കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ഒളിവില്‍പോയ രണ്ട് പ്രതികള്‍ക്കെതിരെയുള്ള വിചാരണയില്‍ പ്രോസിക്യൂഷന്റെ നിലപാട് സംശയാസ്പദം. ഇന്നലെ പ്രോസിക്യൂഷന് ഭാഗം ഹാജരാക്കിയ ഇരുപത്തിയാറാം സാക്ഷി കൂറുമാറിയത് ഇതിനെ ബലപ്പെടുത്തുന്നു.
ആദ്യ വിചാരണയില്‍ മൊഴി മാറ്റിയ സാക്ഷിയെ വീണ്ടും വിസ്തരിച്ചതിലൂടെ പ്രോസിക്യൂഷന് ദുര്‍ബലപ്പെടുകയാണെന്ന് നിയമജ്ഞര്‍ വിശദീകരിക്കുന്നു. നിലവിലുള്ള സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ പി.ഡി. രവിയെ മാറ്റണമെന്നും നേരത്തെ പ്രോസിക്യൂഷന് അഭിഭാഷകനായിരുന്ന അഡ്വ. പി.കെ. ഹരിദാസിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ഹിന്ദു ഐക്യവേദി, അരയസമാജം, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ എന്നിവര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുന്നതിന് മുമ്പ് കേസ് വിസ്താരം ആരംഭിക്കുകയായിരുന്നു.
മാറാട് പള്ളിയിലേക്ക് ആയുധം കൊണ്ടുപോയ ജീപ്പിന്റെ ഡ്രൈവര്‍ ടി. നൗഷാദാണ് ഇന്നലെ കോടതിയില്‍ മൊഴിമാറ്റിയത്.
പ്രതികള്‍ക്ക് അനുകൂലമായ രീതിയിലാണ് ഇന്നലെ ഇയാള്‍ മൊഴി നല്‍കിയത്. ബേപ്പൂരില്‍ നിന്ന് മറ്റ് രണ്ടുപേരുമായി ആയുധങ്ങളുമായി മാറാട്ടേക്ക് പോയി എന്ന് മൊഴി നല്‍കിയിട്ടില്ലെന്നും പള്ളിയുള്ളതായി അറിയാമെങ്കിലും മറ്റൊന്നും ഓര്‍ക്കുന്നില്ലെന്നായിരുന്നു കരുവന് തിരുത്തി സ്വദേശിയായ നൗഷാദ് ഇന്നലെ മൊഴി നല്‍കിയത്.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. പി.കെ. ഹരിദാസ് നിലവിലിരിക്കെയാണ് 2011 ല്‍ പി.ഡി. രവിയെ പുതുതായി നിയമിക്കുന്നത്.
ഇതേ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പ്രതികളുടെ കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരായിരുന്നത് അഡ്വക്കറ്റ് പി.ഡി. രവിയായിരുന്നു. ഈ കേസില്‍ പ്രതികളെ ശിക്ഷിക്കാതെ വെറുതെവിടുകയായിരുന്നു.
2002 ലെ മാറാട് അക്രമത്തില്‍ മുസ്ലിം വിഭാഗക്കാരായവര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. രവിയെ മാറ്റണമെന്ന് വിചാരണ കോടതി മുമ്പാകെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇരകളുടെ ബന്ധുക്കളുടെയും ഹിന്ദു സംഘടനകളുടെയും ആവശ്യത്തെ നിരാകരിച്ചുകൊണ്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതിന് പിന്നില്‍ കേസ് അട്ടിമറിക്കാനുള്ള താത്പര്യമാണെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം. പ്രധാനകേസില്‍ അപ്പീലുകള്‍ സുപ്രീം കോടതിയില്‍ വിചാരണക്ക് വരാനിരിക്കുന്ന സാഹചര്യത്തില്‍ സാക്ഷിമൊഴികള്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് ആരോപണം.
മാറാട് പ്രത്യേക കോടതിയില്‍ കേസിന്റെ ആദ്യ വിചാരണ നടത്തിയത് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ പി.കെ. ഹരിദാസായിരുന്നു. 270 സാക്ഷികളെ വിസ്തരിക്കുകയും 788 ല്‍ പരം രേഖകളും 435 ഓളം തൊണ്ടികളും ഹാജരാക്കിയ കേസില്‍ 63 പ്രതികള്‍ ശിക്ഷിക്കപ്പെട്ടു.
പ്രതികളെ കുറ്റവിമുക്തരാക്കിയതിനെ ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ശിക്ഷ ശരിവെക്കുകയും വിചാരണ കോടതി വെറുതെ വിട്ട 24 പ്രതികളെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വിചാരണ കാലയളവില്‍ നടക്കാതെ പോയ 95-ാം പ്രതി മാറാട് ആനങ്ങാടികുട്ടിച്ചന്റെപുറായില് കോയാമോന്‍ എന്ന ഹൈദ്രോസ് കുട്ടി (50), 142-ാം പ്രതി കല്ലുവച്ച വീട്ടില്‍ നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരായ കേസിലാണ് ജഡ്ജി എസ് കൃഷ്ണകുമാറിന്റെ മുമ്പാകെ വിചാരണ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: