പാനൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാക്കളുടെ ജാമ്യം റദ്ദ് ചെയ്യാന്‍ ഹൈക്കോടതിയില്‍ സിബിഐ ഹര്‍ജി നല്‍കും. ഹൈക്കോടതി ജാമ്യം അനുവദിച്ച കേസിലെ പ്രതികളായ കിഴക്കെ കതിരൂരിലെ രാമചന്ദ്രന് എന്ന മുച്ചിറിയന്‍ രാമന്, ബ്രഹ്മാവ് മുക്കിലെ ചപ്ര പ്രകാശന് എന്നിവരുടെ ജാമ്യം റദ്ദ് ചെയ്യാനാണ് സിബിഐ കോടതിയെ സമീപിക്കുക. ജാമ്യവ്യവസ്ഥ ലംഘിച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചതിനെതിരെയാണ് ഹര്‍ജി. കിഴക്കെ കതിരൂര്‍ ബ്രഹ്മാവ് മുക്കില്‍ വെച്ച് പ്രതികള്‍ക്ക് സിപിഎം സ്വീകരണമൊരുക്കിയത് കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സിബിഐ സംഘം ജാമ്യം റദ്ദ് ചെയ്യാന്‍ നടപടി ആരംഭിച്ചത്.
പാട്യം ലോക്കല്‍ കമ്മറ്റി അംഗം പുതുമംഗലത്ത് മനോഹരന്, പാട്യം ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറി ആലക്കണ്ടി സുരേഷ്, കതിരൂര്‍ കെസ്ഇബി ജീവനക്കാരനും സിപിഎം നേതാവുമായ മഠത്തിങ്കല്‍ അനില്‍കുമാര്‍, പുത്തലത്ത് ബാലന്, ചിരുകണ്ടോത്ത് ഹാരിസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. 20ന് പകല്‍ സമയത്തായിരുന്നു കോടതിയെ വെല്ലുവിളിച്ച് സ്വീകരണം നടത്തിയത്. മാലയിട്ടും പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തുമായിരുന്നു സ്വീകരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പാട്യം ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെട്ട രണ്ടുപേരും അന്ന് രാത്രി തന്നെ ജില്ല വിടുകയായിരുന്നു. ജാമ്യം ലഭിച്ച മറ്റൊരു പ്രതി കൃഷ്ണനെ സ്വീകരണത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. കൃഷ്ണന് ബക്കളം സ്വദേശിയായതു കൊണ്ടാണ് മാറ്റി നിര്‍ത്തിയതെന്നാണ് വിവരം.
അതിനിടെ ഇന്നലെ കേസിലെ 16 പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ തലശേരി സെഷന്‍സ് കോടതിയില്‍ വാദം നടന്നു. ജന്മഭൂമി വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രോസികൂട്ടര്‍ കൃഷ്ണകുമാര്‍ പ്രതികളുടെ ജാമ്യഹര്‍ജിയില്‍ തടസവാദമുന്നയിച്ചത്. കേസിലെ പ്രതികള്‍ കോടതിയെ വെല്ലുവിളിക്കുകയാണെന്നതിന്റെ തെളിവാണ് പത്രവാര്‍ത്തയെന്ന് അഡ്വ:കൃഷ്ണകുമാര്‍ ബോധിപ്പിച്ചു.
ജൂലായ് 1ന് ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി. പ്രതികള്‍ക്ക് വേണ്ടി അഡ്വക്കേറ്റ് കെ.വിശ്വന് ഹാജരായി. 2014 സെപ്തംബര്‍ 4 നായിരുന്നു ആര്‍എസ്എസ് ജില്ലാ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ സിപിഎം അക്രമികള്‍ ബോംബേറിഞ്ഞ് വെട്ടി കൊലപ്പെടുത്തിയത്. 19 പ്രതികളില്‍ 3 പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.ഇതില്‍ 2 പേരാണ് ജാമ്യ വ്യവസ്ഥ ലംഘിച്ച് കണ്ണൂരിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: