസരക്കിലുക്കവുമായൊഴുകുന്ന ആലുവാപ്പുഴയും അങ്ങനെ പോകുന്നു വരികള്‍ തീരാതെ….പ്രകൃതിയേയും പെണ്ണിനേയും വര്‍ണിച്ചാലും വരച്ചാലും തീരാത്ത അക്ഷയഖനിയാണ്. ഗാനഗന്ധര്വന് യേശുദാസിന്റെ വരപ്രസാദമണിഞ്ഞ, മാധുര്യം നിറഞ്ഞ ശബ്ദത്തിലൂടെ അതെല്ലാം നമ്മുടെ കാതുകളിലെത്തുന്നു. കേട്ടാലും കേട്ടാലും മതിവരാത്ത, മാര്‍ദ്ദവമേറിയ ഗാനസല്ലാപവുമായി ഗന്ധര്വശബ്ദവും അരശതാബ്ദം പിന്നിടുന്നു. ഇതിനു തുല്യം മറ്റൊന്നില്ല എന്നതും സത്യം. ഇനിയും കേള്‍ക്കാനിരിക്കുന്നതേയുള്ളൂ. നമ്മുടെ മനസ്സിനെ ത്രസിപ്പിക്കുന്ന ദാസേട്ടന്റെ ഗാനങ്ങള്‍.
ശക്തമായ തൂലികയേന്തിയ കവികള്‍ നമുക്ക് മുന്നിലൂടെ യാത്രപോലുംപറയാന് നില്‍ക്കാതെ മാഞ്ഞുപോയി. അതിലും എത്രയോ പേര് നിലകൊളളുന്നു. പ്രതിഭാധനന്മാരായ മഹാന്മാര് പിറക്കാനിരിക്കുന്നു. അതിന്റെ ധന്യതയില്‍ വരാനിരിക്കുന്ന വരികളെ ആ മാസ്മരികശബ്ദത്തിലൂടെ നമുക്കനുഭവിക്കാമെന്നാശിക്കാം. തമ്പുരുവിന്റെ ശ്രവ്യസുഖത്തില് മനസ്സ് തുറന്ന് പാടുമ്പോള്‍ നിറഞ്ഞാടുന്ന കഥാപാത്രങ്ങള്‍, അതേ ഭാവത്തില്‍ ദാസേട്ടനിലൂടെ കാഴ്ചക്കാരായെത്തും. വേറെ ഒരിടത്തും കാണാത്ത കാഴ്ചയാണിത്. ഈശ്വരാനുഗ്രഹത്തിന്റെ മഴവില്ലുദിച്ച യേശുദാസ് എന്ന ഗന്ധര്‍വ ഗായകന്റെ മധുരോദാര സംഗീതം ആരുടെ മനസ്സിനെയാണ് ആശ്ലേഷിക്കാത്തത്. കേള്‍ക്കുന്തോറും പിന്നെയും പിന്നെയും വേണമെന്ന തോന്നല്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭവം തന്നെ.
ശ്രീനാരായണ ഗുരുദേവന്റെ മനസ്സില്‍നിന്നും വരുന്ന പാലരുവി, യേശുദാസ് എന്ന പ്രതിഭയില്നിന്നുമുയര്ന്ന ജാതിഭേദം….എന്ന വരികള്‍ ആലപിച്ച് വലതുകാല്‍ വച്ചു കയറിയതിന്റെ അന്‍പത് സംവത്സരം. ഇതെക്കാലവും അമൃത് പോലൊഴുകട്ടെ അതിന് കാതോര്‍ത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ആ മാധുര്യം പരന്നൊഴുകട്ടെ.
സിനിമ, ഭക്തിഗാനങ്ങളിലും ലളിതസംഗീതത്തിലും കര്‍ണാടകസംഗീത കച്ചേരിയിലും ഒരുപോലെ സ്വാധീനം നേടിയവര്‍ വിരളം. ഉച്ചാരണ സുഖം, ഭാവം, സ്വാധീനം, അറിവ് ഇവയെല്ലാം ഒന്നില്‍ സംഗമിക്കുക അപൂര്‍വം. അത് സിദ്ധി നിറഞ്ഞൊഴുകുന്നത് ഈ ശുഭ്രവസ്ത്രധാരിയില്നിന്നും തന്നെ.
മലയാളക്കര ഉറക്കം വിട്ടുണരുന്നത് മുതല്‍ ഉറക്കത്തിലേക്കു ലയിക്കുംവരെ ഉണര്‍ന്നിരിക്കുന്ന കാതിലൂടെ അനുഭവിക്കുന്നത് പുണ്യഗന്ധര്വന്റെ ഈ സ്വരമാധുര്യം തന്നെയാണ്. ഈശ്വരനെ വര്‍ണിക്കാനും യാചകന്റെ ഭാവം ഉള്‍ക്കൊള്ളാനും താരാട്ടിലൂടെ കുട്ടിയെ ഉറക്കാനും പ്രണയിനിയെ വശത്താക്കാനും ഭൂമുഖ വര്‍ണനയും ദാസിന്റെ തലത്തിലുണരുമ്പോള് അതാണ് വേണ്ടത് എന്ന തോന്നല്‍ എന്നില്‍ ഊട്ടി ഉറപ്പിക്കും.
ശ്രീമൂലനഗരം വിജയന് എന്ന സവ്യസാചിയുടെ വിരല്‍ തുമ്പും പിടിച്ചാണ് ഞാന്‍ സിനിമാ മേഖലയില്‍ പ്രവേശിക്കുന്നത്. മുപ്പത്തി അഞ്ച് വര്‍ഷം മുന്‍പ്, പെരുമ്പാവൂര്‍ നാടകശാലയുടെ കാലടി ഗോപി രചിച്ച നാടകം സംവിധാനം ചെയ്യുന്നത് ശ്രീമൂലനഗരം വിജയനായിരുന്നു. അദ്ദേഹത്തിന്റെ ഒരു വര്‍ക്ക് ‘എന്റെ ഗ്രാമം’ വരുന്നുണ്ടെന്നും അത് താന്‍ വേണം സംഗീതം പകരാന്‍ വിജയേട്ടന് പറഞ്ഞു. അദ്ദേഹത്തിന്റെ അഴകും തേജസ്സുമാര്‍ന്ന കല്‍പ്പാന്തകാലത്തോളം… എന്ന രചന എന്നെ ഏല്‍പ്പിച്ചു. റിഹേഴ്സല്‍ കാലത്തെ ഇടവേളയില്‍ ശ്രുതിമീട്ടി എന്റെ വഴി തുറന്നുകേള്പ്പിച്ചു. വേണ്ടത് തന്നെ വന്നു എന്ന വിജയേട്ടന്റെ സ്ഫുടമായ ശബ്ദത്തിന് ഹൃദയത്തിന്റെ ഭാഷയായിരുന്നു. മധ്യമാവതി രാഗത്തിലൂടെ അത് ഒഴുക്കിടുകയായിരുന്നു. എല്ലാക്കാലത്തും അതിന് തങ്കത്തിളക്കം തന്നെയാണ്…..കല്‍പ്പാന്തത്തിന്റെ തികവിലാണ് തരംഗിണിയില്‍ തുടക്കം കുറിക്കുന്നത്. എത്രയെത്ര പാട്ടുകള്‍ അവിടെനിന്നും പിറന്നു എന്ന് കണക്കില്ല. മായാതെ നില്ക്കുന്ന ഓരോ ഗാനവും മലയാളത്തിന്റെ തെളിനീരുറവയായിരുന്നു. മുല്ലനേഴിയുമായി ചേര്‍ന്നുവന്ന ഗ്രാമീണഗാനങ്ങളിലാണ് ഹരിശ്രീ കുറിച്ചത്.
എന്റെ ഗ്രാമത്തിനുശേഷം ലഭിച്ചത് വീണപൂവായിരുന്നു. അമ്പിളിയുടെ ആ ചിത്രത്തിലെ “നഷ്ടസ്വര്‍ഗങ്ങളെ….എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഹൃദയസ്പര്‍ശിയായിരുന്നു. മുല്ലനേഴി രചിച്ച സ്വപ്നംകൊണ്ട് തുലാഭാരവും ആയില്യം നാളിലെ…..എന്ന സര്‍പ്പം പാട്ട് പുള്ളുവന്‍ പാട്ടുപോലെശബ്ദം മാറ്റി ദാസേട്ടന് പാടിത്തന്നു. അങ്ങനെ ഹിറ്റുകള്‍ക്ക് വഴി തുറന്ന് എന്റെ പേരും അറിയപ്പെടാന്‍ തുടങ്ങി.
ഈശ്വരന്റെ അനുഗ്രഹത്താല്‍ സിനിമാഗാനങ്ങള്‍ക്ക് എനിക്ക് കിട്ടിയത് ദാസേട്ടനുമായുള്ള സൗഹൃദമായിരുന്നു. 90% പാട്ടും അദ്ദേഹത്തിന്റെ നാദം വഴി പുറത്തുവന്നു. അഷ്ടപദി എന്ന അമ്പിളി ചിത്രത്തിലെ ഭാസ്കരന് മാഷു രചിച്ച “വിണ്ണിന്റെ വിരിമാറില്‍……” ഇത് സ്റ്റേറ്റ് അവാര്‍ഡിനടുത്ത് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല. പാദമുദ്ര എന്ന ചിത്രത്തിലെ “അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും…..”കുടപ്പനക്കുന്ന് ഹരി രചിച്ച ആ ഗാനം ദേശീയ അവാര്‍ഡിന് നേരിയ വ്യത്യാസത്തില്‍ പൊലിഞ്ഞതായിരുന്നു.
വയലാര്‍, പി.ഭാസ്കരന്, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, ഒഎന്‍വി തുടങ്ങിയ മഹാത്മാക്കളുടെ പൂത്തുലഞ്ഞ വരികളെ തേന്‍ പകര്‍ന്നു പാടിയ ദാസേട്ടന്റെ വികാസത്തിന് മനോഹര ശില്പികള് പിന്നിലുണ്ടായിരുന്നു. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, അര്ജുനന് തുടങ്ങിയ തിളക്കമാര്‍ന്ന താരങ്ങള്‍ സുഗന്ധാനുഭൂതി പകര്‍ന്നു. ദേവരാജന്‍ മാസ്റ്റര്‍ ഒരു പാട്ട് മൂന്നും നാലും ദിവസം ഇരുത്തി ദാസേട്ടനെ പഠിപ്പിക്കും. ഇത് മറ്റാര്‍ക്കും കിട്ടാത്ത വരദാനം തന്നെയായിരുന്നു.
മലയാള സിനിമയെ ശക്തമായി നിലനിര്‍ത്തിയതില്‍ മുഖ്യപങ്ക് യേശുദാസ് എന്ന ഗായകന്റേതുതന്നെ. നിത്യഹരിതനായകന് പ്രേംനസീറിന്റെ ശബ്ദം ദാസേട്ടനുമായി വളരെ ചേര്‍ച്ചയുള്ളതായി പലരും പറഞ്ഞിരുന്നു. ശബരി ഗിരീശനുമായുള്ള ദാസേട്ടന്റെ ഭക്തി ഉദാരം തന്നെ. ലോക പ്രസിദ്ധമായ മാമല വാസനെ വാങ്മയ ചിത്രത്തിലൂടെ അദ്ദേഹം ഭക്തകോടികളെ മാടിവിളിക്കയാണ്.
പടികള്ക്കുംമേലെ വാഴുന്ന ശരണഘോഷപ്രിയന്റെ അപദാനങ്ങളാല്‍ ഭൂമുഖം നിറയുന്ന മണ്ഡലക്കാലം മലയാളക്കരയുടെ മഞ്ഞില്‍ മൂടിയ പ്രഭാതമാണ്. കറുപ്പുടുത്ത്, വ്രതത്തിന്റെ വിളിപ്പുറത്ത് കെട്ടേന്തിയാത്ര തുടരുന്നത് ദാസേട്ടന് ഉണര്‍ത്തുന്ന മന്ത്രാക്ഷരങ്ങളിലൂടെയാണ്. ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പ്പൂരമലകള്‍ തൊഴുതുരുകുന്നത് വയലാറിന്റെ നിറച്ചാര്ത്തിലൂടെയായിരുന്നു…..
ഭക്തഹൃദയത്തെ മുരളിയൂതിയുണര്ത്തുന്ന ഗുരുവായൂരപ്പന്റെ അപദാനങ്ങളെ എണ്ണിയാലൊടുങ്ങാത്ത വിധം പാടിത്തീര്‍ക്കാന്‍ കഴിഞ്ഞ ഗായകജന്മം മറ്റൊന്നും തന്നെ കണ്ടേക്കില്ല. ദേവീകീര്ത്തനവും കുറവല്ല. “വടക്കുംനാഥാ സര്‍വം നടത്തും നാഥാ…….. തൃശ്ശൂരെ ശ്രീലകത്ത്നിന്നും കൈലാസ മൂര്‍ത്തി വിളികേട്ട ഒരനുഭവമാണ്. യേശുദാസ് എന്ന അതുല്യ പ്രതിഭയുടെ കാലത്ത് നിലനില്‍ക്കാനായതിന്റെ മഹത്വം മാത്രം മതി നമുക്കെല്ലാം മോക്ഷം കിട്ടാന്‍. പുണ്യദായകമായ ഈ കുളിര്കാറ്റില് കോരിത്തരിക്കുമ്പോള്‍ മറ്റൊന്നിനേയും പറ്റി ചിന്തിക്കാന്‍ തന്നെയാവില്ല. ഓരോ പാട്ടിലൂടെയും ഉയിര്ത്തെഴുന്നേല്ക്കുന്ന അനുഭൂതി നമ്മേ മുന്നോട്ടു ചലിപ്പിക്കയാണ്. പാര്‍ത്ഥനു പ്രചോദനമായി കൃഷ്ണന് ഗീത ചൊല്ലിയപോലെ ഓരോ ചുവടിനും ശക്തി പകരുകയാണ്. ഇത് ഒരേ ഒരു ഗായകനുമാത്രം ലഭിച്ച വരദാനമാണ് അപൂര്‍വ സിദ്ധി. ഇനിയും മേറെ സംവത്സരം ഇതുപോലെ നിലകൊള്ളാന്‍….ഭഗവാനേ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: