അരുവിക്കരയിലൂടെ….
തിരുവനന്തപുരം: ഈ മനുഷ്യനെ ഇവിടെ വിജയിപ്പിക്കണം. അരുവിക്കരയുടെ പൊതുവികാരമാണിത്. രാജഗോപാലിനെ അറിഞ്ഞവര്‍ മറ്റൊന്ന് ചിന്തിക്കില്ല. ഭാരതകേസരി മന്നത്ത് പത്മനാഭനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് രാജഗോപാല്‍ സാമൂഹ്യ പ്രവര്‍ത്തനത്തിനിറങ്ങിയത്. മദ്രാസ് ലോ കോളേജില്‍ നിന്നും നിയമബിരുദമെടുത്ത് അഭിഭാഷകനായി. സ്വാമി ചിന്മയാനന്ദജിയിലൂടെ ആത്മീയതയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ചെറുകിട കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് സമരത്തിനിറങ്ങി. വിമോചന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു.
കേരളത്തില്‍ ഒട്ടും പ്രചാരത്തിലെത്തിയിട്ടില്ലായിരുന്ന ഭാരതീയ ജനസംഘത്തില്‍ അംഗത്വമെടുത്തു. ജനസംഘം നേതാവ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയായിരുന്നു വഴികാട്ടി. ഏകാത്മ മാനവദര്‍ശനം എന്ന ദീനദനായല് ഉപാദ്ധ്യായയുടെ തത്വസംഹിതയായിരുന്നു ജനസംഘത്തിലേക്ക് ആകര്‍ഷിച്ചത്.
1968 ല്‍ ദീനദയാല്‍ ഉപാധ്യായയുടെ മരണവാര്‍ത്തയാണ് തിരക്കുള്ള അഭിഭാഷകവൃത്തി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്ത്തകനാകുന്നത.് ജനസംഘം സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി ഒട്ടനവധി പദവികള്‍. ജനസംഘം പ്രസിഡന്റായിരിക്കെ 1975 ജൂണ്‍ 25 അര്‍ദ്ധരാത്രി അടിയന്തിരാവസ്ഥ പ്രഖ്യാപനം. ഇന്നേക്ക് 40 വര്‍ഷം മുമ്പ് ഇന്ദിരാഗാന്ധി ജനകീയ നേതാക്കളെ രാജ്യമൊട്ടുക്കും തടവിലിട്ടു. 21 മാസം പൂജപ്പുരയിലും വിയ്യൂരിലും ജയിലില്‍ കിടന്നു. മാതാ അമൃതാനന്ദമയി ദേവിയില്‍ നിന്നും മന്ത്ര ദീക്ഷ സ്വീകരിച്ച രാജഗോപാല്‍ രാഷ്ട്രീയത്തിലെ ആത്മീയ നേതാവുകൂടിയാണ്.
രാഷ്ട്രീയവും ആത്മീയതയും സാമൂഹ്യവുമായ വഴിത്താരയില്‍ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍. പ്രസ്ഥാനത്തിനും രാജ്യത്തിനുമായി പൂര്‍ണ്ണമായും സമര്‍പ്പിച്ചതാണ് രാജഗോപാല്‍ എന്ന രാജേട്ടന്റെ ജീവിതം. ഭാരതീയ ജനതാപാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ ആദ്യസംസ്ഥാന പ്രസിഡന്റായി. പിന്നെ അഖിലേന്ത്യാ സെക്രട്ടറിയും വൈസ് പ്രസിഡന്റും. 1992 ല്‍ മധ്യപ്രദേശില്‍ നിന്നും രാജ്യസഭാംഗമായി. അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയില്‍ വിവിധ വകുപ്പുകളുടെ സഹമന്ത്രിയായി. അതില്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ് റയില്‍വേ സഹമന്ത്രിയായിരുന്ന രാജഗോപാലിനെ.പലകുറി മത്സര രംഗത്തിറങ്ങിയിട്ടും ഒരുതവണയെങ്കിലും വിജയിക്കാനായില്ല. എന്നിട്ടും കേരളത്തിന്റെ സ്വന്തം കേന്ദ്രമന്ത്രിയെന്ന് പേരെടുക്കാന്‍ രാജഗോപാലിന് സാധിച്ചു. കേരളത്തെ റെയില്‍ ഭൂപടത്തിന്റെ മുഖ്യധാരയില്‍ പെടുത്തിയ രാജഗോപാല്‍ സൃഷ്ടിച്ച വികസന പദ്ധതികള്‍ മറ്റാര്‍ക്കും മറികടക്കാന്‍ കഴിയാത്തതാണ്. യുപിഎ മന്ത്രിസഭയില്‍ എകെ ആന്റണിയും വയലാര്‍ രവിയും കാബിനറ്റ് പദവിയിലും ആറ് സഹമന്ത്രിമാരും ഉണ്ടായിട്ടും രാജഗോപാല്‍ കൊണ്ടുവന്ന പരിവര്‍ത്തനത്തിന്റെ നാലയലത്തുപോലും എത്തിയില്ല.
ഏറ്റവും കൂടുതല്‍ സൗകര്യവും സംവിധാനവും എത്തിയത് തിരുവനന്തപുരത്താണ്. തമ്പാനൂര്‍ റയില്‍വേ സ്റ്റേഷന് ഉന്നത പദവി. രണ്ടാമതൊരു പ്ലാറ്റ്ഫോം. കൊച്ചുവേളിയിലെ ടെര്‍മിനല്‍ എന്നിവ എടുത്തുപറയേണ്ടതാണ്. നേമത്ത് കോച്ച് റിപ്പയറിംഗ് സംവിധാനത്തിന് പ്രാരംഭ നടപടി സ്വീകരിച്ചു. ഭരണം മാറിയപ്പോള്‍ അത് അട്ടിമറിക്കപ്പെട്ടു.
കേരളത്തിലാകെ മേല്‍പ്പാലങ്ങള്‍, പാളങ്ങളുടെ ഇരട്ടിപ്പ്, വൈദ്യുതീകരണം, സ്റ്റേഷനുകളുടെ അപ്ഗ്രഡേഷന്, കേരളത്തിനു മാത്രമായി ഒരു എഞ്ചിനീയറിംഗ് വിഭാഗം. പുതുതായി തീവണ്ടികള്‍ അനുവദിച്ച് ഒട്ടനവധി പരിഷ്കാരങ്ങള്‍. രാജഗോപാലിനെ അവഗണിച്ച മലയാളികളെ റയില്‍വേ സഹമന്ത്രി എന്ന നിലയില്‍ നല്ലവണ്ണം പരിഗണിച്ചു. അതിനൊരു കൃതജ്ഞതയായി അരുവിക്കരയില്‍ വോട്ടു ചെയ്യുമെന്നു തന്നെയാണ് ബഹുഭൂരിപക്ഷം വോട്ടര്‍മാരുടെയും തീരുമാനം.
നേമം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും തോല്‍ക്കേണ്ടിവന്നത് നിസ്സാര വോട്ടിനായിരുന്നു. രണ്ടിടത്തും നാട്ടുകാരല്ല അതിന് കാരണക്കാര്‍. മുന്നണി രാഷ്ട്രീയക്കാരുടെ വഞ്ചനയാണ് വിജയം കണ്ടത്. നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നോക്കുകുത്തിയാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് വോട്ടു മറിച്ചു. അവിടെ വിജയിച്ച വ്യക്തിയാണ് നിയമസഭയെ കളങ്കപ്പെടുത്തുന്നതിന് മുഖ്യപങ്ക് വഹിച്ചത്.
ബജറ്റവതരണ ദിവസം നേമത്തു നിന്ന് വിജയിച്ച അംഗം തറയില്‍ നിന്നിട്ടില്ല. ഡസ്ക്കില്‍ നിന്നും ഡസ്ക്കിലേക്ക് ചാടി. അവിടെ നിന്നും സ്പീക്കറുടെ ഡയസിലെത്തി. പിന്നെ കണ്ടത് ലങ്കാദഹനത്തിന് സമാന സംഭവങ്ങള്‍. അവിടെ ഉണ്ടായിരുന്ന സാമഗ്രികളെല്ലാം കാറ്റില്‍ പറത്തി. കമ്പ്യൂട്ടറുകളെല്ലാം വലിച്ചെറിഞ്ഞു. പിന്നെയും ചാടിയത് ടേബിളില്‍. പിന്നെ മോഹാലസ്യം. കോണ്‍ഗ്രസ് ആത്മവഞ്ചനയോടെ വിജയിപ്പിച്ചു വിട്ടതിന് നാട്ടിനു കിട്ടിയ കൂലി. അപമാനം.
തിരുവനന്തപുരത്ത് രാജഗോപാലിനെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണിയാണ് കാര്‍മ്മികത്വം വഹിച്ചത്. വില നല്കി വാങ്ങിയ വലതിന്റെ സ്ഥാനാര്‍ത്ഥിയെ ഇടത് പാലം വലിച്ചു. നിയമത്തെ പോലെ തന്നെ വിജയിച്ച സ്ഥാനാര്‍ത്ഥി വോട്ടു നല്‍കിയവരെ മാത്രമല്ല നാട്ടിനെയാകെ നാണംകെടുത്തി. ഭാര്യയെ കൊന്ന ആരോപണവുമായി ഇപ്പോഴും പൊതുരംഗത്ത് വിലസുന്നുവെങ്കില് അതീ നാടിന്റെ ഗതികേടാണ്. അങ്ങിനെ ഒരു ഗതികേട് അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് വരാതിരിക്കാന്‍ ജനങ്ങളെ ചതിച്ച ഇരുമുന്നണിക്കാരോടും തുല്യഅകലം പാലിക്കണം.
ആദര്‍ശത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും ആള്രൂപമാകട്ടെ നമ്മുടെ എംഎല്‍എ. നിഷ്കളങ്കമായ വ്യക്തിത്വം, കലര്‍പ്പില്ലാത്ത ധാര്‍മ്മികത. അങ്ങിനെ ഒരു എംഎല്‍എ ലഭിക്കണമെങ്കില്‍ വോട്ടു ചെയ്യേണ്ടത് താമര ചിഹ്നത്തിലാണ്. അതിക്കുറി അരുവിക്കരയിലാണ് സംഭവിക്കാന്‍ പോകുന്നത്.നാടിനു നേട്ടമുണ്ടാകാന്‍ ജയിക്കേണ്ടത് രാജഗോപാലാണെന്ന് വോട്ടര്‍മാര്‍ തീരുമാനിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: