കൊച്ചി: പത്ത് വര്‍ഷം മുന്‍പ് മലയാളി നവവധു സ്മിതയെ ഗള്‍ഫില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ ഡിഎന്‍എ പരിശോധനാ ഫലത്തിനായി ക്രൈംബ്രാഞ്ചിന്റെ കാത്തിരിപ്പ്. നേരത്തെ ഗള്‍ഫില്‍ നടന്ന ഡിഎന്‍എ പരിശോധന ശാസ്ത്രീയമല്ലെന്ന വിലയിരുത്തലില്‍ അന്വേഷണ സംഘം വീണ്ടും പരിശോധനയ്ക്ക് നടപടികളെടുത്തിരുന്നു.
പത്ത് വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹം ഷാര്‍ജയിലെ ഒരു ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ കണ്ടെത്തിയതായി ദുബായ് പോലീസ് ഏതാനും മാസം മുന്‍പ് സ്മിതയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു.
മെയ് മാസത്തില്‍ ഡിഎന്‍എ പരിശോധനയ്ക്കായി സ്മിതയുടെ അമ്മ ഫാന്‍സിയും സഹോദരി സജിനിയും ഗള്‍ഫിലേക്ക് പോയി. എന്നാല്‍ ആദ്യത്തെ പരിശോധന പരാജയപ്പെട്ടതിനാല്‍ മൃതദേഹം കാണാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പരിശോധനയ്ക്കായി ദുബായ് പോലീസ് വീണ്ടും സാമ്പിളുകള്‍ ശേഖരിച്ചു. ഇതിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ദുബായിയില്‍ വച്ച് പോലീസ് മൃതദേഹത്തിന്റെ രണ്ട് ഫോട്ടോ കൈമാറിയിരുന്നു. ഇത് സ്മിതയുമായി സാമ്യമുള്ളതാണെന്ന് വീട്ടുകാര്‍ തിരിച്ചറിയുകയും ചെയ്തു.
പരിശോധനയ്ക്ക് സാമ്പിളുകള്‍ ശേഖരിച്ചത് ശാസ്ത്രീയമായല്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതേത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് സ്മിതയുടെ അമ്മയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് വീണ്ടും പരിശോധനയ്ക്കായി ദുബായ് പോലീസിന് കൈമാറി. തിരുവനന്തപുരത്തെ റീജ്യണല്‍ സയന്റിഫിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയുടെ ഫലവും ക്രൈംബ്രാഞ്ച് ദുബായ് പോലീസിന് കൈമാറിയിട്ടുണ്ട്.
കേസില്‍ വഴിത്തിരിവുണ്ടാക്കി സ്മിതയുടെ ഭര്‍ത്താവായിരുന്ന ആന്റണിയുടെ സുഹൃത്ത് ദേവയാനി അടുത്തിടെ പിടിയിലായിരുന്നു. സ്മിതയെ കൊലപ്പെടുത്തിയതാണെന്ന സൂചനയാണ് ദേവയാനിയുടെ മൊഴിയിലുള്ളത്. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനാ ഫലം എത്രയും പെട്ടെന്ന് ലഭ്യമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് ശേഷം ദേവയാനിയെ നുണപരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണത്തിലെ പുരോഗതി ദുബായ് പോലീസിനെ അറിയിച്ചിട്ടുണ്ട്. കൊലപാതക സാധ്യതകളെക്കുറിച്ച് ദുബായ് പോലീസും അന്വേഷണം തുടങ്ങി.
2005 സപ്തംബര്‍ മൂന്നിനാണ് സ്മിതയെ ദുബായിലുള്ള ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായത്. വൈറ്റില സ്വദേശിയായ ഡോക്ടര്‍ക്കൊപ്പം സ്മിത ഒളിച്ചോടിയെന്നായിരുന്നു ഭര്‍ത്താവായ ആന്റണിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: