ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്‍ പാസാക്കുന്നതു സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത നിലപാട് തുടരുന്നതോടെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സാധ്യത. ഇന്നുചേരുന്ന കേന്ദ്രമന്ത്രിസഭായോഗം ഇതുസംബന്ധിച്ച തീരുമാനം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. രാജ്യസഭയില്‍ ബില്‍ പാസാകുന്നില്ലെങ്കില്‍ സംയുക്ത സമ്മേളനത്തിന് കേന്ദ്രസര്‍ക്കാര്‍ സജ്ജമാണെന്ന് കാലിഫോര്‍ണ്ണിയയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചിട്ടുണ്ട്.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാനാകാത്ത സ്ഥിതിയിലാണുള്ളത്. ഇതേ തുടര്‍ന്ന് മൂന്നു തവണ ബില്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കേണ്ടിയും വന്നു. നിലവിലെ സ്ഥിതി ഇനിയും തുടരാനാകില്ലെന്നും സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്ത് നടപടികള്‍ വേഗത്തിലാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാര്‍ലമെന്ററി കാര്യങ്ങള്‍ക്കായുള്ള കേന്ദ്രകാബിനറ്റ് സമിതി ഇന്ന് പ്രത്യേകം യോഗം ചേര്‍ന്ന് സംയുക്ത സമ്മേളനം സംബന്ധിച്ച തീരുമാനമെടുക്കും.
മണ്‍സൂണ്‍ സെഷന് ജൂലൈ 20ന് ആരംഭിച്ച് ആഗസ്ത് 14ന് സമാപിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. 20 പ്രവൃത്തി ദിനങ്ങള്‍ വര്‍ഷകാല സെഷനില്‍ ലഭിക്കുന്ന തരത്തിലാണ് ക്രമീകരിക്കുന്നത്. ഗ്രാമീണ ഭാരതത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്ന ഭൂമിയേറ്റെടുക്കല്‍ ബില്‍ പാസായാല്‍ മാത്രമേ രാജ്യത്തിന്റെ വികസനക്കുതിപ്പ് സാധ്യമാകൂ എന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. രാജ്യത്തിന്റെ 55 ശതമാനവും ഗ്രാമീണ മേഖലകളിയാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: