അമ്പലപ്പുഴ: കാന്‍സര്‍ രോഗി റേഡിയേഷന് ചികിത്സയ്ക്കിടെ മേശയില്‍ നിന്നു വീണു തലയ്ക്കു പരിക്കേറ്റു മരിച്ചു. ആലപ്പുഴ കൊറ്റംകുളങ്ങര പാല്യത്ത് പി.വി. തിലകനാ (59)ണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റേഡിയേഷന് തെറാപ്പി മുറിയിലെ മേശയില്‍ നിന്നു വീണു മരിച്ചത്.
തലച്ചോറിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് 20 ദിവസം മുന്‍പ് ശസ്ത്രക്രിയ കഴിഞ്ഞ തിലകന് കഴിഞ്ഞ അഞ്ചു ദിവസമായി റേഡിയേഷന് വിധേയനാകുകയായിരുന്നു. ഇന്നലെ തിലകനെ റേഡിയേഷന് റൂമില്‍ കിടത്തിയ ശേഷം ഡോക്ടര്‍മാര്‍ കണ്ട്രോള് യൂണിറ്റിലിരുന്നു റേഡിയേഷന് നടത്തുമ്പോള്‍ മേശയില്‍ നിന്നു വീഴുകയായിരുന്നു. സുരക്ഷാ ബെല്‍റ്റ് ഇടാതെ മേശയില്‍ കിടത്തിയതാണ് അപകട കാരണമെന്നാണ് പരാതി ഉയരുന്നത്.
റേഡിയേഷന് തുടങ്ങാനിരിക്കെ ഒന്നര മീറ്ററോളം ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കൈലിമുണ്ടും തോര്‍ത്തും ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ കൈകാലുകള്‍ കെട്ടുകയും ചെയ്തിരുന്നു. ഈയാള് മേശയില്‍ നിന്ന് തലകീഴായി വീഴുന്നത് പുറത്ത് നിന്ന ബന്ധുക്കള്‍ സ്ക്രീനിലൂടെ കണ്ടതാണ് വിവരം പുറത്തറിയാന്‍ കാരണമായത്. ചെത്തുതൊഴിലാളിയായ തിലകന് കുറെ നാളുകളായി ഓട്ടോ ഡ്രൈവറായി പ്രവര്‍ത്തിക്കുകയായിരുന്നു.
അതിനിടെ തിലകന്റെ മരണത്തിനു കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ബഹളമുണ്ടാക്കിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ റേഡിയോ തെറാപ്പി വിഭാഗം മേധാവി ഡോ. ജോസ്ടോം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം. ഷാജഹാന്, ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബിജുഭദ്രന് എന്നിവരെ അന്വേഷണത്തിന് നിയോഗിച്ചതായി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന് അറിയിച്ചു. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അസ്വാഭാവികമപണത്തിന് പോലീസ് കേസെടുത്തതായി അമ്പലപ്പുഴ പോലീസ് അറിയിച്ചു. രഹ്നകുമാരിയാണ് ഭാര്യ. മക്കള്‍: അനീഷ, അനില, അനുജ, മരുമക്കള്‍: ആസാദ്, രാഹുല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: