കേരളത്തില്‍ ബ്ലേഡ് കമ്പനികള്‍ എന്ന യമകിങ്കരന്മാര് മലയാളികളുടെ ജീവന് അപഹരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബ്ലേഡ് കമ്പനികളെ നിയന്ത്രിക്കാന്‍ ‘ഓപ്പറേഷന് കുബേര’ തുടങ്ങിയത്. ഇത് നടപ്പിലാക്കേണ്ടത് പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണെന്നിരിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓപ്പറേഷന് കുബേര ധനചൂഷണത്തിനുള്ള വഴിവെട്ടിത്തെളിച്ചിരിക്കുകയാണ്. ബ്ലേഡ് മാഫിയയെ തുരത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതികള്‍ മറ്റ് സര്‍ക്കാര്‍ പദ്ധതികളെപ്പോലെ പ്രഖ്യാപനത്തിലൊതുങ്ങിയപ്പോള്‍ കടക്കെണിയിലാകുന്ന കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും ബ്ലേഡ് മാഫിയകളെതന്നെ ആശ്രയിക്കേണ്ടിവരുന്നു. കടംവാങ്ങിയ പണം തിരിച്ചുനല്‍കാനാകാതെ വന്നപ്പോള്‍ ഒരുകാലത്ത് വ്യാപകമായിരുന്ന ആത്മഹത്യകള്‍ പുനരാരംഭിച്ചിരിക്കുകയാണ്.
ആലപ്പുഴയില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആത്മഹത്യചെയ്ത പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഓപ്പറേഷന് കുബേര പുനരാരംഭിക്കുകയാണത്രെ. കുബേര ഒന്നാംഘട്ടം പൂര്ണപരാജയമായിരുന്നിട്ടും ഈ രണ്ടാം പ്രഖ്യാപനം ആരുടെ കണ്ണില്‍ പൊടിയിടാനാണ്? ആദ്യത്തെ കുബേര ഓപ്പറേഷനില്‍ 2663 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1577 പേര് അറസ്റ്റിലാവുകയും ചെയ്തു.
തമിഴ്നാട്ടില്‍നിന്നുള്ളവരാണ് കേരളത്തിലെ മുക്കിലും മൂലയിലും എത്തി പണം വച്ചുനീട്ടി ബ്ലേഡായി മാറുന്നത്. പാലക്കാട് കൊഴിഞ്ഞാംപാറ മേഖലയാണ് ഇക്കൂട്ടരുടെ വിഹാരരംഗം. ചിട്ടിക്കമ്പനികള്‍ എന്ന രൂപേണ നല്കുന്ന പണത്തിന് ഈടായി പ്രോമിസറി നോട്ടും ചിലപ്പോള്‍ ബ്ലാങ്ക് ചെക്കും വരെ ഗ്രാമീണരുടെ കയ്യില്‍നിന്നും വാങ്ങുന്നു. പണം കിട്ടാതെ വരുമ്പോള്‍ ബ്ലേഡ് മാഫിയകള്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് പലരേയും ആത്മഹത്യയിലെത്തിക്കുന്നത്.
ഓപ്പറേഷന് കുബേരയില്‍ ആശങ്കപ്പെട്ടപോലെ വന്‍ സ്രാവുകള്‍ രക്ഷപ്പെടുകയും ചെറുമീനുകള്‍ സര്‍ക്കാര്‍ വലയിലാക്കുകയും ചെയ്തു. 2011 സപ്തംബറില്‍ ആഭ്യന്തരമന്ത്രിയാണ് പറഞ്ഞത് 1577 പേര് അറസ്റ്റിലായെന്നും 934 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും. ഓപ്പറേഷന് കുബേര ചെറിയ വട്ടിപ്പലിശക്കാരെ പിടിക്കുകയും വമ്പന്മാര് രക്ഷപ്പെടുകയും ചെയ്യുന്ന പ്രഹസനമായി മാറി. കേരള സര്‍ക്കാര്‍ മണി ലെന്‍ഡേഴ്സ് ആക്ട് പാസ്സാക്കിയത് ബ്ലേഡിന് തടയിടാനാണ്. പക്ഷെ സര്‍ക്കാരിന്റെ നടപടി വൈകിയ വേളയിലാണ് വരുന്നത്.
അതുകൊണ്ടുതന്നെ കേരളത്തില്‍ കള്ളപ്പണ വിപണി തഴച്ചുവളരുകയാണ്. കേരളത്തിലെ പ്രത്യേക സാമ്പത്തികസ്ഥിതി ജനപ്രതിനിധികള്‍ തിരിച്ചറിയേണ്ടതാണ്. ഇവിടെ തൊഴിലില്ലായ്മ ഇപ്പോഴും ഒരു ശാപമായി തുടരുന്നു. ഇവരെ ലക്ഷ്യംവച്ച് ബ്ലേഡ് മാഫിയ അഴിഞ്ഞാടിയിട്ടും സര്‍ക്കാര്‍ അത് നിയന്ത്രിക്കാന്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മുഖ്യമന്ത്രിയാണെങ്കില്‍ ആ കസേരയില്‍ കണ്ണുവെച്ചാണ് ചെന്നിത്തല കരുക്കള്‍ നീക്കുന്നത്. അധികാരമോഹമാണ് ഇരുവരെയും നയിക്കുന്നത്. ലക്ഷണമൊത്ത ജനശത്രുക്കള്‍ എന്ന് ഇരുവരെയും വിശേഷിപ്പിക്കാം. ജനങ്ങള്‍ക്ക് എന്തെങ്കിലും നന്മചെയ്യണമെന്ന് ചെന്നിത്തലയുടെ വന്യമായ സ്വപ്നങ്ങളില്‍പ്പോലും കടന്നുവരുന്നില്ല എന്നതാണ് പരമാര്‍ത്ഥം.
ഇപ്പോഴുള്ള നിയമവ്യവസ്ഥകള്‍ വന്‍കിട പലിശക്കാരെ സംരക്ഷിക്കുന്ന തരത്തിലായതിനാലാണത്രെ ആഭ്യന്തര മന്ത്രി ഓപ്പറേഷന് കുബേര പ്രഖ്യാപിച്ചത്. വന്‍കിട ബ്ലേഡ് മാഫിയകള്‍ ബാങ്ക് റെഗുലേഷന് ആക്ടിന് പുറത്തായതിനാലാണ് ഇത് വിജയംനേടാതെ പോയത് അവയെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് താല്‍പ്പര്യമില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുപോലും ബാങ്കുകള്‍ കുറഞ്ഞ പലിശയ്ക്ക് പണം നല്കാന് വിസമ്മതിക്കുന്നതും ബ്ലേഡുകള്‍ക്ക് സഹായകരമാണ്.
പലിശരഹിത സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ വ്യാപകമാക്കാനുള്ള നിയമഭേദഗതിയ്ക്ക് എന്തുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുവരുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. മണി ലെന്‍ഡിംഗ് ആക്ട് കാലാനുസൃതമായി പരിഷ്ക്കരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. 50,000 രൂപവരെയുള്ള ബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാന ബാങ്കേഴ്സ് സമിതി തീരുമാനമെടുത്തിരുന്നെങ്കിലും അത് നടപ്പിലാക്കാതിരുന്നത് ബ്ലേഡിന് ഇരകളാകുന്നവരുടെയും ആത്മഹത്യകളുടെയും എണ്ണം വര്‍ധിപ്പിച്ചു.
സാധാരണ ജനത്തിന് അത്യാവശ്യത്തിന് പണം ലഭിക്കാന്‍ നടപടികള്‍ ലളിതവല്‍ക്കരിക്കുകയാണ് വേണ്ടത്.സര്‍ക്കാര്‍ ഇനിയെങ്കിലും ബ്ലേഡിന്റെ ഇരകളുടെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടിയെടുക്കണം.സാധാരണക്കാരന് കടംവാങ്ങി അത് മകളുടെ കല്യാണത്തിന് ആഭരണം വാങ്ങാനും മറ്റുമാണ് ഉപയോഗിക്കുന്നത്. അത് കൃഷിയില്‍ മുടക്കി ലാഭം നേടാനല്ല. ഓപ്പറേഷന് കുബേര പുനഃസ്ഥാപിക്കുന്നതിനുപുറമെ പാവങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സര്‍ക്കാര്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: