ന്യൂദല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി റദ്ദാക്കിയ അഖിലേന്ത്യാ പ്രീ മെഡിക്കല്‍ പരീക്ഷ ജൂലായ് 25ന് നടത്തും. മേയ് മൂന്നിന്നു നടന്ന ആദ്യ പ്രവേശന പരീക്ഷ ഉത്തരസൂചിക ചോര്‍ന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സിബിഎസ്ഇ പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിച്ചത്.
എന്‍ട്രന്‍സ് പ്രവേശന പരീക്ഷ നടത്താന്‍ സിബിഎസ്ഇ കൂടുതല്‍ സമയം ചോദിച്ചിരുന്നെങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നില്ല. ഓഗസ്റ്റ് 17-നകം പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
രണ്ടായിരം സീറ്റുകളിലേക്കായി 6.3 ലക്ഷം പേരാണ് മേയ് മൂന്നിന് നടന്ന പരീക്ഷ എഴുതിയത്. ഇതില്‍ 44 വിദ്യാര്‍ത്ഥികള്‍ക്കാണ് ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടിയത്. ഹരിയാനയിലെ ഒരു സെന്ററിലാണ് ചോര്‍ന്നതായി കണ്ടെത്തിയത്. രൂപ് സിംഗ് ഡാങ്കി എന്നയാള്‍ക്കാണ് ആദ്യം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയത്.
ഇയാള്‍ വിവിധ ഡോക്ടര്‍മാരില്‍ നിന്ന് ഉത്തരങ്ങള്‍ സംഘടിപ്പിച്ച് മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് വാട്സ് ആപ്പിലൂടെയും എസ്.എം.എസിലൂടെയും ഉത്തരങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, രൂപ് സിംഗിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന്, മറ്റു വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പരീക്ഷ റദ്ദാക്കി കൊണ്ട് ജൂണ്‍ 15ന് സുപ്രീംകോടതി വിധി വന്നു. രണ്ടു മാസത്തിനകം വീണ്ടും പരീക്ഷ നടത്താനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇത്രയും സമയം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സി.ബി.എസ്.ഇ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളി. തുടര്‍ന്നാണ് പരീക്ഷ നടത്തി ആഗസ്റ്റ് 17നകം ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: