ന്യൂദല്‍ഹി: ഭക്ഷ്യവസ്തുക്കളില്‍ വ്യാപകമായി മായം കലര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
പായ്ക്കറ്റ് പാല്, കുപ്പിവെള്ളം, ഭക്ഷ്യ എണ്ണ എന്നിവയ്ക്ക് കര്‍ശന പരിശോധന വേണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്കി. ഇത്തരം പായ്ക്കറ്റ് ഉത്പന്നങ്ങളിളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റാന്ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
രാജ്യമെമ്പാടും ലഭ്യമാകുന്ന പായ്ക്കറ്റ് പാല്, വെള്ളം, എണ്ണ എന്നിവയുടെ കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് സമഗ്ര പരിശോധന നടത്തണം. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ കാര്യത്തില്‍ ഗുരുതരമായ ലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്നും വിലയിരുത്തണമെന്നും അടുത്തകാലത്ത് ചേര്‍ന്ന ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റിന്റെ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
നെസ്ലെയുടെ മാഗി നൂഡില്‍സില്‍ മാരകമായ അളവില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വിലക്ക് നേരിടുന്നുണ്ട്. ഇതിനു പുറമേ മറ്റു കമ്പനികളുടെ നൂഡില്‍സും പാസ്തയും മക്രോണിയും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളില്‍ ഒരുമാസമായി വിപുലമായ പരിശോധന നടത്തിവരികയാണ്.
അടുത്തകാലത്ത് യു.പിയില്‍ നിന്നുള്ള മദര്‍ ഇന്ത്യ പായ്ക്കറ്റ് പാലില്‍ സോപ്പിന്റെ അംശം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുയര്‍ന്നു. ഇതോടെയാണ് എളുപ്പത്തില്‍ മായം കലര്‍ത്താന്‍ കഴിയുന്ന പായ്ക്കറ്റ് പാലും കുപ്പിവെള്ളവും ഭക്ഷ്യ എണ്ണയും രാജ്യവ്യാപകമായി പരിശോധന നടത്താന്‍ എഫ്.എസ്.എസ്.എ.ഐ നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: