തൃശൂര്‍: കേരളത്തില്‍ കഴിഞ്ഞ ദിവസം സ്ഥീരികരിച്ച കാലാ-അസര്‍ എന്ന കറുത്ത പനി രണ്ട് പേര്‍ക്ക് കൂടി പിടിപ്പെട്ടതായി സംശയം. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന് പരിസരത്ത് താമസിക്കുന്ന മേലാട്ടുപറമ്പില് രാഘവന്റെ മകന് ബാബു(40)വിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മാരകമായ അസുഖത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്ന കാലാ-അസര്‍ പിടിപെട്ട ഒരാളെ നൂറുക്കണക്കിന് പേര് കിടക്കുന്ന ജനറല്‍ വാര്‍ഡിലാണ് കിടത്തിയിരിക്കുന്നത്. ഇത് മറ്റ് രോഗികളില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഇതിനിടയില്‍ മുള്ളൂര്‍ക്കരയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗലക്ഷണം കണ്ടതായി അധികൃതര്‍ പറഞ്ഞു. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇപ്പോള്‍ രോഗം പിടിപെട്ട ബാബുവിന്റെ ബന്ധുക്കള്‍ക്ക് തന്നെയാണ് രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശത്ത് ഇതിനോടകം മുപ്പത് പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 250 പേരെ പങ്കെടുപ്പിച്ച് ബോധവത്കരണ ക്യാമ്പും നടത്തി.
കേരളത്തില്‍ മറ്റിടങ്ങളില്‍ ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം നിലമ്പൂരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. 2011-12 വര്‍ഷങ്ങളില്‍ ഈ രോഗം കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പാലക്കാട് ഒരാള്‍ മരിച്ചു. രാത്രികാലങ്ങളിലെ പനി, രക്തവാര്‍ച്ച, ശരീരം ശോഷിക്കല്‍ എന്നിവയാണ് ലക്ഷണം. രോഗാണു ശരീരത്തില്‍ കയറിയാല്‍ ത്വക്കിന് കറുത്ത നിറമാകും. ഇതിനാലാണ് കരിമ്പനിയെന്ന് പറയുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഡംഡം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നുണ്ട്. പട്ടി, പൂച്ച എന്നിവയിലേക്കും രോഗം പടരാന്‍ സാധ്യതയുള്ളതാണെന്നും പറയുന്നുണ്ട്.
രോഗം മൂലം പ്രതിവര്‍ഷം ലോകത്ത് 50,000 പേരെങ്കിലും മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. രോഗം പരത്തുന്ന ഈച്ച ശരീരത്തില്‍ കുത്തിയാല്‍ 50-60 ദിവസത്തിന് ശേഷം മാത്രമെ രോഗലക്ഷണം പ്രത്യക്ഷത്തില്‍ കാണുകയുള്ളു. ഒഡീഷ, ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കേരളത്തിലേക്ക് ജോലിക്കായി വരുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ നിന്നായിരിക്കാം രോഗം വന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ സംശയിക്കുന്നത്. ഭീതി പരത്തി സംസ്ഥാനത്ത് കാലാ-അസര്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതിന് പുറമേ എച്ച് വണ്‍ എന്‍ വണ്‍ രോഗം കൂടുതല്‍ പേരിലേക്ക് പടരുകയാണ്.
ആരോഗ്യ വകുപ്പിന്റെ എറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 2015 ല്‍ ഇതുവരെ 48 പേര് രോഗം പിടിപെട്ട് മരിച്ചെന്നാണ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഏറെ കുടുതലാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗബാധിതരുടെ എണ്ണം. അതോടൊപ്പം പനിയും പടര്‍ന്ന് പിടിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശൂപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് ആരോഗ്യ മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: