കൊച്ചി: സമകാലിക ലോകത്ത് മലയാളി നേരിടുന്ന അപചയവും അവന്റെ തൃഷ്ണയും പ്രകൃതിയെ വെല്ലുവിളിക്കുന്ന ചിത്രങ്ങളുടെ അപൂര്‍വ പ്രദര്‍ശനവുമായി രഞ്ജിത് കെ. ഹരിദാസ്. വിഷം പുരണ്ട പച്ചക്കറിച്ചാറുകൊണ്ട് തീര്‍ത്ത, പഴമയുടെ വര്‍ണങ്ങള്‍ ഓര്‍മിപ്പിക്കുന്ന ചിത്രങ്ങളും, കുടുംബത്തെയും വ്യക്തിയെയും സമൂഹത്തെയും അതുവഴി രാജ്യത്തെ തന്നെയും നശിപ്പിക്കുന്ന മദ്യമെന്ന വിപത്തിനെ അടിസ്ഥാനമാക്കിയുള്ള ചിത്രവും വൃക്ഷങ്ങളും വെള്ളവും ഓര്മമാത്രമാകുന്ന കാലത്തെ ചിത്രങ്ങളും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ തന്നെ മദ്യം വിറ്റ് പണമുണ്ടാക്കി മനുഷ്യനെ നശിപ്പിച്ച് അതുവഴിയുണ്ടാകുന്ന ദുരിതത്തെ വരച്ചുകാട്ടുന്നതാണ് ഒരെണ്ണം. സമ്പന്നതയുടെ മടിത്തട്ടില്‍ നിന്ന് മനുഷ്യന് പ്രകൃതിയെ പലവിധത്തിലും ദ്രോഹിക്കുകയും അതുവഴി നേട്ടമുണ്ടാക്കുകയും ചെയ്യുന്ന കോണ്‍ക്രീറ്റ് കാടുകള്‍ നിറഞ്ഞ ചിത്രവും ‘മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു’ എന്നാരംഭിക്കുന്ന വയലാറിന്റെ പ്രസിദ്ധമായ ഗാനത്തിന്റെ ചിത്രാവിഷ്കാരവും രഞ്ജിത്തിന്റെ 26 ഓളം ചിത്രങ്ങളിലുണ്ട്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തയ്യാറാക്കിയതാണ് ഇവയെല്ലാം. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് രഞ്ജിത്തിന്റെ ഭാര്യ ധന്യ ഒരുക്കിയ ക്രാഫ്റ്റ് വര്‍ക്കും പ്രദര്‍ശനത്തിലുണ്ട്. വര്‍ത്തമാനകാല അപചയത്തിനുനേരെ ചിത്രത്തിലൂടെ പ്രതിഷേധിക്കുന്ന ഫോര്‍ട്ടുകൊച്ചി ചിരട്ടപ്പാലം സ്വദേശി രഞ്ജിത്ത് കൊച്ചി സര്‍വകലാശാലയില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റാണ്. പ്രദര്‍ശനം നാളെ വൈകിട്ട് ഏഴുവരെയുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: