ആലുവ: അകക്കണ്ണിന്റെ വെളിച്ചത്തില്‍ പന്ത്രണ്ടുകാരന് നവനീത് പെരിയാര്‍ നീന്തികടക്കാനൊരുങ്ങുമ്പോള് ഇരുകരയിലും കാഴ്ച്ചക്കാരായെത്തിയവര്ക്ക് ആശങ്കയായിരുന്നു. മൂന്നടിയിലേറെ ഉയര്‍ന്ന് കലങ്ങിമറിഞ്ഞ ഓളപ്പരപ്പുകളെ കീഴടക്കി നവനീത് മറുകരയിലെത്തിയപ്പോള്‍ ആശങ്ക ആഘോഷത്തിന് വഴിമാറി. നിശ്ചയദാര്‍ഢ്യത്തിന് പുതിയ നിര്‍വചനം നല്കിയ നവനീതാണ് ഇപ്പോള്‍ നാട്ടിലെ താരം.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നവനീത് തുരുത്ത് മുക്കത്ത് വീട്ടില്‍ സുനിലിന്റെ മകനാണ്. 12 ദിവസത്തെ പരിശീലനത്തിലൂടെയാണ് നവനീത് പെരിയാറിന്റെ ആഴവും ചുഴിയും ഒഴുക്കും കീഴടക്കിയത്. സാധാരണ പെരിയാര്‍ നീന്തിക്കടക്കാന്‍ 20 മിനിറ്റോളമെടുക്കും. എന്നാല്‍ നവനീത് 12 മിനിറ്റുകൊണ്ട് മറികടന്നു. തിങ്കളാഴ്ച രാവിലെ പത്തരയോടെ അൈദ്വതാശ്രമ കടവില്‍നിന്ന് മണപ്പുറം കടവിലേക്കായിരുന്നു നാട്ടുകാരെ സാക്ഷിയാക്കി നവനീതിന്റെ സാഹസ നീന്തല്‍. കീഴ്മാട് അന്ധ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ നവനീതിന് ആശംസ നേരാന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പിടിഎ ഭാരവാഹികളുമെത്തിയിരുന്നു. പുറപ്പിള്ളിക്കാവിലെ താത്കാലിക ബണ്ട് തകര്‍ന്നതിനാല്‍ പെരിയാറിലെ ഒഴുക്ക് ശക്തമായിരുന്നു. ഒഴുക്ക് പരിശോധിക്കാന്‍ മുഖ്യപരിശീലകന്‍ സജി രാവിലെയെത്തി നീന്തി.
അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ കാല്‍തൊട്ടു വന്ദിച്ച ശേഷം പിതാവ് സുനിലിന്റെയും മുഖ്യപരിശീലകന്‍ സജി വള്ളാശേരിയുടെയും അനുഗ്രഹം വാങ്ങി പെരിയാറിലേക്കിറങ്ങി. കാഴ്ചയില്ലാത്തതിനാല്‍ സജിയുമായി സംസാരിച്ച് ദിശ മനസിലാക്കിയാണ് നവനീത് നീന്തിയത്.
മണപ്പുറത്ത് നടന്ന ചടങ്ങില്‍ ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യു നവനീതിന് ഉപഹാം സമ്മാനിച്ചു. ഭിന്നശേഷിയുള്ളവര്‍ക്കായി നീന്തല്‍ പരിശീലനത്തിന് നഗരത്തില്‍ സൗകര്യമൊരുക്കണമെന്ന് പെരിയാര്‍ നവനീത് സുനിലും സജി വാള്ളാശേരിയും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: