കറാച്ചി: പാകിസ്താനില്‍ അത്യുഷ്ണത്തിലും ചൂടുകാറ്റിലും കഴിഞ്ഞ നാലുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 400 ആയി. . രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയെ ആണ് ഉഷ്ണക്കാറ്റ് പ്രതികൂലമായി ബാധിച്ചത്.
ഏറ്റവും കൂടുതല്‍ മരണവും റിപ്പോര്‍ട്ടുചെയ്യപ്പെട്ടതും ഇവിടെനിന്നാണ്. നാലുദിവസമായി സിന്ധ് പ്രവിശ്യയില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
തിങ്കളാഴ്ച അബ്ബാസി ഷഹീദ് ആശുപത്രിയില്‍ മാത്രം ഏഴുപേര്‍ കൂടി മരിച്ചതായി ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ഡോണ്‍ പത്രം റിപ്പോര്‍ട്ടുചെയ്തു. ഇവിടെ ശനി, ഞായര്‍ ദിവസങ്ങളിലായി 30 പേര് മരിച്ചിരുന്നു. ചൂടിനൊപ്പം അതിസാരവും പടര്‍ന്നുപിടിച്ചിട്ടുണ്ട്.
ജിന്ന പി.ജി. മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച 85 പേരും ഞായറാഴ്ച 50 പേരും മരിച്ചു. കറാച്ചി സിവില്‍ ആസ്പത്രിയിലാണ് 35 മരണം. കറാച്ചിയില്‍ ഈവര്‍ഷത്തെ കൂടിയ ചൂട് 45 ഡിഗ്രി ശനിയാഴ്ച രേഖപ്പെടുത്തി.
സിന്ധിലെ ജകോബബാദ്, ലര്‍കാന, സുക്കൂര്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച താപം 48 ഡിഗ്രിവരെ എത്തിയിരുന്നു. സിന്ധ് പ്രവിശ്യയില്‍ ഈവര്‍ഷം മുമ്പെങ്ങുമില്ലാത്ത വിധമാണ് ചൂട്. ജൂണ്‍ തുടക്കത്തില്‍തന്നെ ഇവിടെ കടുത്തചൂടില്‍ 17 പേര് മരിച്ചിരുന്നു.
ആശുപത്രികളിലെ തിരക്ക് കണക്കിലെടുത്ത് ഡോക്ടര്‍മാരും മറ്റു ആശുപത്രി ജീവനക്കാരും അവധി എടുക്കുന്നതിനെ കര്‍ശനമായി സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. പാക്കിസ്ഥാന് സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍ രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനത്തോടെ ഉണ്ടായ അത്യുഷ്ണത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ 2300 ലധികം പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: