ഈ വരുന്ന ജൂണ്‍ 27ന് അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന വഴിത്തിരിവാകും. ഈ ഉപതെരഞ്ഞെടുപ്പിനെ ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ അഴിമതി ഭരണത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം വിലയിരുത്താന്‍ പാടില്ല. ഒപ്പം സിപിഎം നയിക്കുന്ന പ്രധാന പ്രതിപക്ഷത്തിന്റെ പങ്കും വിലയിരുത്തപ്പെടും.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ തള്ളിപ്പറയുന്നത് സ്വന്തം പാര്‍ട്ടിയാണ്.ഭരണപക്ഷത്തിനുവേണ്ടാത്ത ചീഫ് വിപ്പും പ്രതിപക്ഷത്തിനു വേണ്ടാത്ത പ്രതിപക്ഷനേതാവും അഴിമതിക്കെതിരെ പ്രതിപക്ഷത്തിന്റെ ഒത്തുതീര്‍പ്പ് സമരവും കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്നു കോണഗ്രസ് നേതാക്കളുടെ പരസ്യകുറ്റസമ്മതങ്ങളും വോട്ടര്‍മാര്‍ വിലയിരുത്തും. ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് സൃഷ്ടിച്ച നാലുവര്‍ഷത്തെ രാഷ്ട്രീയ നാടകങ്ങള്‍ കേരളത്തിന്റെ വികസന സ്വപ്നങ്ങളെയാണ് തകര്‍ത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ചു നടന്ന അഴിമതിയും ഘടകകക്ഷി നേതക്കാള്‍ ഉള്‍പ്പെട്ട കോഴവിവാദങ്ങളും സര്‍ക്കാരിനെതിരായ ജനമുന്നേറ്റങ്ങളായി മാറ്റാതെ ഒത്തുകളിച്ച മുഖ്യപ്രതിപക്ഷപാര്‍ട്ടിയായ സിപിഎമ്മിന്റെ പങ്കും ഈ തെരഞ്ഞെടുപ്പില്‍ ചോദ്യംചെയ്യപ്പെടും. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രസക്തി അത് ഭരണപക്ഷത്തെയും പ്രധാനപ്രതിപക്ഷത്തെയും ഒരുപോലെ പ്രതികൂട്ടില്‍ കയറ്റി ജനങ്ങള്‍ക്ക് വിചാരണ ചെയ്യാന്‍ വേദിയൊരുക്കുന്നു എന്നതാണ്.
മാത്രമല്ല ഇടതു-വലതു മുന്നണികള്‍ക്കെതിരായ ബദല്‍ രാഷ്ട്രീയത്തിന്റെ വഴിതെളിക്കാനും ജനങ്ങള്‍ക്ക് അവസരം ഒരുങ്ങിയിരിക്കുന്നു. കേരളത്തിന്റെ വികസന സാദ്ധ്യതകളെ തകര്‍ത്തെറിഞ്ഞ ഇടതു-വലതു മുന്നണി രാഷ്ട്രീയത്തിനെതിരായി ഒരു മൂന്നാം ബദല്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഉദയംചെയ്യുകയാണ്.അതുകൊണ്ടുതന്നെ അരുവിക്കര ഉപതെരഞ്ഞെടുപ്പ് അഴിമതിയില്‍ മുങ്ങിയ ഇടതു-വലതു മുന്നണികള്‍ക്ക് എതിരായ താക്കീതാകണം, ഒപ്പം മൂന്നാംശക്തിയുടെ വിജയം ഉറപ്പാക്കുന്ന ചരിത്രമുഹൂര്‍ത്തമായും മാറണം. ഒരു വികസനരാഷ്ട്രീയ സംസ്കാരത്തിന് തുടക്കംകുറിക്കാന്‍ അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് കഴിയണം. മാത്രമല്ല അത് കേരളത്തിന് മാതൃകയാവുകയും ചെയ്യും.
അരുവിക്കരയില്‍ മൂന്നു ദേശീയ പാര്‍ട്ടികള്‍ നേരിട്ടുമത്സരിക്കുന്നു എന്ന് അവകാശപ്പെടാമെങ്കിലും ബിജെപി മാത്രമാണ് രാഷ്ട്രീയമത്സരം നടത്തുന്നത്. കോണ്‍ഗ്രസും സിപിഎമ്മും വര്‍ഗ്ഗീയ-മത ശക്തികളുടെ മുന്നണികളായാണ് രംഗത്തുള്ളത്. ഇതില്‍ കോണ്‍ഗ്രസ് കുടുംബവാഴ്ചയുടെയും അഴിമതിയുടെയും പര്യായമായി തകര്‍ച്ചയുടെ വക്കിലാണ്. മുപ്പതുവര്‍ഷം മുമ്പ് പാര്‍ലിമെന്റില്‍ 415 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 2014ല്‍ 44 സീറ്റുകള്‍ മാത്രം നേടി അംഗീകൃത പ്രതിപക്ഷ നേതൃസ്ഥാനം പോലും അലങ്കരിക്കാന്‍ പ്രാപ്തിയില്ലാതായി.
സിപിഎം കാലഹരണപ്പെട്ട പാര്‍ട്ടിയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു. വരട്ടുതത്വശാസ്ത്രവും ഫാസിസ്റ്റ് ശൈലിയും വികസന വിമുഖതയും അക്രമവും ബോംബുരാഷ്ട്രീയവും മുഖമുദ്രയാക്കിയ സിപിഎം ഇന്ന് നിലനില്പിനുള്ള പോരാട്ടത്തിലാണ്.പശ്ചിമബംഗാളില്‍ മൂന്നാം സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്ന പാര്‍ട്ടിയായി സിപിഎം അധ:പതിച്ചിരിക്കുന്നു.
എന്നാല്‍ കേരളത്തില്‍ മൂന്നാം ബദലായി രംഗത്തുള്ള ബിജെപി രാജ്യവ്യാപകമായി വന്‍ സ്വീകാര്യത നേടിയതിനുശേഷം ഇവിടെ തങ്ങള്‍ക്ക് ഒരു അവസരം വോട്ടര്‍മാര്‍ നല്‍കണം എന്ന അഭ്യര്‍ത്ഥനയുമായാണ് നില്‍ക്കുന്നത്. 1984ല്‍ ലോക്സഭയില്‍ രണ്ടു സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി മുപ്പതുവര്‍ഷംകൊണ്ട് പടിപടിയായി വളര്‍ന്ന് 282 സീറ്റുമായാണ് 2014ല്‍ അധികാരത്തില്‍ വന്നത്. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഇന്ന് ബിജെപി പ്രതിനിധികളുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വികസന രാഷ്ട്രീയത്തിന് രാജ്യമെമ്പാടും ലഭിച്ച സ്വീകര്യത അരുവിക്കരയിലെ വോട്ടര്‍മാരും ഉള്‍ക്കൊള്ളണം. അഴിമതിയില്‍ മുങ്ങിത്താണ ഇടതു-വലതു മുന്നണികളില്‍നിന്നും കേരളത്തെ രക്ഷിക്കുന്നതിനുള്ള കര്‍മ്മപദ്ധതികളും വികസന രേഖയുമായാണ് ബിജെപി നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ വോട്ടര്‍മാര്‍ വസ്തുതാപരമായ നിലപാടെടുക്കണം.
അരുവിക്കരിയിലെ വോട്ടര്‍മാര്‍ക്ക് വലിയൊരു ദൗത്യമുണ്ട്. കാരണം രണ്ടുമാസങ്ങള്‍ക്കുശേഷം നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും പത്തുമാസങ്ങള്‍ക്കുശേഷം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഒന്നാംപാദ സെമി ഫൈനലാണ് ഈ തെരഞ്ഞെടുപ്പ്. അതായത് അരുവിക്കരയിലെ ജനങ്ങള്‍ കേവലം ഒരു മണ്ഡലത്തിന്റേതല്ല, മറിച്ച് കേരളത്തിന്റെ വിധിയാണ് എഴുതാന്‍ പോകുന്നത്. സ്വാഭാവികമായും ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം തന്നെയാവണം ചര്‍ച്ചചെയ്യേണ്ടത്. കഴിഞ്ഞ ആറരപതിറ്റാണ്ട് നാട് ഭരിച്ച കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് മുന്നണികള്‍ ഒരുപോലെ തകര്‍ച്ചയുടെ വക്കിലാണ്. കേരളത്തിന്റെ കാര്‍ഷിക വികസനവും വ്യാവസായിക വികസനവും പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടു. ഒപ്പം യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങളും തകര്‍ത്തു.
അതിന്റെ ഫലമായി മലയാളി യുവത്വം പുറംരാജ്യങ്ങളില്‍ തൊഴില്‍ തേടി അലയാന്‍ നിര്‍ബ്ബന്ധിതരായി. ഇന്ന് വിദേശ മലയാളികള്‍ അയക്കുന്ന മണി ഓര്‍ഡറില്‍ കേന്ദ്രീകരിച്ചാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മുന്നേറുന്നത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും ഉണ്ടായ വികസനം കേരളത്തില്‍ ഉണ്ടായില്ല. ഇടതു-വലതു മുന്നണികളാണ് കേരളത്തിന്റെ വികസന സാദ്ധ്യതകളെ തകര്‍ത്തത്.അഴിമതിയും നയരാഹിത്യവും അവയുടെ മുഖമുദ്രയാണ്. ജാതി-മത വിഭാഗീയത വളര്‍ത്തി വോട്ടുബാങ്കുകള്‍ സ്വരൂപിച്ചാണ് ഇരുമുന്നണികളും നിലനില്‍ക്കുന്നത്.പരസ്പരം പോരാടുന്ന മുന്നണി സംവിധാനത്തില്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല.അതുകൊണ്ടുതന്നെ പുതിയൊരു രാഷ്ട്രീയ സംസ്കാരം രൂപപ്പെടുത്തേണ്ടതുണ്ട്. ബിജെപി മുന്നില്‍വയ്ക്കുന്നത് വികസനത്തില്‍ ഊന്നിയ കര്‍മ്മപദ്ധതികളാണ്.
ദിശാബോധമുള്ള നേതൃത്വവും സദ്ഭരണം കാഴ്ചവച്ച ചരിത്രവും ജനാധിപത്യമൂല്യങ്ങളോടുള്ള സമര്‍പ്പണവും ബിജെപിയെ ഇടതു-വലതു മുന്നണികളില്‍നിന്ന് വിഭിന്നമാക്കുന്നു.അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനു ലഭിക്കുന്ന സ്വീകാര്യത ആ തലത്തില്‍ വേണം വിലയിരുത്തപ്പെടേണ്ടത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: