തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സ്പീക്കര്‍ എന്‍. ശക്തന്. തുടര്‍നടപടികള്‍ കക്ഷിനേതാക്കളുമായി ചര്‍ച്ച ചെയ്ത് യോജിച്ച തീരുമാനത്തിലെത്താനാണ് ആഗ്രഹിക്കുന്നതെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ എട്ടിന് നിയമസഭാ സമ്മേളനം ചേരുന്നതിന് മുന്നോടിയായി ചേര്‍ന്ന കക്ഷിനേതാക്കളുടെയോഗത്തിലും തുടര്‍ന്ന് നടന്ന കാര്യോപദേശക സമിതി യോഗത്തിലും തന്റെ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് നേതാക്കളില്‍ നിന്ന് ഉണ്ടായതെന്നും സഭയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുക സ്വാഭാവികമാണെന്നും ശക്തന് പറഞ്ഞു.
ഭരണപക്ഷത്തിനെതിരേ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. എന്നാല്‍ സ്പീക്കറുടെ ഡയസ് അടിച്ചു തകര്‍ക്കുന്നത് ചരിത്രത്തിലാദ്യമായാണ്. ഇത് സംബന്ധിച്ച നടപടി നീണ്ടുപോകുന്നത് ശരിയല്ല.
സ്പീക്കര്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം ഉണ്ടാവണം. എന്നാല്‍ അത് നാശനഷ്ടം അടയ്ക്കണ്ട എന്ന രീതിയില്‍ ആയിരിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 30 ന് ശേഷം കക്ഷിനേതാക്കളുടെ യോഗം വിളിക്കും. നിയമസഭയിലെ സംഭവങ്ങളില്‍ ഹൈക്കോടതി വിശദീകരണം തേടിയതിനെ കുറിച്ചുള്ള ചോദ്യത്തോട് അക്കാര്യം സര്‍ക്കാരാണ് പറയേണ്ടതെന്നും സ്പീക്കര്‍ പ്രതികരിച്ചു.
നിയമസഭയില്‍ കേരള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വിപ്പ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി പി.സി. ജോര്‍ജ് നല്കിയ കത്തിന് മറുപടി നല്‍കിയിട്ടുണ്ട്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ല. അതുസംബന്ധിച്ച് പരാതി വന്നാല്‍ ചട്ടം അനുസരിച്ച് മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. കൂറുമാറ്റ നിരോധന നിയമപ്രകാരം പി.സി. ജോര്‍ജിനെതിരേ നിലവില്‍ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ മാത്രമെ അതു സംബന്ധിച്ച നിലപാട് വ്യക്തമാക്കാനാവൂ എന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: