തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നിലവാരമില്ലാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ആന്റണിക്കെതിരെ വിഎസ് നടത്തിയ പരാമര്‍ശം തെറ്റാണ്. അത് പിന്‍വലിച്ച് ക്ഷമ ചോദിക്കാന്‍ വിഎസ് തയ്യാറാകണമെന്നും വി.എം. സുധീരന് ആവശ്യപ്പെട്ടു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ അരുവിക്കരയ്ക്ക് ചുറ്റും എന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്.അരുവിക്കരയില്‍ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കാര്ത്തികേയന് കിട്ടിയതിനെക്കാള്‍ മികച്ച ഭൂരിപക്ഷം ശബരീനാഥന് കിട്ടും. കേരളത്തിന്റെ സമാധാനജീവിതത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് അരുവിക്കരയില്‍ മറുപടി ലഭിക്കും.
കടുത്ത വിഭാഗീയത മൂലം സിപിഎം ജനങ്ങളില്‍ നിന്ന് അകന്നിരിക്കുകയാണ്. നിയമസഭ സ്ഥിരമായി സ്തംഭിപ്പിക്കുന്ന ഇടതുപക്ഷം ജനാധിപത്യ സ്ഥാപനങ്ങളെ പോലും നിര്‍ജീവമാക്കുന്നു. കായിക-സംഘ ബലങ്ങള്‍ ഉപയോഗിച്ച് സിപിഎം നടത്തുന്ന അക്രമം അനഭലഷണീയമാണെന്നും സുധീരന് പറഞ്ഞു.
യുഡിഎഫില്‍ നിന്നപ്പോള്‍ അഴിമതിക്കാരനായ ബാലകൃഷ്ണപിള്ള വിഎസ്സിനും സിപിഎമ്മിനും യുഡിഎഫിന് പുറത്തായപ്പോള്‍ സ്വീകാര്യനായി. അഴിമതിക്കെതിരെ ശബ്ദിക്കുന്ന വിഎസ് മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ എളമരം കരീമിനെതിരെ അന്വേഷണം ആവശ്യപ്പെടണം. നിരന്തരം അപമാനിക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്ത വിഎസ്സിനെ സിപിഎം സംസ്ഥാന നേതൃത്വം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്നും സുധീരന് പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അജിത് കുമാര്‍ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം നിസാര്‍മുഹമ്മദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: