കൊച്ചി: ശബരി റെയില്‍ പദ്ധതി അനിശ്ചിതത്വത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മുന്‍ യുപിഎ സര്‍ക്കാരിന്റെയും തങ്ങളുടെയും വീഴ്ച മറച്ചുവെക്കാനാണ് ഇപ്പോള്‍ മുതലക്കണ്ണീരുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. പദ്ധതി തുകയുടെ പകുതി സംസ്ഥാനം വഹിക്കണമെന്ന റെയില്‍വേ നിര്‍ദ്ദേശം കേരളം അംഗീകരിക്കാത്തതാണ് പദ്ധതി അനിശ്ചിതത്വത്തിലാക്കിയത്. യുപിഎ സര്‍ക്കാര്‍ ഭരണത്തിലിരുന്ന 2011ലാണ് ഈ നിര്‍ദ്ദേശം റെയില്‍വേ കൈക്കൊണ്ടത്. വസ്തുത ഇതായിരിക്കെ പദ്ധതി നടപ്പിലാക്കാത്തതിന് പുതിയ സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രചരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍.
1997-98ലെ റെയില്‍ ബജറ്റില്‍ വാജ്പേയ് സര്‍ക്കാരാണ് ശബരി പദ്ധതി അനുവദിച്ചത്. 517 കോടിയായിരുന്നു പദ്ധതിച്ചെലവ്. ഭൂമിയേറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയതോടെ പദ്ധതി തുക 1,556 കോടിയായി ഉയര്‍ന്നു. എന്നാല്‍, പുതുക്കിയ നിരക്ക് റെയില്‍വേ അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് പകുതി തുക സംസ്ഥാനം വഹിക്കണമെന്ന് റെയില്‍വേ നിബന്ധനവച്ചത്. 2013 ഡിസംബര്‍ നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇത് തള്ളി.
സംസ്ഥാനത്തിന്റെ ധനാഗമ മാര്‍ഗങ്ങള്‍ പദ്ധതിയുടെ നിര്‍മാണച്ചെലവു വഹിക്കാന്‍ പര്യാപ്തമല്ലെന്നും തുക മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചതായാണ് മന്ത്രിസഭാ യോഗത്തിന്റെ നടപടിക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. നിരവധി തവണ സംസ്ഥാനം ആവശ്യപ്പെട്ടിട്ടും റെയില്‍വേ അംഗീകരിക്കുന്നില്ലെന്ന് 2013 മാര്‍ച്ച് 25ന് നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി മന്ത്രി ആര്യാടന് മുഹമ്മദും വ്യക്തമാക്കിയിരുന്നു. ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമാകുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം 17 വര്‍ഷത്തിന് ശേഷവും സ്വപ്നമായി അവശേഷിക്കുകയാണ്.
17 വര്‍ഷം; പൂര്‍ത്തിയായത് എട്ട് കിലോമീറ്റര്‍ മാത്രം
117 കിലോമീറ്റര്‍ നീളമുള്ള ശബരി പാതയില്‍ 17 വര്‍ഷത്തിന് ശേഷം പൂര്‍ത്തിയാക്കാനായത് എട്ട് കിലോമീറ്റര്‍ മാത്രം. അങ്കമാലി മുതല്‍ കാലടി വരെയുള്ള എട്ടു കിലോമീറ്റര്‍ പാത നിര്‍മാണത്തിനായി 130 കോടി രൂപ റെയില്‍വേ ചെലവഴിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.
515 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. എറണാകുളം ജില്ലയില്‍ അങ്കമാലി, നെടുമ്പാശേരി, മറ്റൂര്‍, വടക്കുംഭാഗം, ചേലാമറ്റം വില്ലേജുകളില്‍ ഭൂമി ഏറ്റെടുത്തിരുന്നു. കോട്ടയത്ത് എതിര്‍പ്പിനെത്തുടര്‍ന്ന് നടപടികള്‍ തടസപ്പെട്ടു. കോട്ടയത്തെയും പാലായിലെയും യുഡിഎഫ് നേതാക്കളെ സംരക്ഷിക്കാന്‍ നിരവധി തവണ അലൈന്മെന്റ് മാറ്റി.
പദ്ധതി നടപ്പിലാകില്ലെന്ന ഘട്ടമെത്തിയതോടെ റെയില്‍വേ ഓഫീസുകള്‍ പൂട്ടി. അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാല നഗരസഭകളെയും 11 ചെറു നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പാത ദക്ഷിണേന്ത്യയിലെ തീര്‍ഥാടകര്‍ക്കും മലയോര കര്‍ഷകര്‍ക്കും ഏറെ പ്രയോജനകരമാണ്.
വീണ്ടും കനിയണം ബിജെപി സര്‍ക്കാര്‍
എന്‍ഡിഎ സര്‍ക്കാരില്‍ രാംവിലാസ് പാസ്വാന് റെയില്‍ മന്ത്രിയായിരിക്കെ 1997-98ലെ റെയില്‍ ബജറ്റിലാണ് ശബരി പദ്ധതി അനുവദിച്ചത്. പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും യുപിഎ സര്‍ക്കാരിന് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായില്ല. രണ്ടാം യുപിഎ സര്‍ക്കാരില്‍ എട്ട് മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടും പദ്ധതിക്കായി ചെറുവിരലനക്കിയില്ല.
കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തിലെത്തിയതോടെയാണ് വര്‍ഷങ്ങളായി മുടങ്ങിയ പദ്ധതിക്ക് ജീവന് വയ്ക്കുന്നത്. പണമില്ലാത്തതിനാല്‍ പകുതി തുക സംസ്ഥാനം വഹിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍, നിരവധി സംസ്ഥാനങ്ങളില്‍ റെയില്‍വേ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സഹകരണത്തോടെയാണ്.
കടുത്ത സാമ്പത്തിക പ്രയാസത്തിലാണ് റെയില്‍വേയെങ്കിലും പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു. 1978 മുതല്‍ തന്നെ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. പദ്ധതി അനുവദിക്കാന്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും ബിജെപി സര്‍ക്കാരിന്റെ ദയയിലാണ് പദ്ധതിയുടെ ഭാവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: