നെയ്യാറ്റിന്‍കര: ഇരുപതോളം ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഒളിവില്‍ കഴിയുകയായിരുന്നയാള്‍ പിടിയില്‍. കല്ലിയൂര്‍ കേളേശ്വരം വട്ടവിള വീട്ടില്‍ രാജേഷിനെയാണ് (30) നെയ്യാറ്റിന്‍കര സി.ഐ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ക്ഷേത്രം കുത്തിതുറന്ന് മോഷണം, ഭവന ഭേദനം, എ.റ്റി.എം തകര്‍ത്ത് മോഷണം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണിയാളെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു. ബാലരാമപുരം ഭഗവതി ക്ഷേത്രം, മാരായമുട്ടം നീലകേശി ക്ഷേത്രം, കോട്ടയ്ക്കല്‍ ക്ഷേത്രം, കാട്ടാക്കട പുളിക്കോട് ഭദ്രകാളി ക്ഷേത്രം, പൊഴിയൂര്‍ താഴവിളാകം ക്ഷേത്രം, നേമം കല്ലൂര്പാറക്ഷേത്രം തുടങ്ങിയ ഇരുപതോളം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയത് രാജേഷാണെന്ന് പൊലീസ് പറഞ്ഞു.
നിരവധി സ്കൂളുകളില്‍ നിന്നും പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. തിടപ്പള്ളിയിലെ ബള്‍ബ് ഊരിമാറ്റിയാണ് രാജേഷ് ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നത്. വിഴിഞ്ഞത്തെ ഒരു വീട്ടില്‍ നിന്നും മോഷണം നടത്തിയതിന് രണ്ടാഴ്ച മുമ്പ് രാജേഷിനെ പിടികൂടിയെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇയാളുടെ ഫിംഗര്‍ പ്രിന്റും അന്ന് പൊലീസ് ശേഖരിച്ചിരുന്നു.മാരായമുട്ടം നീലകേശി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച ഫിംഗര്‍ പ്രിന്റും രാജേഷിന്റേതും ഒന്നാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് വന്‍ മോഷണ കഥകളുടെ ചുരുള്‍ അഴിഞ്ഞത്. തിരുവനന്തപുരം റൂറല്‍ എസ്.പി ഷെഫിന് അഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി എസ്.സുരേഷ് കുമാര്‍, സി.ഐമാരായ സുനില്‍,പി. ചന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് രാജേഷിനെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: