“ഏയ് രമേശ്, ഇനി കാക്കി ട്രൗസര്‍ ഇട്ടു നടക്കല്ലേ. പോലീസ് പിടിക്കും.” എന്നോട് ഇത് പറഞ്ഞത് മറ്റൊരു രമേശ്. എപ്പോഴും ഗണവേഷ് ട്രൗസറും ധരിച്ചു നടക്കുന്നയാളായിരുന്നു അയാള്‍. എനിക്കും അന്ന് സ്ക്കൂള് യൂണിഫോം കൂടാതെയുണ്ടായിരുന്നത് ഗണവേഷ് ട്രൗസര്‍ മാത്രമായിരുന്നു. അതുകൊണ്ട് സ്ക്കൂളില്ലാത്തപ്പോഴെല്ലാം അതായിരുന്നു ധരിച്ചിരുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും സംഘത്തെ നിരോധിച്ചിരുന്നതുമെല്ലാം അിറഞ്ഞിരുന്നെങ്കിലും കാക്കി ട്രൗസര്‍ ഊരി വയ്ക്കാന്‍ തോന്നിയില്ല. പക്ഷെ, കര്ണ്ണന് കവചംപോലെ എന്നും കാക്കി ട്രൗസറിട്ട് മാത്രം കണ്ടിരുന്ന രമേശ് പറഞ്ഞപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലായത്.
തമ്മനം കാരണക്കോടത്തെ വിവേകാനന്ദ സായം ശാഖയുടെ മുഖ്യശിക്ഷക്കായിരുന്നു രമേശ്. ഞാനും ആ ശാഖയിലെ സ്വയംസേവകനായിരുന്നു. പിന്നീട്, ഞാനതിന്റെ മുഖ്യശിക്ഷകായി. രമേശ് പ്രഭാത് ശാഖയുടെ മുഖ്യശിക്ഷകായി. അങ്ങനെ, വളരെ ഉത്സാഹം തരുന്ന ശാഖാപ്രവര്ത്തനങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു. അച്ഛന്റെ എതിര്‍പ്പിനേയും മറ്റും വകവെയ്ക്കാതെ ആയിരുന്നു ഇതെല്ലാം ചെയ്തിരുന്നത്. അപ്പോഴാണ് ശ്രീമതി ഇന്ദിരാഗാന്ധി ഈ പണി ചെയ്തത്. അന്ന് പത്താം ക്ലാസ്സ് പാസ്സായി കോളേജ് പ്രവേശനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍.
1975 ജൂണ്‍ 26ന് പ്രാന്തകാര്യാലയത്തിന്റെ ഗൃഹപ്രവേശചടങ്ങായിരുന്നു. ഞങ്ങളെല്ലാവരും വളരെ ഉത്സാഹത്തോടെ അവിടെ കൂടിയിരുന്നു. അന്ന് അവിടെ നാഗപൂരില്‍ നിന്നും കൊണ്ടുവന്ന പൂജനീയ ഡോക്ടര്‍ജിയുടെ അര്‍ദ്ധകായ പ്രതിമയിലായിരുന്നു എന്റെ ശ്രദ്ധ മുഴുവനും. അതിന്റെ കാര്യങ്ങള്‍ നോക്കിയിരുന്ന കെ.സി.ബാലേട്ടന്റെ പുറകെയായിരുന്നു ഞാന്‍. അത് വയ്ക്കുവാനായി അയ്യപ്പന് ഇന്ഡസ്ട്രീസില് നിന്നും ഉണ്ടാക്കിക്കൊണ്ടു വന്ന പീഠവും ശ്രദ്ധേയമായി. അതില്‍ ‘സ്വയമേവ മൃഗേന്ദ്രത’യ്ക്ക് വേണ്ടി കൊത്തിയ സിംഹത്തിന്റെ രൂപവും കൗതുകമുള്ളതായിരുന്നു.
അപ്പോള്‍ അവിടെ മുതിര്‍ന്നവര്‍ പലരും ‘എമര്‍ജന്‍സി’ വരുന്നു എന്നൊക്കെ പറയുന്നതു കേട്ടു. അന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വാര്‍ത്തയായിരുന്നു ചര്‍ച്ചാ വിഷയം. പക്ഷെ, എനിക്കതിന്റെ ഗൗരവമൊന്നും മനസ്സിലായില്ല. ജൂണ്‍ 30ന് പൂജനീയ സര്‍സംഘചാലക് ആയിരുന്ന ദേവറസ്ജിയെ അറസ്റ്റുചെയ്ത വാര്‍ത്ത വന്നു. തുടര്‍ന്ന് ജൂലായ് 4ന് സംഘത്തെ നിരോധിക്കുകയും ചെയ്തു.
ഒരു ദിവസം രാത്രി അപ്പന് കടയില്‍ നിന്നും വന്നത് ഒരു വാര്‍ത്തയുമായിട്ടായിരുന്നു. ഞങ്ങള്‍ അന്ന് അപ്പന് വരുന്ന സമയമാകുമ്പോള്‍ ഉറങ്ങാന്‍ കിടക്കും. ഉറങ്ങിയിട്ടുണ്ടാവില്ല പക്ഷെ ഉറങ്ങിയപോലെ കിടക്കും. അപ്പന് പറയുന്നതെല്ലാം മിണ്ടാതെ കേട്ടുകൊണ്ടു കിടക്കും. “ടി.വി. അനന്തനേയും ഭട്ജിയേയുമെല്ലാം അറസ്റ്റ് ചെയ്താച്ച്. ഇവങ്കിട്ട ഇനി ഒണ്ണുക്കും പോകണ്ടാന്നു ചൊല്ല്”, എന്ന് ഞങ്ങളുടെ തമിഴില്‍ അപ്പന് പറയുന്നത് കേട്ടു. മിണ്ടാതെ കിടന്നു. ഇനി എന്താ സംഭവിക്കുക എന്ന ആശങ്ക മനസ്സില്‍.
വായിച്ചിട്ടുള്ള വിപ്ലവകാരികളുടെ കഥകളൊക്കെ മനസ്സില്‍ നിറഞ്ഞു നിന്നു. ഒന്നും ചെയ്യാതിരിക്കണോ ഇതിനെതിരെ പ്രവര്‍ത്തിക്കണോ? ഇതൊക്കെയായിരുന്നു മനസ്സില്‍. എന്തായാലും ഇനിയൊന്നും അപ്പനോട് പറയരുതെന്ന് തീരുമാനിച്ചു. സംഘനിര്‍ദ്ദേശം അനുസരിച്ച് നീങ്ങാം.
ഒരുദിവസം, എല്ലാവരും പ്രതിജ്ഞ ചെയ്യണമെന്നുള്ള നിര്‍ദ്ദേശം വന്നു. കാരണക്കോടത്തുള്ള നന്ദുവിന്റെ വീട്ടില്‍ വച്ചായിരുന്നു അത് നടന്നത്. അവിടെ ഒരു മുറിക്കുള്ളില്‍ എല്ലാവരും ഒത്തുചേര്‍ന്നു. തികച്ചും നിശബ്ദമായ അന്തരീക്ഷം. മുറി അടച്ചിട്ടായിരുന്നു ചടങ്ങ് നടന്നത്. അധികം ശബ്ദമുണ്ടാക്കാതെ ഒരോരുത്തരും പ്രതിജ്ഞ ചെയ്തു. അന്നത്തെ എല്ലാ പ്രവര്‍ത്തകരും അവിടെയുണ്ടായിരുന്നു. ബാലകൃഷ്ണന്, വിശ്വന്, സ്വാമിനാഥന്, രമേശ്, തമ്മനം രാമചന്ദ്രന്, ബാബു മുതലായവര്‍. ചിലര്‍ മാത്രം അന്ന് ഭയന്ന് മാറി നിന്നു. പക്ഷെ, മിക്കവരും ആ ഭീകരമായ അന്തരീക്ഷത്തില്‍ സംഘത്തിനെ കൈവിടില്ല എന്ന് തീരുമാനിച്ചവരായിരുന്നു.
ഏതായാലും ശാഖ നടത്താന്‍ സാധിക്കില്ല. അതിന് പകരം ഞങ്ങള്‍ ബാറ്റ്മെന്റ് കളിക്കാന്‍ തുടങ്ങി. എന്റെ അയല്പക്കത്ത് പോര്‍ട് ട്രസ്റ്റില്‍ ജോലിയുണ്ടായിരുന്ന ശങ്കര്ദാസേട്ടനുണ്ടായിരുന്നു. അദ്ദേഹം ആദ്യകാല സ്വയംസേവകരില്‍ ഒരാളായിരുന്നു. ദാസേട്ടന്റെ മകനായ ജയകുമാര്‍ ഞങ്ങളുടെ ശാഖയുടെ മുഖ്യശിക്ഷകനായിരുന്നു. (അയാള്‍ ഇപ്പോള്‍ എറണാകുളത്തെ ഒരു ബിസിനസുകാരനാണ്). ജയന്റെ വീടിനരികില്‍ ഒരു ഒഴിഞ്ഞ പറമ്പുണ്ടായിരുന്നു. അവിടെ ഞങ്ങള്‍ കോര്‍ട്ടിട്ടു. കളി തുടങ്ങി. അതായിരുന്നു ശാഖ. മിക്കവാറും ഞാനും ജയനുമാണ് ഉണ്ടായിരിക്കുക.
എനിക്ക് മഹാരാജാസ് കോളേജില്‍ അഡ്മിഷന് കിട്ടി. ഒരു സാധാരണ സ്ക്കൂളില്‍ പഠിച്ച ഞാന്‍ വലിയ ഒരു അമ്പരപ്പോടെയും ചെറിയ ‘യത്തോടെയുമായിരുന്നു കോളേജിലേക്ക് പോയത്. അടിയന്തിരാവസ്ഥയായിരുന്നതിനാല് വിദ്യാര്‍ത്ഥി സംഘടനകളുടെ സ്വീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വലിയ വിപ്ലവ സംഘടനയായ എസ്.എഫ്.ഐയുടെ പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാന്‍. കെ.എസ്.യുക്കാരുടെ വിളയാട്ടം മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
അന്ന് എം.ഏ വിദ്യാര്‍ത്ഥിയായിരുന്ന ബിനോയ് വിശ്വം എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തനവുമായി അവിടെയുണ്ടായിരുന്നു. എ.ഐ.എസ്.എഫിന് മാത്രമായിരുന്നു കെ.എസ്.യു കൂടാതെ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നത്. കുറച്ചു വിദ്യാര്‍ത്ഥികളുമായി എല്ലാ ക്ലാസ്സുകള്‍തോറും കയറിയിറങ്ങി അംഗത്വം എടുപ്പിക്കുവാന്‍ അയാള്‍ ശ്രമിച്ചിരുന്നു. നല്ല വാക്ചാതുരിയുള്ള വ്യക്തിയായിരുന്നു ബിനോയ് വിശ്വം.
എസ്.എഫ്.ഐയുടെ നോതാവായി അന്ന് അവിടെയുണ്ടായിരുന്നത് തോമസ് ഐസക്കായിരുന്നു. താടിയും മുടിയും വളര്‍ത്തി കയ്യില്‍ എപ്പോഴും തടിച്ച രണ്ടുമൂന്നു പുസ്തകങ്ങളുമായിട്ടായിരുന്നു അയാളെ എപ്പോഴും കണ്ടിരുന്നത്. പക്ഷെ, സംഘടനാപ്രവര്‍ത്തനം ഒന്നും ചെയ്തുകണ്ടില്ല. അയാളും എം.ഏ വിദ്യാര്‍ത്ഥിയായിരുന്നു.
ഞാന്‍ നമ്മുടെ ആരെങ്കിലും അവിടെയുണ്ടോ എന്ന് അന്വേഷിച്ചു. അന്ന് അവിടെ ഡിഗ്രി വിദ്യാര്‍ത്ഥിയായി ഇന്ദുചൂഡനും (ഡി.എഫ്.ഓ ആയി വിരമിച്ച ഡോ. എന്‍.സി. ഇന്ദുചൂഡന്) പ്രീഡിഗ്രി രണ്ടാം വര്‍ഷക്കാരനായി ഉമാകാന്തനും (ബി.ജെ.പി. സംസ്ഥാന സംഘടനാ കാര്യദര്‍ശി കെ.ആര്. ഉമാകാന്തന്‍) ഉണ്ടായിരുന്നു. രണ്ടുപേരേയും പരിചയപ്പെട്ടു. അത് ഒര് അനുഭവമായിരുന്നു. അവര്‍ രണ്ടുപേരും സംഘത്തിന്റെ ഉറച്ച നിഷ്ഠയുള്ളവരായിരുന്നു. അവരുമായുള്ള സഹവാസം എന്നെയാകെ മാറ്റിമറിച്ചു. സംഘത്തിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചു.
ഇവരെ കൂടാതെ മറ്റു ചിലര്‍ കൂടെ അവിടെയുണ്ടായിരുന്നു. കൊച്ചിയില്‍ നിന്നുള്ള രണ്ടു സ്വയംസേവകരായിരുന്നു. ഒന്ന് അശോക് ഗാഗ്ലേക്കര്, മറ്റൊരാള്‍ സുന്ദരം. രണ്ടുപേരും ഞങ്ങളുടെ കൂടെക്കൂടി. പിന്നെയും ചിലരുണ്ടായിരുന്നു. അവര്‍ക്ക് ഭയമായിരുന്നു. അങ്ങനെ ഞങ്ങള്‍ അഞ്ചുപേരായിരുന്നു മഹാരാജാസിലെ പ്രവര്‍ത്തനത്തിന്. ഏ.ബി.വി.പി അന്നില്ലായിരുന്നു. ഒരു പുതിയ വിദ്യാര്‍ത്ഥി സംഘടന രൂപംകൊണ്ടു. വിവേകാനന്ദ വിദ്യാര്‍ത്ഥി സമിതി. പ്രവര്‍ത്തനം രഹസ്യമായി തന്നെയായിരുന്നു.
ഉച്ചയ്ക്ക് ഊണിനായി ഞങ്ങള്‍ കെമിസ്ട്രി ക്ലാസ്സില്‍ ഒത്തുകൂടുമായിരുന്നു. അവിടെ വച്ചാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. ധാരാളം തമാശയുമൊക്കൊയായി സമയം പോകും. ഉമാകാന്തന്‍ ഉരുളക്കുപ്പേരി പോലെയാണ് ഓരോന്നിനും മറുപടി പറയുക. അയാള്‍ ക്ലാസ്സിലും അങ്ങനെയായിരുന്നു. അദ്ധ്യാപകരോടും സംസാരിക്കുന്ന രീതിക്ക് മാറ്റമുണ്ടായിരുന്നില്ല.
കോളേജില്‍ ‘കുരുക്ഷേത്ര’ത്തിന്റെ വിതരണം ഞങ്ങളുടെ ചുമതലയായിരുന്നു. അത് കൈയില്‍ കിട്ടുന്ന ദിവസം വളരെ നേരത്തെ കോളേജില്‍ എത്തും. മറ്റു വിദ്യാര്‍ത്ഥികള്‍ എത്തുന്നതിന് മുമ്പ് എല്ലാ ക്ലാസ്സ്റമുറികളിലും കുരുക്ഷേത്രം എത്തിയിട്ടുണ്ടാകും. ചിലപ്പോള്‍ തരം കിട്ടിയാല്‍ പ്രധാന നോട്ടീസ് ബോര്‍ഡിലും ഒരെണ്ണം പതിച്ചിട്ടുണ്ടാകും. അത് ചെയ്തത് വലിയൊരു സാഹസമായിട്ടാണ് തോന്നിയത്.
എനിക്ക് മറ്റൊരു പണി കൂടിയുണ്ടായിരുന്നു. കുരുക്ഷേത്രം മറ്റു സ്ഥലങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്നതായിരുന്നു അത്. വീട്ടില്‍ നിന്നും കോളേജിലേക്ക് പുറപ്പെടും. നേരെ എറണാകുളം പബ്ലിക് ലൈബ്രറിയുടെ അടുത്തുള്ള പ്രേമന് ചേട്ടന്റെ വീട്ടില്‍ എത്തും. ആ വീട് നമ്മുടെ ഒരു കേന്ദ്രമായിരുന്നു. രഹസ്യ സാമഗ്രികളെല്ലാം അവിടന്നായിരുന്നു വിതരണം ചെയ്തിരുന്നത്. സേതുവേട്ടനായിരുന്നു അത് നിയന്ത്രിച്ചിരുന്നത്. അന്ന് ‘ഗോപിയേട്ട’നെന്നായിരുന്നു സേതുവേട്ടന്റെ പേര്. അവിടന്ന് കുരുക്ഷേത്രത്തിന്റെ കെട്ടുമെടുത്തുകൊണ്ടുപോയി പറയുന്ന സ്ഥലത്ത് എത്തിച്ച് തിരിച്ച് വരും. അന്ന് ക്ലാസ്സില്‍ പോകാന്‍ പറ്റില്ലായിരുന്നു. ഒരിക്കല്‍ ആലപ്പുഴയില്‍ ഏ.എന്‍ പുരത്തുള്ള ഉഷാ ഹിന്ദി വിദ്യാലയത്തില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. അവിടെ ചെന്ന് പറയേണ്ടത് ‘പ്രസാദം’ കൊണ്ടുവന്നിട്ടുണ്ടെന്നാണ്. അവരെ പരിചയപ്പെടാനോ കൂടുതല്‍ സംസാരിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ആലപ്പുഴ എന്റെ അമ്മയുടെ നാടായിരുന്നു. അവിടെ പോകുമ്പോള്‍ അമ്മാവന്മാരൊന്നും കാണരുതേന്ന് പ്രാര്‍ത്ഥിച്ചിട്ടായിരുന്നു യാത്ര.
ഒരു പ്രചാരകന് വീട്ടില്‍ താമസിക്കാന്‍ വരുന്നുണ്ടെന്ന് നിര്‍ദ്ദേശം കിട്ടി. കലൂരില്‍ നിന്നും പ്രചാരകനായ രാമചന്ദ്രേട്ടനായിരുന്നു അത്. അപ്പന് സമ്മതിക്കുമോന്ന് സംശയിച്ചു. ഞങ്ങളുടെ വീട്ടില്‍ സൗകര്യം കുറവായിരുന്നു. രണ്ടു ചെറിയ മുറിയും ഞങ്ങള്‍ പത്തുപേരും ആ വീട്ടില്‍. പക്ഷെ, ആ വര്‍ഷം എന്റെ കൂടെ പരിശ്രമത്തോടെ ഒരു ചെറിയ മുറി കൂടി പണിതു. അതുകൊണ്ട് പ്രശ്നം തോന്നിയില്ല. എന്തുകൊണ്ടോ അപ്പന് സമ്മതിച്ചു. അദ്ദേഹത്തിലെ സ്വയംസേവകത്വം ഉണര്‍ന്നതായിരിക്കും!
രാമചന്ദ്രേട്ടന് പെട്ടിയുമായി എത്തി. ആ കുടുസ്സുമുറിയില്‍ ഞങ്ങളോടൊപ്പം താമസിച്ചു. എല്ലാ ദിവസവും ഉണ്ടായിരുന്നില്ല. ഇടയ്ക്കൊക്കെ വരും, പോകും.
ഒരു ദിവസം ഞാന്‍ അപ്പന്റെ കടയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അപ്പന്റെ സുഹൃത്തായ ഒരാള്‍ അവിടെ വന്നു. സംസാരത്തിനിടെ അയാള്‍ അയാളുടെ അനിയന്റെ കാര്യം പരാമര്‍ശിച്ചു. അച്ഛനും അമ്മയും മരിച്ചതിന് ശേഷം അനിയനെ വളര്‍ത്തിയത് അയാളായിരുന്നു. പക്ഷെ, അനിയന് അവരെയൊക്കെ വിട്ട് ആര്.എസ്സ്.എസ്സ് പ്രവര്‍ത്തനത്തിന് പോയി പോലും. അപ്പന് അയാളോട് സഹതാപം തോന്നി. അനിയന്റെ പേര് അന്വേഷിച്ചു. ‘രാമചന്ദ്രന്’ എന്നയാള്‍ പറഞ്ഞു. അപ്പന് ഉടനെ അയളോട് പറഞ്ഞു രാമചന്ദ്രന് ഞങ്ങളുടെ വീട്ടിലുണ്ടെന്ന്. ഞാന്‍ ഞെട്ടിപ്പോയി. ഇനി എന്താ ചെയ്ക? രാമചന്ദ്രേട്ടന് എന്റെ വീട്ടിലെ താമസം സുരക്ഷിതമല്ലാതെയായി. എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന്റെ ജ്യേഷ്ഠന് വീട്ടിലെത്താം. വിവരം ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ഉടന്‍ തന്നെ അദ്ദേഹം പെട്ടിയുമെടുത്ത് സ്ഥലം വിട്ടു. പിന്നീട് മറ്റ് പലരും ഇടയ്ക്കും തലയ്ക്കുമായിട്ട് വീട്ടില്‍ തങ്ങാനെത്തിയിരുന്നു. അപ്പുച്ചേട്ടന് (എം.മോഹനന്) അതിലൊരാളായിരുന്നു.
പിന്നെ, ആലപ്പുഴക്കാരനായ ഒരു അപ്പുച്ചേട്ടനുണ്ടായിരുന്നു. അദ്ദേഹം സൈക്കിളിലായിരുന്നു യാത്ര ചെയ്തിരുന്നത്. വീട്ടില്‍ വന്ന് അടുത്ത ദിവസം രാവിലെ അദ്ദേഹം പോകാന്‍ റെഡിയാകും. എങ്ങോട്ടാണെന്ന് ചോദിച്ചാല്‍ കോഴിക്കോട്ടേക്കാണെന്ന് പറയും. അദ്ദേഹം വളരെ ദൂര സ്ഥലത്തേക്ക് സൈക്കിളില്‍ യാത്ര ചെയ്യുമായിരുന്നു. ആലപ്പുഴയില്‍ നിന്നുതന്നെ പ്രചാരകനായി വന്ന ഒരു പുരുഷന് ഉണ്ടായിരുന്നു. അയാളും ഇടക്കിടക്ക് വീട്ടിലെ താമസക്കാരനായിരുന്നു. അന്ന് തമ്മനം പലരുടേയും രഹസ്യ സങ്കേതമായിരുന്നു. കാരണക്കോടം ക്ഷേത്രത്തിന് അടുത്തുള്ള രമേശിന്റെ വീട്ടിലായിരുന്നു ഭാസ്ക്കര്‍ റാവുജിയുടെ കേന്ദ്രം. ‘അമ്മാവന്’എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്റെ വീടിനടുത്തുള്ള ജയന്റെ വീട്ടില്‍ നാരായണ്‍ജി വന്ന് തങ്ങുമായിരുന്നു.
ഇതിനിടയില്‍ സത്യാഗ്രഹം ആരംഭിച്ചു. എറണാകുളത്തെ ആദ്യത്തെ സമരം നയിച്ചത് തമ്മനം രാമചന്ദ്രേട്ടനായിരുന്നു. അത് കൂടാതെ തമ്മനത്ത് നിന്ന് വേറൊരു ബാച്ചും സത്യാഗ്രഹത്തില്‍ പങ്കെടുത്തു.
മഹാരാജാസിലും സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരുന്നു. പക്ഷെ, 1975 ഡിസംബര്‍ 1-ാം തീയതി ഉമാകാന്തനെ കോളേജില്‍ നിന്നും അറസ്റ്റ് ചെയ്തു. അന്ന് അവിടെയുണ്ടായിരുന്ന കെ.എസ്.യു പ്രവര്‍ത്തകരായിരുന്നു ഉമാകാന്തനെ പിടിച്ചുകൊടുത്തത്. ഒരു രഹസ്യ ലഘുലേഖ തോമസ് ഐസക്കിന് കൈമാറുന്ന സമയത്തായിരുന്നു അവര്‍ പിടിച്ചത്. അവിടെ അന്ന് കെ.എസ്.യുവിനെ നയിച്ചിരുന്നത് ഒരു ജോണ്‍ ആയിരുന്നു. അയാള്‍ ഒരു ഗുണ്ട തന്നെയായിരുന്നു. പ്രേമചന്ദ്രന്, സാബു മുതലായവര്‍ മഹാരാജാസിലെ അന്നത്തെ നേതാക്കന്മാരായിരുന്നു.
പോലീസ് വന്ന് തോമസ് ഐസക്കിനേയും ഉമാകാന്തനേയും ഒരുമിച്ച് അറസ്റ്റ് ചെയ്തു. ഉമാകാന്തനെ പോലീസ് കൈകാര്യം ചെയ്തെങ്കിലും ഐസക്കിനെ ഒന്നും തന്നെ ചെയ്തില്ല. (കുറച്ചു നാള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന തോമസ് ഐസക്കിന്റെ അഭിമുഖത്തില്‍ അദ്ദേഹം തെറ്റായ വിവരം നല്‍കിയിരുന്നു. അദ്ദേഹത്തെ കൊടുങ്ങല്ലൂരില്‍ റോട്ടില് വച്ചായിരുന്നു അറസ്റ്റ് ചെയ്തതെന്നും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും. ശുദ്ധ നുണയായിരുന്നു അത.്)
ഇന്ദുചൂഢനാണ് എന്നെ വിവരം അറിയിച്ചത്. ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഉടനെ തന്നെ കോളേജ് വിട്ടുപോകാന്‍ തീരുമാനിച്ചു. അങ്ങനെ അവിടെ നിന്നും ഞങ്ങള്‍ സ്ഥലം കാലിയാക്കി.
ഉമാകാന്തനെ ഡി.ഐ.ആര് പ്രകാരം തടവിലാക്കി. അയാളെ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ കാണാന്‍ ചെന്നു. ഐസക്കിനേയും ഉമാകാന്തനേയും ഒരുമിച്ചാണ് കൊണ്ടുവന്നിരുന്നത്. അന്ന് ഉമാകാന്തന്റെ അച്ഛനും അനിയത്തിമാരും അവിടെ വന്നിട്ടുണ്ടായിരുന്നു.
മഹാരാജാസിലെ സത്യാഗ്രഹത്തിന്റെ ദിവസം നിശ്ചയിച്ചു. എന്നോട് രാവിലെ പബ്ലിക് ലൈബ്രറിയില്‍ ചെല്ലണമെന്നായിരുന്നു നിര്‍ദ്ദേശം. അവിടെ സമരത്തിന് വേണ്ട സാധനങ്ങള്‍ എത്തും. അത് കോളേജില്‍ എത്തിക്കേണ്ട ചുമതല എനിക്കായിരുന്നു.
ഞാന്‍ മറ്റൊരു ധര്‍മ്മസങ്കടത്തിലായിരുന്നു. എന്റെ അപ്പന്റെ വായിലുണ്ടായ പുണ്ണ് ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ച സമയമായിരുന്നു. അപ്പനെ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം. വീട്ടുകാര്യങ്ങള്‍ എന്റെ ചുമതലയിലായിരിക്കും. അതിനിടയിലാണ് സത്യാഗ്രഹം! എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എങ്കിലും പബ്ലിക് ലൈബ്രറിയില്‍ പറഞ്ഞ സമയത്ത് പോയി ഇരുന്നു. നേരം കുറെ കടന്നുപോയെങ്കിലും ആരും സത്യാഗ്രഹ സാധനങ്ങളുമായി എത്തിയില്ല. ഞാന്‍ കോളേജിലേക്ക് പോയി ഇന്ദുചൂഡനെ കണ്ടു. അപ്പോഴാണ് മഹാരാജാസിലെ സമരം റദ്ദാക്കിയതായി അിറഞ്ഞത്. ഇന്ദു പച്ചാളത്ത് നിന്നും അശോക് കൊച്ചിയില്‍ നിന്നും സമരത്തില്‍ പങ്കെടുത്തു. രണ്ടുപേരും പോലീസിന്റടുത്ത് നിന്ന് കിട്ടാവുന്നത് വാങ്ങിച്ചു അടുത്ത ദിവസം മുതല്‍ കോളേജില്‍ വന്നു തുടങ്ങി.
അപ്പന് ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് പോയതിനാല്‍ സത്യാഗ്രഹത്തില്‍ നിന്നും എനിക്ക് വിട്ടുനില്‍ക്കേണ്ടിവന്നു.
കൃസ്തുമസ് അവധിക്കാലത്താണ് ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം. ഞങ്ങള്‍ എല്ലാവരും അക്കാലത്ത് അമ്മയുടെ വീട്ടില്‍ കൂടും. ആ വര്‍ഷവും ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. ഏതായാലും ആലപ്പുഴക്ക് പോകുകയല്ലെ, പ്രസാദം കൊണ്ടുപോകാനുണ്ടോന്ന് അന്വേഷിച്ചു. അതെ, പ്രസാദം കൊണ്ടുപോകാനുണ്ടായിരുന്നു. ഞാന്‍ അത് ഒരു സ്യൂട്കെയ്സിലാക്കി ഞങ്ങളുടെ കൂടെ എടുത്തു. അമ്മയും മുത്തശ്ശിയും ഞങ്ങള്‍ കുട്ടികളെല്ലവരും ഉണ്ടായിരുന്നു. ആലപ്പുഴയില്‍ എത്തിയ ഉടനെ മുല്ലക്കലിലെ പെന്‍ഹൗസില്‍ അത് കൊണ്ടുപോയി കൊടുത്തു. പിന്നീടാണ് അതിന്റെ സാഹസം എന്താണെന്ന് മനസ്സിലാക്കിയത്. എങ്ങാനും പോലീസ് മണത്തറിഞ്ഞിരുന്നെങ്കില് കുടുംബസഹിതം അകത്താകുമായിരുന്നു.
അമ്മയുടെ വീട്ടിലാകട്ടെ അടിയന്തിരാവസ്ഥ ‘ആഘോഷി’ക്കുകയായിരുന്നു. എപ്പോഴും രണ്ടോ മൂന്നോ പ്രചാരകന്മാര് ആ വീട്ടില്‍ ഉണ്ടാകുമായിരുന്നു. മാമന്മാര് പണി ചെയ്തിരുന്നത് വീട്ടില്‍ തന്നെയായിരുന്നു. അതിനാല്‍ അവരെപ്പോഴും അവിടെ തന്നെ ഉണ്ടാകും. വൈക്കം ഗോപേട്ടന് അന്ന് അവിടെ ജില്ലാ പ്രചാരകനായിരുന്നു. പിന്നെ തൃപ്പൂണിത്തുറയില്‍ നിന്നുള്ള ഉണ്ണിക്കൃഷ്ണേട്ടനും അവിടെ വരാറുണ്ട്. എല്ലാവരും അവിടെ കൂടും. അടിയന്തിരാവസ്ഥയുടെ ഭീകരതയൊന്നും അവിടെയുണ്ടായിരുന്നില്ല. ആളുകളെ കളിയാക്കാനും തമാശ പറയുവാനും എന്റെ മാമന്മാര്ക്ക് പ്രത്യേകം കഴിവുണ്ടായിരുന്നു. എല്ലാവര്ക്കും അവരുടെ വക ഒരു ഇരട്ടപ്പേരുമുണ്ടാകും. അന്ന് അവിടെ കോഴിക്കോട് നിന്നും ഒരു പ്രചാരകനുണ്ടായിരുന്നു. അയാളെ ആരോഗ്യസാമീന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് എന്തായിരുന്നെന്ന് ഇന്നും എനിക്കറിയില്ല. അമ്പലപ്പുഴയില്‍ നിന്നും ഒരു പ്രേമന് വരുമായിരുന്നു. അയാള്‍ക്ക് പേര് പാല്‍പ്പായസം എന്നായിരുന്നു.
ആ അന്തരീക്ഷം ഗോപേട്ടനെ അറസ്റ്റുചെയ്യുന്നതുവരെയുണ്ടായിരുന്നുള്ളൂ. ഗോപേട്ടനെ ബസ്സ്റ്റാന്‍ഡില്‍ നിന്നും അറസ്റ്റ് ചെയ്ത് നേരെ എന്റെ മാമന്മാരുടെ വീട്ടിലേക്കാണ് കൊണ്ടുവന്നത്. അവിടെ നിന്നും എന്റെ വലിയമാമനെയും (മണിയപ്പന്) അടുത്തുണ്ടായിരുന്ന രാജപ്പേട്ടനേയും, നിലകണ്ഠജിയേയും അവര്‍ അറസ്റ്റ് ചെയ്തു. അവര്‍ക്കും നല്ല മര്‍ദ്ദനം കിട്ടി. ക്രൂരമായ മര്‍ദ്ദനം അവരുടെ ശരീരത്തിനെ തളര്‍ത്തി. ജീവിതാവസാനം വരെ അവര്‍ അതിന്റെ ഫലം അനുഭവിച്ചു. ആ മൂന്നുപേരും ഇന്ന് നമ്മോടൊപ്പം ഇല്ല. എന്റെ മൂന്നാമത്തെ മാമന് വെങ്കിടേശനും സത്യാഗ്രഹത്തിന് പോയി അറസ്റ്റ് വരിച്ചിരുന്നു.
1976 ജനുവരി 18-ാം തീയതി ഉമാകാന്തന്‍ ജയില്‍ മോചിതനായി. വീണ്ടും മഹാരാജാസില്‍ ഞങ്ങള്‍ ഒത്തുചേര്‍ന്നു. അപ്പോഴാണ്, അറസ്റ്റ് ചെയ്തപ്പോള്‍ ഉമാകാന്തന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന നൂറ്ുരൂപ കെ.എസ്.യുവിന്റെ ജോണ്‍ തട്ടിയെടുത്ത കഥ അറിഞ്ഞത്. അത് തിരികെ വാങ്ങിക്കണമെന്ന് തീരുമാനിച്ചു. അക്കാലത്ത് വിദ്യാര്‍ത്ഥി പ്രവര്‍ത്തനവുമായി ടി. സതീശേട്ടനും മഹാരാജാസില്‍ വരാറുണ്ടായിരുന്നു. അദ്ദേഹവും ജോണിനെ ഒന്നൊതുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അന്ന് കെ.എസ്.യുവിന്റെ കാലമായിരുന്നു. മറ്റാര്‍ക്കും തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നു.
അന്ന് എന്റെ ക്ലാസ്സില്‍ ഒരു ഹരിജന്‍ വിദ്യാര്‍ത്ഥിയുണ്ടായിരുന്നു. അയ്യപ്പന്. അയാള്‍ ഒരു എസ്.എഫ്.ഐ അനുഭാവിയായിരുന്നു. ഹോസ്റ്റലിലായിരുന്നു അയാള്‍ താമസിച്ചിരുന്നത്. ജോണും കൂട്ടരും രാത്രി മദ്യപിച്ച് അയാളുടെ മുറിയില്‍ ചെന്ന് അയാളെ മര്‍ദ്ദിക്കുമായിരുന്നു. അടികൊള്ളുകയല്ലാതെ മറ്റൊന്നും അയാളോ എസ്.എഫ്.ഐയോ ചെയ്തിരുന്നില്ല. ഞാന്‍ അയാളോട് ചോദിച്ചു നിങ്ങളുടെ പ്രസ്ഥാനം എന്താ ഒന്നും ചെയ്യാത്തത് എന്ന്. ഒന്നും ചെയ്യരുതെന്നാണ് പാര്‍ടിയുടെ നിര്‍ദ്ദേശം എന്നായിരുന്നു അയാളുടെ മറുപടി. അതായിരുന്നു എസ്.എഫ്.ഐയുടെ അന്നത്തെ നിലപാട്. ഞാന്‍ അയാളോട് സംഘത്തിനെക്കുറിച്ച് സംസാരിച്ചു. അയാള്‍ക്കുണ്ടായിരുന്നത് മുഴുവന്‍ തെറ്റിധാരണയായിരുന്നു. ഞാന്‍ അയാള്‍ക്ക് വിചാരധാര വായിക്കാന്‍ കൊടുത്തു. അയാള്‍ അത് വായിച്ചു തിരിച്ചുതന്നു. കുറെ തെറ്റിധാരണകള്‍ മാറി എന്നയാള്‍ പറഞ്ഞു.
മഹാരാജാസിലെ അന്തരീക്ഷം ഇതായിരുന്നു. അതിനിടയിലാണ് മഹാരാജാസിനെ വിറപ്പിക്കുന്ന ജോണിന്റെ കയ്യില്‍ നിന്നും പൈസ തിരിച്ചുമേടിക്കേണ്ടത്. അപ്പോള്‍ മഹാരാജാസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുന്ന സമയമായിരുന്നു. മഹാരാജാസിലെ ഒരു കലാകാരനെന്ന നിലയില്‍ എനിക്കും പല ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു. ഞാനായിരുന്നു ചരിത്രവിഭാഗത്തിന്റെ പ്രദര്‍ശിനി അണിയിച്ചൊരുക്കിയത്. അപ്പോള്‍ പല കാര്യങ്ങള്‍ക്കും കെ.എസ്.യുക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും അവരോടൊപ്പം പോകുമ്പോള്‍ എന്റെ പുസ്തകത്തിനിടയില്‍ നമ്മുടെ പ്രസാദം എന്തെങ്കിലും ഉണ്ടായിരിക്കും. പക്ഷെ, അവര്‍ക്കെന്നെ മനസ്സിലായിരുന്നില്ല. ആഘോഷങ്ങള്‍ക്കിടയില്‍ ഒരു ദിവസം ജോണിനെ ഒറ്റയ്ക്ക് കിട്ടി. ഇതുതന്നെ അവസരം എന്ന് കരുതി ഞങ്ങള്‍ തയ്യാറായി. ഉമാകാന്തനും ഇന്ദുവും പിന്നെ ഞാനും. അവരുള്ളതായിരുന്നു എന്റെ ധൈര്യം. ഞങ്ങള്‍ മൂന്നുപേരും ജോണിനെ വളഞ്ഞു. ഉമാകാന്തനെ കണ്ടപ്പോള്‍ അയാള്‍ക്ക് കാര്യം മനസ്സിലായി. അയാള്‍ ഒന്ന് പതറി. ഉമാകാന്തന്‍ ജോണിനോട് പൈസ ആവശ്യപ്പെട്ടു. അയാള്‍ ഉടനെ പോക്കറ്റില്‍ നിന്നും നൂറ് രൂപയെടുത്തുകൊടുത്തു. അത് വാങ്ങിച്ചിട്ട് ഉമാകാന്തന്‍ അയാളോട് നന്ദി പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു, “നിനക്കൊന്നും എന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല. എന്റെ രോമം പോലും തൊടാന്‍ പറ്റില്ല,” എന്ന്. ഉടനെ ഉമാകാന്തന്റെ സ്വതസിദ്ധമായ ഉരുളയ്ക്കുപ്പേരി മറുപടി വന്നു. “ആ പണി ഞങ്ങള്‍ക്കില്ല ജോണേ” എന്ന്. ജോണ്‍ ഇളിഭ്യനായി നില്ക്കുമ്പോഴേക്കും ഞങ്ങള്‍ മൂന്നുപേരും തിരിഞ്ഞു നടന്നു.
ഭീകരാന്തരീക്ഷത്തിലും വിനോദയാത്ര
അപ്പോഴാണ് ഒരു സഹലിന്റെ നിര്‍ദ്ദേശം വന്നത്. കാലടി ശൃംഗേരിമഠത്തിലെത്തണം പോലും. എല്ലാവരും ഒരുമിച്ച് പോകരുത്. രണ്ടുമൂന്ന് പേര് ചേര്‍ന്നേ പോകാവൂ എന്നാണ് കര്‍ശനമായ നിര്‍ദ്ദേശം. ഞങ്ങള്‍ രാവിലെ പുറപ്പെട്ടു. കൊച്ചി മഹാനഗരത്തിലെ പ്രവര്‍ത്തകര്‍ക്കായിരുന്നു അത്. പല ബാച്ചായി എല്ലാവരും ശൃംഗേരി മഠത്തിലെ ഒരു കൊച്ചുമുറയില് കൂടി. അവിടെ ബൈഠക്കിന് ഒരു മാഷ് വരുമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം അവിടെ നേരത്തെ തന്നെ എത്തിയിരുന്നു. ഹരിയേട്ടനായിരുന്നു ആ മാഷ്. അദ്ദേഹത്തെ അന്നാണ് ആദ്യമായി കാണുന്നത്. ബൈഠക്ക് കഴിഞ്ഞു അവിടന്ന് തന്നെ ഭക്ഷണവും കഴിച്ചു. എന്റെ ആദ്യത്തെ കാലടി യാത്രയായിരുന്നു അത്. വൈകുന്നേരം എല്ലാവരും പെരിയാറില്‍ പോയി മുങ്ങി. വെള്ളം കുറവായിരുന്നതിനാല്‍ എനിക്കും ധൈര്യമുണ്ടായി. പെരിയാറിന്റെ നടുവില്‍ രൂപംകൊണ്ട മണല്‍ത്തിട്ടയില്‍ കബഡിയും കളിച്ചു. എല്ലാവരും വളരെ ഉത്സാഹത്തോടെയായിരുന്നു കളിച്ചത്.
1976ല്‍ വന്ദേമാതരത്തിന്റെ ശതാബ്ദിയായിരുന്നു. അതിന്റെ ഒരു പരിപാടി നടത്തണമെന്ന് തീരുമാനിച്ചു. വിവേകാനന്ദ വിദ്യാര്‍ത്ഥി സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു അത് നടത്തിയത്. കച്ചേരിപ്പടിയിലുള്ള മാതാ ടൂറിസ്റ്റ് ഹോമിലായിരുന്നു അത് സംഘടിപ്പിച്ചത്. ചെറിയ ഒരു നോട്ടീസ് അച്ചടിച്ച് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചു. ആ പരിപാടിയില്‍ സംസാരിച്ചത് ഏ.ആര്. മോഹനനായിരുന്നു. അന്നത്തെ ഒരു തീപ്പൊരിയായിരുന്നു മോഹനേട്ടന്റെ പ്രസംഗം. മോഹനേട്ടനെ ആദ്യമായി കാണുന്നതും അപ്പോഴായിരുന്നു.
മറ്റൊരു കാര്യം അന്ന് ചെയ്തത് ഒരു കൈയ്യെഴുത്ത് മാസിക പ്രവര്‍ത്തനം ആയിരുന്നു. അപ്പുച്ചേട്ടനും (എം.മോഹനന്) ടി. സതീശേട്ടനുമായിരുന്നു ആ ആശയവുമായി വന്നത്. ‘ആകാംക്ഷ’ എന്നാണ് അവര്‍ അതിന് നിര്‍ദ്ദേശിച്ച പേര്. തമ്മനം രാമചന്ദ്രേട്ടനായിരുന്നു പത്രാധിപര്‍. ‘ആകാംക്ഷ’ അഞ്ചോ ആറോ എണ്ണം പുറത്തിറങ്ങി. എന്റെ കൈയക്ഷരം നല്ലതായിരുന്നതിനാല്‍ ഞാനായിരുന്നു അതെഴുതിയിരുന്നത്. അതിന്റെ കലാസംവിധാനവും ഈയുള്ളവന് തന്നെയായിരുന്നു. അപ്പോഴാണ് ‘ആകാംക്ഷ’ കണ്ട കേസരിയുടെ പത്രാധിപരായ എം.ഏ സാറിന് എന്നെ കാണണമെന്നുള്ള നിര്‍ദ്ദേശം കിട്ടിയത്. അദ്ദേഹവും അന്ന് ഒളിവിലായിരുന്നു. ഒരു ദിവസം അദ്ദേഹം എറണാകുളത്ത് തിരുമല ദേവസ്വം ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തുള്ള മായാമണ്ഡലത്തിലെ ഗോവിന്ദരാജിന്റെ വീട്ടില്‍ ഉണ്ടെന്നും പോയി കാണണമെന്നും നിര്‍ദ്ദേശം കിട്ടി. ഞാന്‍ പോയി അദ്ദേഹത്തെ കണ്ടു. അതും ആദ്യമായിട്ടായിരുന്നു. അദ്ദേഹം ‘ആകാംക്ഷ’യെ പ്രശംസിച്ചുകൊണ്ട് ഒരു കത്ത് തന്നു. അത് വലിയ ഒരു പ്രോത്സാഹനമായിരുന്നു. അടുത്ത ‘ആകാംക്ഷ’യില്‍ ആ കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. കൈയക്ഷരം നല്ലതായിരുന്നതിനാല്‍ അന്ന് സംഘത്തിന്റെ നിര്ദ്ദേശപത്രികയായ ‘സുദര്‍ശനം’ മിക്കതും എഴുതാനുള്ള ഭാഗ്യവും എനിക്കായിരുന്നു. അത് സ്റ്റെന്സില്പേപ്പറില് എഴുതി സൈക്ലോസ്റ്റൈല്‍ ചെയ്തായിരുന്നു കൂടുതല്‍ കോപ്പിയുണ്ടാക്കിയിരുന്നത്.
ഒരു കാര്യം കൂടി പറയാതെ ഇതവസാനിപ്പിക്കാന്‍ പറ്റില്ല. ഭാസ്കര്‍ റാവുജിയുടെ തമ്മനത്തെ കേന്ദ്രം കാരണക്കോടത്തെ രമേശിന്റെ വീട്ടിലായിരുന്നു. രമേശിന്റെ അച്ഛന് നേരത്തെ മരിച്ചുപോയി. രമേശിന്റെ അമ്മ പാലുവിറ്റും മറ്റുമായിരുന്നു ആ വീട് പുലര്‍ത്തിയിരുന്നത്. അതിന്റെ കൂടെയായിരുന്നു ഇവരെല്ലാം അവിടെ തങ്ങിയിരുന്നതും. ശ്രീമതി ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നമ്മുടെ പ്രവര്‍ത്തകരെയെല്ലാം കസ്റ്റഡിയിലെടുക്കുമെന്ന വിവരം ലഭിച്ചു. ഇതറിഞ്ഞ് എല്ലാവരും മുങ്ങി. പോലീസ് എല്ലാവരുടെയും വീട്ടില്‍ വന്നു. അങ്ങനെ അവര്‍ രമേശിന്റെ വീട്ടലുമെത്തി. അന്ന് അവിടെ ഭാസ്കര്‍ റാവുജിയുണ്ടായിരുന്നു. അവര്‍ അന്വേഷിച്ചു നടക്കുന്ന ആള്. ഉടനെ തന്നെ രമേശിന്റെ അമ്മ അകത്തുണ്ടായിരുന്ന രമേശിനെ പുറത്തേക്ക് ഇറക്കി വിട്ടു. അവര്‍ രമേശിനെ തേടിയായിരുന്നു വന്നത്. അതിനാല്‍ അവര്‍ അയാളെയും കൊണ്ടുപോയി. അവരെ വീടിനകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. അങ്ങനെ സ്വന്തം പുത്രനെ പോലീസിന് കൊടുത്ത് ഭാസ്കര്‍ റാവുജിയെ രക്ഷിക്കാന്‍ ആ അമ്മ തയ്യാറായി. ഇങ്ങനെ നിരവധി അമ്മമാര്‍ സംഘത്തിന് തുണയായി ഉണ്ടായിരുന്നു.
അന്ന് എന്റെ വയന മുഴുവന്‍ വിപ്ലവകാരികളുടെ ജീവിതകഥകളായിരുന്നു. ഒരു ദിവസം അമ്പലപ്പുഴയില്‍ നിന്നും പ്രേമന് (പാല്‍പ്പായസം) എന്നെ കാണാന്‍ വന്നു. അയാള്‍ അപ്പോള്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തിനായി മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. ബോംബ് ഉണ്ടാക്കാനുള്ള വിദ്യയുമായിട്ടായിരുന്നു ആശാന്റെ വരവ്. അടിയന്തിരാവസ്ഥ നീണ്ടുപോകുമെന്നും അങ്ങനെയുണ്ടായാല്‍ നമുക്ക് തീവ്രവാദത്തിലേക്ക് കടക്കേണ്ടിവരുമെന്നുമായിരുന്നു അയാളുടെ നിഗമനം. തീവണ്ടി തകര്‍ക്കാനായിരുന്നു ആശാന്റെ പദ്ധതി. അയാള്‍ ഒരു ഫിസിക്സ് വിദ്യാര്ത്ഥയായിരുന്നു. അതില്‍ നിന്ന് നേടിയ അറിവായിരുന്നു പറഞ്ഞത്. പക്ഷെ, അതൊന്നും വേണ്ടിവന്നില്ല.
അടിയന്തിരാവസ്ഥ സംഘത്തിന് ഒരു പരീക്ഷണഘട്ടം തന്നെയായിരുന്നു. ഒരു ആപല്‍ഘട്ടത്തില്‍ ആരൊക്കെ കൂടെയുണ്ടാകും എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ധാരാളം വീടുകളും ആളുകളും സംഘത്തിനെ സഹായിക്കാനുണ്ടായിരുന്നു. കുറെ പേര് അകന്ന് മാറിയും നിന്നിരുന്നു. അടിയന്തിരാവസ്ഥയ്ക്ക് അധികകാലം തുടരാന്‍ പറ്റിയില്ല. ഒരു ഏകാധിപതിക്കും ഭാരതത്തില്‍ അധികകാലം വാഴാന്‍ സാധിക്കല്ലെന്ന് കാലം തെളിയിച്ചു. സംഘത്തിന്റെ നിരോധനം നീങ്ങി. നമ്മള് വിണ്ടും മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. ചരിത്ര പ്രസിദ്ധമായ ഒരു പ്രഖ്യാപനം അന്നത്തെ സര്‍സംഘചാലക് ബാളാസാഹബ് ദേവറസ്ജി നടത്തി. “മറക്കുക പൊറുക്കുക” എന്ന്. അതെ ആ കറുത്ത അദ്ധ്യായം നമ്മുടെ സ്മരണയില്‍ നിന്നും മറയട്ടെ.
ഇതി അടിയന്തിരാവസ്ഥ സ്മരണം സമാപ്തം
പ്രതികരിക്കാൻ ഇവിടെ എഴുതുക: