ആലപ്പുഴ: ബ്ലേഡ് മാഫിയകളെ തുരത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി. സാധാരണക്കാരന് അത്യാവശ്യത്തിന് പണം ലഭിക്കാന്‍ ഇന്നും ആശ്രയം ബ്ലേഡ് മാഫിയകള്‍ തന്നെ. ബാങ്കുകളില്‍നിന്ന് അത്യാവശ്യത്തിന് പണം ലഭിക്കണമെങ്കില്‍ നൂലാമാലകള്‍ ഏറെ. ഇതൊഴിവാക്കുന്നതിന് സഹകരണ ബാങ്കുകള്‍ മുഖേന അതിവേഗ വായ്പ ലഭ്യമാക്കുമെന്ന പദ്ധതി, കൂടാതെ ബ്ലേഡില്‍ കുരുങ്ങിയവരുടെ 50,000 രൂപ വരെയുള്ള ബാദ്ധ്യത ബാങ്കുകള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം എന്നിവയൊക്കെ ഇപ്പോഴും പ്രഖ്യാപനത്തില്‍ മാത്രം.
ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷന് കുബേരയെന്ന പേരില്‍ പോലീസ് നടപടി സ്വീകരിച്ചതുകൊണ്ടു മാത്രം പാവപ്പെട്ടവന്റെ ദുരിതം അവസാനിക്കില്ല. അത്യാവശ്യത്തിന് പണം ലഭ്യമാക്കാനുള്ള പദ്ധതി കൂടി നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു. ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷന് കുബേര ആരംഭിച്ച 2014 ആദ്യമാണ് സാധാരണക്കാര്‍ക്ക് ആശ്വാസകരമെന്ന പേരിലുള്ള പദ്ധതി ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചത്.
സഹകരണ ബാങ്കുകളില്‍നിന്ന് സ്വന്തം ജാമ്യത്തില്‍ പതിനായിരം രൂപയും പരസ്പര ജാമ്യത്തില്‍ 20,000 രൂപയും അപേക്ഷിക്കുന്ന അന്നുതന്നെ ലഭ്യമാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. 12 ശതമാനം പലിശയ്ക്ക് സ്വര്‍ണ പണയത്തില്‍ വായ്പ നല്‍കണമെന്ന് മന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്നുതന്നെ വായ്പകള്‍ ലഭ്യമാക്കുന്ന പദ്ധതിയെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവും ഇല്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് പോലും സര്‍ക്കാര്‍ ഇറക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ രാത്രി എട്ടു വരെ തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്.
ബ്ലേഡ് പലിശയ്ക്ക് കടം വാങ്ങിയവരുടെ ബാദ്ധ്യതകള്‍ ബാങ്കുകള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന്റെ അവസ്ഥയ്ക്കും മാറ്റമില്ല. 50,000 രൂപവരെയുള്ള ബാദ്ധ്യത ഏറ്റെടുക്കാനാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതി തീരുമാനമെടുത്തിരുന്നത്. എന്നാല്‍, ഇതുവരെ നടപ്പായില്ല. ബ്ലേഡ് മാഫിയയുടെ ഇരയായവര്‍ കൊള്ളപ്പലിശയ്ക്ക് പണം നല്കിയ ആളുടെ പേരും മേല്‍വിലാസവും ബാങ്കിന് നല്‍കണമെന്ന നിബന്ധന തന്നെ അപ്രായോഗികമായിരുന്നു. വായ്പാ അപേക്ഷകന് പലിശയ്ക്ക് പണം വാങ്ങിയിട്ടുണ്ടോയെന്ന് ബ്ലേഡുകാരനില്നിന്ന് ഉറപ്പാക്കുകയായിരുന്നു ഈ നിബന്ധനയുടെ ലക്ഷ്യം. പക്ഷേ, പോലീസില്‍ കുടുങ്ങുമെന്നതിനാല്‍ ഒരു ബ്ലേഡുകാരനും പണം പലിശയ്ക്ക് നല്‍കിയെന്ന് പറയാന്‍ തയ്യാറാകില്ല.
പ്രായപരിധി നിശ്ചയിച്ചതായിരുന്നു മറ്റൊരു തിരിച്ചടി. 18നും 60നും ഇടയില്‍ പ്രായമാണ് നിശ്ചയിച്ചിരുന്നത്. ഇത് അറുപത് കഴിഞ്ഞവര്‍ക്ക് പ്രതികൂലമായി. ബാങ്ക് വായ്പ നല്കുന്നയാള് മറ്റൊരു ഇടപാടുകാരനില്‍ നിന്നോ പലിശക്കാരനില്‍ നിന്നോ വായ്പയെടുക്കരുതെന്നും നിബന്ധനയുണ്ടായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഈ നിബന്ധന സാക്ഷ്യപ്പെടുത്തി നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇവയൊക്കെ തന്നെ എങ്ങനെ പദ്ധതി നടപ്പാക്കാതിരിക്കാമെന്ന് ഉദ്ദേശിച്ചുള്ളതായിരുന്നു. സാധാരണ ജനത്തിന് അത്യാവശ്യത്തിന് വായ്പകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാതെ കണ്ണില്‍ പൊടിയിടാന്‍ ആരംഭിച്ച ഓപ്പറേഷന് കുബേര കൊണ്ട് കാര്യമായ യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: