സാന്‍ഫ്രാന്‍സിസ്കോ: കള്ളപ്പണ ഇടപാടിന്റെ തായ്വേരറുക്കാനുള്ള നിയമം 2016 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അതിനുമുമ്പ് പണമിടപാട് വെളിപ്പെടുത്തി നികുതിയടച്ച് നിയമ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ അവസാന അവസരം കൂടി നല്‍കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഈ സമ്മതിക്കല്‍ കാലാവധി പരിധി ഒന്നുരണ്ടു ദിവസത്തിനുളളില്‍ പ്രഖ്യാപിക്കും, ബിസിനസ്-നിക്ഷേപക യോഗങ്ങള്‍ക്കായി സാന്‍ഫ്രാന്‍സിസ്കോയിലുള്ള ജെയ്റ്റ്ലി പറഞ്ഞു.
കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ പലനടപടികള്‍ കൈക്കൊള്ളുന്നു. അതിന്റെ അടിവേരറുക്കുകയാണ് പ്രധാനം. പുതിയ നിയമം 2016 ഏപ്രില്‍ ഒന്നിനു നിലവില്‍ വരും. അതിനുമുമ്പ് ഒരിക്കല്‍ക്കൂടി സ്വത്തുവെളിപ്പെടുത്തലും സമ്മതിക്കലും നടത്തി നിയമനടപടികള്‍ ഒഴിവാക്കാന്‍ അവസരം നല്‍കും. അതിന്റെ കാലപരിധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. അപ്പോള്‍ സ്വയം വെളിപ്പെടുത്തി, നികുതിയടച്ച് നിയമനടപടി ഒഴിവാക്കാം. അതുകഴിഞ്ഞാല്‍ പണം കണ്ടുകെട്ടും, കുറ്റത്തിനു തക്കശിക്ഷയും കിട്ടും, ജെയ്റ്റ്ലി വിശദീകരിച്ചു.
വിദേശങ്ങളിലുള്ള അനധികൃത സ്വത്തിനും നിക്ഷേപങ്ങള്‍ക്കും പിഴയീടാക്കാനുള്ള നിയമം പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. അതുപ്രകാരം നികുതിചുമത്താനാകും. വരും ദിവസങ്ങളില്‍ ചില ദിവസത്തേക്ക് സമ്മതിച്ച് പിഴയീടാക്കി കുറ്റവിമുക്തനാകാനുള്ള ഏകജാലക സംവിധാനം പ്രഖ്യാപിക്കും. അതു വിനിയോഗിച്ച് സ്വത്തുവെളിപ്പെടുത്താന് തയ്യാറാകുക, ജെയ്റ്റ്ലി പറഞ്ഞു.
പക്ഷേ, ഈ അവസാന അവസരം വിനിയോഗിച്ചില്ലെങ്കില്‍ പണം നഷ്ടമാകും, ശിക്ഷയും അനുഭവിക്കേണ്ടിവരും.
കള്ളപ്പണത്തിനെതിരേ നടപടിവേണമെന്നു പറയുന്നവര്‍ തന്നെ ഈ വ്യവസ്ഥ നിര്ദ്ദയമാണെന്നു പറയുന്നു. എന്നാല്‍, ഈ നിയമത്തിന്റെ കാര്യത്തില്‍ ഞാനോ പ്രധാനമന്ത്രിയോ ആര്‍ക്കും വഴങ്ങാന്‍ പോകുന്നില്ല, ജെയ്റ്റ്ലി പറഞ്ഞു.
രാജ്യത്തിനുള്ളിലെ കള്ളപ്പണനിക്ഷേപത്തിന്റെ കാര്യത്തില്‍, വസ്തുവിടപാടിന് 20,000 രൂപയ്ക്കു മേലുള്ള ഒന്നിലും നേരിട്ടുപണം കൈമാറാന്‍ അനുവദിക്കില്ല. ഒരു നിശ്ചിത പരിധിയ്ക്കു മുകളിലുള്ള എല്ലാ പണമിടപാടിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ സാമ്പത്തിക പരിധി ഉടന്‍ നിശ്ചയിക്കും. കള്ളപ്പണമിടപാട് മൗലികാവകാശമാണെന്നു വാദിച്ച് ചിലര്‍ തന്നെ സമീപിച്ചെന്നും ജെയ്റ്റ്ലി പറഞ്ഞു. ലോകം മാറുകയാണ്. നിങ്ങള്‍ നികുതികൊടുത്താല്‍ നികുതി നിരക്കു കുറയും, അദ്ദേഹം വ്യക്തമാക്കി.
ഫോറിന് അക്കൗണ്ട് ടാക്സ് കംപ്ലയന്‍സ് ആക്ടില്‍ (ഫാറ്റ്ക) ഭാരതം ഒപ്പുവയ്ക്കും. അതിലൂടെ അമേരിക്കയും ഇതരരാജ്യങ്ങളും ഭാരത പൗരന്മാരുമായി നടത്തുന്ന ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളുടെ പങ്കുവയ്ക്കല്‍ സാധ്യമാക്കും, ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
ഒരു നിശ്ചിത പരിധിയ്ക്കു മുകളിലുള്ള എല്ലാ
പണമിടപാടിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കാര്യം ഉടന്‍ പ്രഖ്യാപിക്കും. ഇതിന്റെ സാമ്പത്തിക പരിധി ഉടന്‍ നിശ്ചയിക്കും.
-ജെയ്റ്റ്ലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: