ടെമ്യൂകോ (ചിലി): കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈലില്‍ നാളെ തുല്യശക്തികളുടെ പോരാട്ടം. പെറുവും ബൊളീവിയയുമാണ് പുലര്‍ച്ചെ അഞ്ചിന് നടക്കുന്ന കളിയില്‍ ഏറ്റുമുട്ടുന്നത്.
ബൊളീവിയ ഗ്രൂപ്പ് എയില്‍ നിന്ന് ചിലിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായും പെറു ഗ്രൂപ്പ് സിയില്‍ നിന്ന് ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരുമായാണ് അവസാന എട്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ ഒന്നു വീതം വിജയവും സമനിലയും തോല്‍വിയുമടക്കം നാല് പോയിന്റുകളാണ് ഇരു ടീമുകളും നേടിയിരുന്നത്. പെറു രണ്ട് ഗോള്‍ അടിക്കുകയും രണ്ടെണ്ണം വഴങ്ങുകയും ചെയ്തപ്പോള്‍ ബൊളീവിയ മൂന്ന് പ്രാവശ്യം എതിരാളികളുടെ വലു കുലുക്കി. എന്നാല്‍ ഏഴെണ്ണം അവര്‍ വഴങ്ങുകയും ചെയ്തു.
ഗ്രൂപ്പ് എയില്‍ മെക്സിക്കോയെ സമനിലയില്‍ പിടിച്ച അവര്‍ രണ്ടാം കളിയില്‍ ഇക്വഡോറിനെ 3-2നും പരാജയപ്പെടുത്തിയപ്പോള്‍ അവസാന കളിയില്‍ ചിലിയോട് 5-0ന് പരാജയപ്പെടുകയും ചെയ്തു. ചിലിയോടേറ്റ ദയനീയ പരാജയം അവരുടെ ആത്മവിശ്വസത്തെ തെല്ലൊന്നുമല്ല ബാധിച്ചിട്ടുള്ളത്. ഗ്രൂപ്പ് സിയില്‍ പെറു ബ്രസീലിനോട് 2-1ന് പരാജയപ്പെടുകയും രണ്ടാം കളിയില്‍ വെനസ്വേലയെ 1-0ന് പരാജയപ്പെടുത്തുകയും ചെയ്തശേഷം അവസാന കളിയില്‍ കൊളംബിയയെ ഗോള്‍രഹിത സമനിലയില്‍ തളക്കുകയും ചെയ്താണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അവസാന എട്ടിലേക്ക് യോഗ്യത നേടിയത്.
ഇന്നത്തെ മത്സരത്തില്‍ പെറുവിനാണ് മുന്‍തൂക്കം. 2011ലെ കോപ്പ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയത് അവരായിരുന്നു. തുടര്‍ച്ചയായ ഏഴാം തവണയാണ് അവര്‍ കോപ്പയുടെ ക്വാര്‍ട്ടറില്‍ കളിക്കുന്നത്. 1939, 1975 ചാമ്പ്യന്‍ഷിപ്പുകളില്‍ അവര്‍ ചാമ്പ്യന്മാരാകുകയും ചെയ്തിട്ടുണ്ട്. അതേസമയം ബൊളീവിയ 1997-ല്‍ റണ്ണേഴ്സപ്പായശേഷം ആദ്യമായാണ് ആദ്യ റൗണ്ട് പിന്നിട്ട് ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. കോപ്പ, ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പായിരുന്ന ഘട്ടത്തില്‍ 1963-ല്‍ ജേതാക്കളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: