തൊടുപുഴ : കാലവര്‍ഷക്കെടുതിയില്‍ ഇടുക്കി ജില്ലയിലെ നാശനഷ്ടം 12.88 കോടി കവിഞ്ഞു. ജൂണ്‍ പാതിയോടെ ശക്തമായ കാലവര്‍ഷത്തില്‍ നൂറുകണക്കിന് വീടുകളും ഏക്കര്‍ കണക്കിന് സ്ഥലങ്ങളിലെ കൃഷിയുമാണ് നശിച്ചത്. ജില്ലയില്‍ ഇന്നലെ വരെ 296 വീടുകള്‍ക്ക് ആണ് കേടുപാട് സംഭവിച്ചത്. ഇതില്‍ 5 വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഈ ഇനത്തില്‍ മാത്രം 49.01 ലക്ഷം രൂപയാണ് നഷ്ടം.
1000ത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷിഭൂമി നശിച്ചു, 12.36 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആകെ ജില്ലയിലെ നാശനഷ്ടം 1287.77 ലക്ഷം രൂപയാണ്. ദേവികുളം പഞ്ചായത്തില്‍ മാത്രം 100ഓളം വീടുകള്‍ തകര്‍ന്നു. രാജകുമാരി, തൊടുപുഴ, ബൈസണ്‍വാലി, അടിമാലി, കൊന്നത്തടി, കാമാക്ഷി, വാഴത്തോപ്പ്, പെരുവന്താനം, രാജാക്കാട്, കഞ്ഞിക്കുഴി, മണക്കാട്, ഉടുമ്പന്നൂര്‍, കുമാരമംഗലം, മറയൂര്‍, മൂന്നാര്‍ തുടങ്ങിയ മേഖലകളിലാണ് നാശനഷ്ടങ്ങളിലേറെയും.
കാലവര്‍ഷത്തില്‍ മരം വീണ് മൂന്നുപേരാണ് മരിച്ചത്, കനത്ത മഴയെ തുടര്‍ന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മണ്‍തിട്ടയിടിഞ്ഞ് തടസ്സപ്പെട്ട ഗതാഗതം പുന: സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രിയോടെയാണ് പെരിക്കനാല് ഭാഗത്ത് മണ്‍തിട്ടയിടിഞ്ഞ് തമിഴ്നാട്ടിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: