ഇപ്പോള്‍ ഞാന്‍ ക്ഷേത്രോത്സവസാംസ്കാരിക സമ്മേളനങ്ങള്‍ക്കോ ഹിന്ദുമതസമ്മേളനങ്ങള്ക്കോ ക്ഷണിച്ചാല്‍, സംസാരിക്കാന്‍ പോകാറില്ല. കുറേനാള്‍ മുമ്പുവരെപോയിരുന്നു. ഇനി ഇല്ല. എന്തുകൊണ്ടാണെന്നോ?
പലപ്പോഴും സമ്മേളനത്തിന്റെ സമഗ്രമായ ഒരു രൂപം നമ്മെ മുന്‍കൂട്ടി ധരിപ്പിക്കാറില്ല. ഹിന്ദുമതസമ്മേളനമല്ലേ നമുക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ അവിടെ പറയാമല്ലോ എന്ന സന്തോഷത്തില്‍ നമ്മള് ക്ഷണം സ്വീകരിക്കും. മറ്റുള്ള പ്രാരബ്ധങ്ങളൊക്കെ മാറ്റിവച്ചിട്ട് കൃത്യമായി അവിടെ എത്തും. മൊത്തത്തില്‍ ആ ഒരു ദിവസം അറിഞ്ഞുകൊണ്ട് നഷ്ടപ്പെടുത്തും.
അവിടെ ചെല്ലുമ്പോഴോ? മുന്‍നിരയില്‍ ഒരു മുസ്ലിംപ്രതിനിധി ഇരിക്കുന്നുണ്ടാവും. കുറഞ്ഞത് രണ്ട് ക്രിസ്ത്യന്‍ പ്രതിനിധികള്‍ ഉറപ്പ്. അവര്‍ ആദ്യം സംസാരിക്കും. നല്ല ഭംഗിയായി പ്രസംഗത്തില്‍ ഹിന്ദുക്കളുടെ മതസഹിഷ്ണുതയെ വാഴ്ത്തും. മതേതരനായ സമ്മേളനനടത്തിപ്പുകാരന് കോരിത്തരിക്കാന്‍ അതുതന്നെ ധാരാളം! മാത്രമല്ല, അവരൊക്കെ വന്നുപറഞ്ഞാലേ നമ്മുടെ മതത്തിന്റെ മെച്ചം നമ്മള് മനസ്സിലാക്കൂ എന്നുപോലും ഈ തിരുമണ്ടന്മാര് ധരിച്ചുവശായിരിക്കുന്നു.
ഈ അടിമത്തശീലം നട്ടെല്ലില്ലാത്ത ഹിന്ദു കൊണ്ടു നടക്കുന്നിടത്തോളം കാലം അവനോ അവന്റെ സമുദായമോ രക്ഷപ്പെടാന്‍ പോകുന്നില്ല! എന്താ, നമ്മുടെ സമുദായത്തില്‍ ഗാഢപാണ്ഡിത്യമുള്ള മതപ്രഭാഷകരും സന്ന്യാസിശ്രേഷ്ഠന്മാരുമൊന്നും ഇല്ലേ? അതോ, ഒരു സുപ്രഭാതത്തില്‍ അവരെല്ലാം ഒരുമിച്ചങ്ങു സമാധിയായിപ്പോയോ? അവരെക്കാള്‍ നമ്മുടെ മതത്തെ ആഴത്തില്‍ പഠിച്ചവരാണോ വേദിയില്‍ മുന്‍നിരയില്‍?
സ്വന്തമായി, ശുദ്ധമായി ഒരു ഹിന്ദുമതസമ്മേളനംപോലും നടത്താനറിയാത്ത ഹിന്ദുവിനെക്കൊണ്ട് എന്തിനുകൊള്ളാം?ആത്മാഭിമാനമുള്ള ഹിന്ദുക്കള്‍ ഒന്നടങ്കം അത്തരം സമ്മേളനങ്ങള്‍ ബഹിഷ്കരിക്കുകയാണ് വേണ്ടത്. ഒപ്പം, സംഘാടകരോട് ചില ചോദ്യങ്ങള്‍ അങ്ങോട്ടു ചോദിക്കുകയും വേണം.
ഒരു മുസ്ലിം മതസമ്മേളനത്തില്‍ എത്ര ഹിന്ദുസന്ന്യാസിമാരെ ക്ഷണിച്ച് വേദിയുടെ മുന്‍നിരയില്‍ ഇരുത്തുന്നു? മറ്റൊരു മതത്തില്‍പ്പെട്ട എത്ര സാംസ്കാരികനായകന്മാരെ അവിടെ പ്രസംഗിപ്പിക്കുന്നു? ബിഷപ്പുമാരുടെ സമ്മേളനത്തില്‍ ശ്രീരാമകൃഷ്ണമഠത്തിലെ ഒരു സ്വാമിക്കോ അമൃതാനന്ദമയീമഠത്തിലെ ഒരു സ്വാമിക്കോ ഒരു കസേര മാറ്റിയിടുന്നുണ്ടോ?
ഇല്ല. ഒരിക്കലും അത് സംഭവിക്കില്ല. അക്കാര്യത്തില്‍ നമ്മള് അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്? മാത്രമല്ല, അതു നമ്മള് മാതൃകയാക്കുകയും വേണം. നമ്മുടെ മതസമ്മേളനവേദികള് ഫാന്‍സി ഡ്രസ്സ് മത്സരവേദികളാകുന്നു എന്ന പഴികേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം എത്രയായി?
ആലുവ അദ്വൈതാശ്രമത്തിലെ ശിവസ്വരൂപാനന്ദസ്വാമി നിര്‍ബന്ധിച്ചിട്ട് ഞാന്‍ വടക്കന്‍ പറവൂരില്‍ ഒരു ഏകദിന ഭഗവദ്ഗീതാസമ്മേളനത്തില് സംസാരിക്കാന്പോയി. അവിടെ ചെന്നപ്പോഴാണ് പ്രോഗ്രാം നോട്ടീസ് കാണുന്നത്. സമ്മേളനത്തില്‍ ഭഗവദ്ഗീതയെക്കുറിച്ച് ആദ്യം സംസാരിക്കുന്നത് അവിടത്തെ പള്ളീലച്ചന്!
നല്ല കാര്യം. റഷ്യയില്‍ ‘ഭഗവദ്ഗീത’ യുദ്ധപ്രകോപനമുണ്ടാക്കുന്നു; അതിന്റെ ഗ്രന്ഥകര്‍ത്താവായ ശ്രീകൃഷ്ണന് എന്നയാള്‍ അധാര്‍മ്മികജീവിതം നയിച്ച ആളായിരുന്നു, അതുകൊണ്ട് ഗീത റഷ്യയില്‍ നിരോധിക്കണം എന്ന ആവശ്യവുമായി കോടതിയില്പ്പോയവരാണ് റഷ്യന്‍ ക്രിസ്ത്യാനികളുടെ പ്രതിനിധികള്‍! അത്ര പെരുത്ത അസഹിഷ്ണുതയാണ് അവര്‍ക്ക് മറ്റു മതഗ്രന്ഥങ്ങളോട്. അതില്‍ ഒരാളെത്തന്നെ ഭഗവദ്ഗീതയുടെ മഹത്വം വാഴ്ത്തുവാന്‍ നിങ്ങള്‍ ക്ഷണിച്ചത് വളരെ നന്നായി എന്നു സമ്മതിച്ച് എനിക്ക് സലാം പറയേണ്ടിവന്നു.
തഥാതന് എന്ന സന്ന്യാസിക്ക് എറണാകുളത്ത് ഒരു സ്വീകരണം നല്കി. എന്നെയും ക്ഷണിച്ചിരുന്നു. ചെന്നപ്പോള്‍, മുന്‍നിരയില്‍-വേദിയില്‍-മൂന്നു ക്രിസ്ത്യാനികള്‍! ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം അവര്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കന്മാരാണ് എന്നായിരുന്നു. അപ്പോള്‍, ഇതൊരു രാഷ്ട്രീയ സമ്മേളനമാണോ?
അന്തസ്സായി, ശുദ്ധമായി ഒരു സന്ന്യാസിക്കു സ്വന്തം മേല്‍വിലാസത്തില്‍ ഒരു സ്വീകരണം കൊടുക്കാന്‍പോലും കഴിയാത്ത വിധത്തില്‍ ഇവിടത്തെ ഹിന്ദു അധഃപതിച്ചു കഴിഞ്ഞോ?
അഞ്ചുമന ക്ഷേത്രത്തിലെ കുംഭഗോപുരം ഉദ്ഘാടനസമ്മേളനത്തിനു ചെന്നപ്പോള്‍, അവിടെ പ്രധാനക്ഷണിതാവ് ഒരു മുസ്ലിം രാഷ്ട്രീയനേതാവ്!ഇതൊന്നും പാടില്ല എന്നല്ല ഞാന്‍ പറയുന്നത്. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം. അവരുടെ മതസമ്മേളനങ്ങളില്‍ എന്തുകൊണ്ടാണ് ഹിന്ദുപുരോഹിതന്മാരെ ക്ഷണിക്കാത്തത്? അവര്‍ക്കില്ലാത്ത മതേതരത്വവും മതസഹിഷ്ണുതയും നമുക്കുമാത്രം എന്തിന്?
എവിടെയൊക്കെ മേഞ്ഞുനടന്നാലും വെളുത്തേടന്റെ കഴുത കൃത്യസമയത്ത് അവന്റെ വീട്ടുമുറ്റത്തെത്തും. അവന് കയറ്റിവയ്ക്കുന്ന വിഴുപ്പ് കൃത്യമായി ചുമന്ന് എത്തേണ്ടിടത്ത് എത്തിക്കും. കാരണം, വിഴുപ്പു ചുമക്കുക എന്നത് അതിന്റെ ജന്മനിയോഗമാണ്. അതുപോലെയാണ് ഇവിടത്തെ ഹിന്ദു. മതേതരത്വത്തിന്റെ ഈ വിഴുപ്പു ചുമന്നുചുമന്നു സ്വയം ഒടുങ്ങുക എന്നതായിരിക്കുന്നു അവന്റെ ജന്മനിയോഗം. അനുഭവിക്കട്ടെ. അല്ലാതെന്തു പറയാന്‍?
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമതമഹാസമ്മേളനത്തെക്കുറിച്ച് ഒരനുഭവം കൂടി പറഞ്ഞുകൊള്ളട്ടെ. ഇപ്പോള്‍ നൂറുവര്‍ഷം കഴിഞ്ഞിരിക്കുന്നു. രണ്ടുമൂന്നുവര്‍ഷം മുമ്പ് എനിക്കും കിട്ടി സംസാരിക്കാന്‍ ഒരു ക്ഷണം. അഭിമാനപൂര്‍വ്വം ഞാന്‍ ക്ഷണം സ്വീകരിക്കുകയും പോകാന്‍ ഒരുങ്ങിയിരിക്കുകയും ചെയ്തു.
സമ്മേളനത്തിനു മൂന്നുദിവസം മുമ്പുമാത്രമാണ് അച്ചടിച്ച ഒരു പ്രോഗ്രാം നോട്ടീസ് കയ്യിലെത്തുന്നത്. നോക്കിയപ്പോള്‍, ഉദ്ഘാടകന്‍ ദല്‍ഹിയിലുള്ള ഒരുകോണ്‍ഗ്രസ് നേതാവ്, അദ്ധ്യക്ഷന്‍ സ്വദേശത്തുതന്നെയുള്ള ഒരു കോണ്‍ഗ്രസ് നേതാവ്! മുഖ്യപ്രാസംഗികനും അങ്ങനെയൊരാള്‍! ഇവരാരും ഹിന്ദുക്കളല്ലതാനും!
ഞാന്‍ ചോദിച്ചു, ഇതെന്താ? കോണ്‍ഗ്രസ് സമ്മേളനമോ? അതോ രാഷ്ട്രീയസമ്മേളനമോ? അതുമല്ല, മതസൗഹാര്ദ്ദസമ്മേളനമോ?
മനഃപ്രയാസത്തോടെ, ലജ്ജയോടെ, ഞാന്‍ ഒഴിഞ്ഞു. സംഘാടകര്‍ക്കും തോന്നിയിട്ടുണ്ടാവും എന്നോടൊരു മനഃപ്രയാസം. തോന്നട്ടെ.
ഒന്നുകില്‍ ഹിന്ദുമതസമ്മേളനം വൃത്തിയായി നടത്തുക. അല്ലെങ്കില്‍ രാഷ്ട്രീയസമ്മേളനം നടത്തുക. അതുമല്ലെങ്കില്‍ മതസൗഹാര്‍ദ്ദസമ്മേളനം നടത്തുക. അതും പോരെങ്കില്‍ ഫാന്‍സി ഡ്രസ്സ് മത്സരം നടത്തുക. ഇതെല്ലാം കൂടി ‘ഹിന്ദുമതമഹാസമ്മേളനം’ എന്ന വ്യാജപ്പേരില്‍ നടത്തി പാവം ഹിന്ദുക്കളെ പറ്റിക്കാതിരിക്കുക.
ശുദ്ധമായ മലയാളം ദൈവാധീനംകൊണ്ട് നമുക്ക് ഇല്ലാതായി. ഉച്ചാരണവൈകല്യങ്ങളിലൂടെയും വ്യാകരണത്തെറ്റുകളിലൂടെയും അച്ചടിപ്പിഴകളിലൂടെയുമാണ് ഇപ്പോള്‍ മലയാളം കഷ്ടിച്ചു നിലനിന്നുപോരുന്നത്. ഇക്കാലത്ത് മതസൗഹാര്‍ദ്ദം എന്ന വാക്ക് ‘മതി സൗഹാര്‍ദ്ദം’ എന്ന് അച്ചടിച്ചാല്‍ അതാണു ശരി മതസഹിഷ്ണുത എന്ന വാക്ക് ‘മതി സഹിഷ്ണുത’ എന്ന് അച്ചടിച്ചാല്‍ അതുതന്നെയാണ് ശരി. ഇനി എല്ലാം അങ്ങനെ മതി.
ഹിന്ദുമതമഹാസമ്മേളനം എന്നൊക്കെപ്പറഞ്ഞ് ഹിന്ദുക്കളെ വീണ്ടും മതേതരത്വപ്പടുകുഴിയില് കൊണ്ടുതള്ളുന്ന മതേതര സംഘാടകന്മാരെ സൂക്ഷിക്കുക. എങ്കില്‍ നമ്മള് കുറേയൊക്കെ രക്ഷപ്പെടും. മറ്റുള്ളവര്‍ കൂടി മതേതരസമ്മേളനങ്ങള് നടത്തുമ്പോള്‍, നമുക്കും അങ്ങനെയാകാം. വിരോധമൊന്നുമില്ല. ആദ്യം ഹിന്ദു ഹിന്ദുവാകട്ടെ. എന്നിട്ടുമതി മതേതരനാകാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: