സാന്റിയാഗോ: കോപ്പ അമേരിക്കയ്ക്ക് നെയ്മറെ നഷ്ടപ്പെട്ടു. എങ്കിലും ബ്രസീല്‍ കൂടെയുണ്ട്. ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തില്‍ വെനസ്വെലയെ മറികടന്ന് മഞ്ഞക്കിളികള്‍ ക്വാര്‍ട്ടറിലേക്ക് ചിറകടിച്ചു. ഇരുപകുതികളിലുമായി ക്യാപ്ടന് തിയാഗോ സില്‍വ, യുവതാരം റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ കുറിച്ച ഗോളുകളാണ് ബ്രസീലിനെ മുന്നോട്ടുനയിച്ചത്. 84-ാം മിനിറ്റില്‍ മിക്കു വെനസ്വെലയ്ക്ക് ആശ്വാസമൊരുക്കി.
അത്ര ആധികാരികമൊന്നുമായിരുന്നില്ല ബ്രസീലിന്റെ ജയം. 9-ാം മിനിറ്റില്‍ റോബീഞ്ഞോയുടെ കോര്‍ണറില്‍ സില്‍വ വോളി തൊടുക്കുമ്പോള്‍ വെനസ്വെലയുടെ വലയില്‍ ഓളംവെട്ടി (1-0). പിന്നീട് കൂടുതല്‍ സമയവും വെനസ്വെല പന്തു കാല്‍ചുവട്ടിലാക്കി. പക്ഷേ, നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ പരാജയപ്പെട്ടു. ഒരൊറ്റ തവണ മാത്രമേ വെനസ്വെല ഗോളിലേക്ക് ലക്ഷ്യംവച്ചുള്ളു. മറുവശത്ത് റോബിഞ്ഞോ ചുക്കാന്‍പിടിച്ച കൗണ്ടര്‍ അറ്റാക്കുകള്‍ വെനസ്വെലയെ അങ്കലാപ്പിലാക്കിക്കൊണ്ടിരുന്നു.
രണ്ടാം പകുതിയിലും സമനില ലക്ഷ്യമിട്ട് വെനസ്വെലെ സാഹസികമായി തുടങ്ങി. എന്നാല്‍ ഒരു ഗോള്‍കൂടി ചോദിച്ചുവാങ്ങാനായിരുന്നു അവരുടെ വിധി. ഒഴുക്കുള്ള നീക്കത്തിനൊടുവില്‍ ഇടതു വിങ്ങില്വെച്ച് വില്യന് പന്തു ലഭിച്ചു. മാര്‍ക്കറെ വെട്ടിച്ചുകുതിച്ച വില്യന് മറിച്ച ക്രോസ് ഫിര്‍മിനോ (51-ാം മിനിറ്റ്) വലയിലാക്കി (2-0). മിക്കുവിന്റെ ഗോള്‍ വെനസ്വെലയ്ക്ക് നേരിയ പ്രതീക്ഷയേകിയെങ്കിലും ഫൈനല്‍ വിസിലിനൊപ്പം കാനറികളുടെ വിജയകാഹളമുയര്ന്നു.
ആറു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് ബ്രസീലിന്റെ ചുവടുവയ്പ്പ്.മറ്റൊരു മത്സരത്തില്‍ പെറുവും കൊളംബിയയും ഗോള്‍രഹിത സമനില പാലിച്ചു. പെറു (4 പോയിന്റ്) ഗ്രൂപ്പിലെ രണ്ടാമന്മാരായും കൊളംബിയ (4) മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരാളെന്ന നിലയിലും നോക്കൗട്ടില്‍ ഇടംപിടിച്ചു. ബ്രസീലിന്റെ ജയം കൊളംബിയയെ തുണച്ചെന്നു പറയാം. ബ്രസീലും വെനസ്വെലയും സമനിലയില്‍ പിരിഞ്ഞിരുന്നെങ്കില്‍ കൊളംബിയ പുറത്തായേനെ.
നെയ്മറുടെ ശിക്ഷ ബ്രസീല്‍ അംഗീകരിച്ചു
സാവോപോളോ: കൊളംബിയക്കെതിരായ മത്സരത്തിനൊടുവില്‍ എതിര് താരത്തെ ആക്രമിച്ചതിന്റെയും റഫറിയോട് മോശമായി പെരുമാറിയതിന്റെയും പേരില്‍ സൂപ്പര്‍ താരം നെയ്മറിനെ നാലു മത്സരങ്ങളില്‍ നിന്നു വിലക്കിയ നടപടിക്കെതിരെ നല്കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) തീരുമാനിച്ചു.
ഞായറാഴ്ച ചേര്‍ന്ന സിബിഎഫ് യോഗമാണ് നെയ്മറിനെതിരായ നടപടി അംഗീകരിച്ചത്. സഹതാരങ്ങള്‍ നെയ്മറെ പിന്തുണച്ചെങ്കിലും അധികൃതര്‍ അതു കണക്കിലെടുത്തില്ല. ഇതോടെ കോപ്പ അമേരിക്കയില്‍ തിരിച്ചുവരാമെന്ന നെയ്മറുടെ അവസാന പ്രതീക്ഷയും പൊലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: