ന്യൂദല്‍ഹി: ആറാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ കേന്ദ്രസര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ പാഠ്യപദ്ധതിയാക്കുന്നു. ബിഎഡ് കോളേജുകളിലും യോഗ പാഠ്യവിഷയമാക്കാന്‍ കേന്ദ്രമാനവ വിഭവശേഷി വകുപ്പ് തീരുമാനിച്ചു. യോഗാ കോഴ്സുകള്‍ സ്കൂളുകളില്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഏറ്റവും മികച്ച രീതിയില്‍ യോഗ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തവര്‍ഷം മുതല്‍ അഞ്ചുലക്ഷം രൂപയുടെ സമ്മാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. യോഗാപരീക്ഷയില് 80 ശതമാനത്തിലധികം മാര്‍ക്ക് യോഗാഭ്യാസത്തിനാണെന്നും യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത് സ്കൂളുകളില്‍ ശാരീരിക അഭ്യാസങ്ങള്‍ക്ക് സഹായകരമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
യോഗ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സിബിഎസ്ഇ ഇതുവരെയും ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. നിലവില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും മാത്രമാണ് യോഗ പഠന വിഷയമാക്കിയിരിക്കുന്നത്.
യോഗ സംബന്ധിച്ച് 8 മുതല്‍ 10 വരെ ക്ലാസ്സുകളിലേക്ക് എന്‍സിഇആര്‍ടി തയ്യാറാക്കിയ ദേശീയ സിലബസ്സും പഠന സാമഗ്രികളും ഡിപ്ലോമ, ബിഎഡ്, എംഎഡ് തലങ്ങളില്‍ അദ്ധ്യാപകര്‍ക്കാവശ്യമായ പരിശീലന മോഡ്യൂളുകളും മന്ത്രി സ്മൃതി ഇറാനി ഇന്നലെ പുറത്തിറക്കി. യോഗാദ്ധ്യാപകര്ക്കായി ദല്‍ഹിയില്‍ ആരംഭിച്ച രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യവേ യോഗയുടെ മാര്‍ക്കിടല്‍ സംവിധാനം 80 ശതമാനം പ്രാക്ടിക്കലിനും 20 ശതമാനം തിയറിക്കുമായിരിക്കണമെന്ന് അവര്‍ പറഞ്ഞു. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ജൂലൈ 17ന് പുറത്തിറക്കുമെന്നും കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. യോഗ പദ്ധതി നടപ്പിലാക്കുന്നതില്‍ ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ചടങ്ങില്‍ സംസാരിച്ച ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
വാണിജ്യവത്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രി
ന്യൂദല്‍ഹി: യോഗയെ വാണിജ്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ വില്‍പ്പനച്ചരക്കല്ല. അത് വില്‍ക്കാനുള്ള ഉത്പന്നവുമല്ല. കച്ചവടവസ്തുവാക്കിയാല് യോഗയെ നാം നാശത്തിലേക്കു തള്ളിവിടും- മോദി പറഞ്ഞു. യോഗയിലെ ചില ആസനങ്ങള്‍ക്ക് പേറ്റന്റെടുത്തുവെന്ന യുഎസ് ആസ്ഥാനമാക്കിയ യോഗ പരിശീലകന് ബിക്രം ചൗധരിയുടെ അവകാശവാദത്തിനുള്ള പ്രതികരണമായാണ് ആരെയും പേരെടുത്ത് വിമര്‍ശിക്കാതെ മോദിയുടെ പരാമര്‍ശം. അതേസമയം, പകര്‍പ്പാവകാശ നിയമത്തിനു പുറത്താണ് യോഗയെന്നു ചൂണ്ടിക്കാട്ടി യുഎസ് ഇദ്ദേഹത്തിന്റെ അപേക്ഷ തള്ളിയിരുന്നു.
യോഗയെ ജനകീയവത്കരിച്ചതില്‍ ഭാരതത്തിനു പുറത്തുള്ള പരിശീലകരെയും മോദി അഭിനന്ദിച്ചു. അത് മനുഷ്യരാശിക്ക് മുഴുവനായുള്ളതാണ്. യോഗയെ വിപുലീകരിക്കുന്നതില്‍ രാജ്യത്തിനു പുറത്തുള്ളവരും വലിയ സംഭാവന നല്കുന്നു. ആരോഗ്യമുള്ള സമൂഹത്തിനായി ഈ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകുമെന്നും മോദി പറഞ്ഞു.
യോഗ പ്രചരിപ്പിക്കണം:
ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിലും നിവാരണം ചെയ്യുന്നതിലും പ്രമുഖ സ്ഥാനമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട യോഗ ലോകമെങ്ങും പ്രചരിപ്പിക്കേണ്ടതാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കുന്നുണ്ടെന്ന് യുഎന്നിലെ ലോകാരോഗ്യ സംഘടനാ ഓഫീസിന്റെ ചുമതലവഹിക്കുന്ന എക്സിക്യൂട്ടീവ് ഡയറക്ടര്‍ നതാ മേനാബ്ഡേ പറഞ്ഞു.
യോഗ സമഗ്ര ആരോഗ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്.ലോകത്തിന് പൗരാണിക ഭാരതത്തിന്റെ സമ്മാനമാണ് യോഗ. അതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചും ഗവേഷണം നടത്തിയും ശാസ്ത്രീയമായി തെളിയിച്ചും ആഗോള ആരോഗ്യ പദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്, അവര്‍ പറഞ്ഞു.
ആരോഗ്യവിദ്യാഭ്യാസത്തില്‍ യോഗ പരിശീനം കൂടി ഉള്‍പ്പെടുത്തുന്ന കാര്യം ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു വരികയാണെന്നും നതാ മേനാബ്ഡേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: