ചെന്നൈ: പതിനഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഏഴ് വര്‍ഷം കീഴ്ക്കോടതി ശിക്ഷിച്ച പ്രതിയ്ക്ക് ജാമ്യമനുവദിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി പെണ്‍കുട്ടിയെ ചെന്നുകണ്ട് ഒത്തുതീര്‍പ്പിന് നിര്‍ദേശം നല്കി.
കേസിനാസ്പദമായ സംഭവം നടന്ന് നാലുവര്‍ഷത്തിനു ശേഷം 2012ലാണ് പ്രതി വി. മോഹന്‍ ഏഴു വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചത്. തുടര്‍ന്ന് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ച പ്രതിക്ക് താത്ക്കാലിക ജാമ്യം അനുവദിച്ച ജസ്റ്റിസ് ഡി. ദേവദാസാണ് ഒത്തുതീര്‍പ്പിന് നിര്‍ദേശിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇരുഭാഗം അഭിഭാഷകര്‍ സഹായിക്കണമെന്നും കോടതി നിര്‍ദേശം നല്കി.
ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അതു കൊണ്ടു തന്നെ കുഞ്ഞിന്റെയും അമ്മയുടെയും സുരക്ഷയാണ് പ്രധാനമെന്ന് ജസ്റ്റിസ് ദേവദാസ് നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഒരു മധ്യസ്ഥ ചര്‍ച്ചയാണ് നല്ലതെന്നും പ്രതി ജയിലില്‍ കിടന്നാല്‍ അത് സാധ്യമാവില്ലെന്നും കോടതി നിരീക്ഷിച്ചു.
‘ഇരയായ പെണ്‍കുട്ടി ഒരു കുഞ്ഞിന്റെ അമ്മയാണിന്ന്. ഇപ്പോള്‍ അവള് ആരുടെയും ഭാര്യയല്ല. അവിവാഹിതയായ അമ്മ മാത്രമാണ്. ആ പെണ്‍കുട്ടിയുടെയും നിരപരാധിയായ കുഞ്ഞിന്റെയും ഭാവി ഇപ്പോള്‍ ചോദ്യ ചിഹ്നമാണ്. പെണ്‍കുട്ടി മാത്രമല്ല ഇത്തരം കേസുകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളും ഇരകളാണ്. അത്തരം സാഹചര്യങ്ങളുടെ ഇരയാണ് കുഞ്ഞ്. തന്റേതല്ലാത്ത തെറ്റിനാല്‍ ആ കുഞ്ഞ് സാമൂഹ്യമായ അപമാനം സഹിക്കേണ്ടി വരിക എന്നത് ഏറെ കഷ്ടമാണ്’-ജസ്റ്റിസ് ദേവദാസ് വ്യക്തമാകി.
പ്രതി മോഹന്‍ നല്കിയ പിഴത്തുകയില്‍നിന്ന് ഒരു ലക്ഷം രൂപ പെണ്‍കുട്ടിയുടെ പേരില്‍ ഗൂഡല്ലൂര്‍ തിട്ടക്കുടിയിലെ ഇന്ത്യന്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമായി നിക്ഷേപിക്കാനും ജഡ്ജ് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: