ആധുനിക ഭാരതത്തിന്റെ ചരിത്രത്തെ അപകീര്‍ത്തിപ്പെടുത്തി ഇന്ദിരാഗാന്ധിയെന്ന അധികാരദാഹിയായ ഭരണാധികാരി ജനങ്ങള്‍ക്കുമേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചതിന് ഇന്ന് നാല്‍പ്പത് വയസ്സ് തികയുകയാണ്. 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയില്‍ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് പ്രഖ്യാപനത്തില്‍ ഒപ്പുവച്ചതോടെ നിലവില്‍വന്ന അടിയന്തരാവസ്ഥ സ്വേച്ഛാധിപതിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മാത്രമല്ല അവരെ സൃഷ്ടിച്ച കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയും തനിനിറം പുറത്തുകൊണ്ടുവരികയുണ്ടായി.
പതിനെട്ടുമാസം നീണ്ടുനിന്ന അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ എന്തൊക്കെ അനീതികളും അസംബന്ധങ്ങളും അല്പ്പത്തങ്ങളുമൊക്കെയാണ് അരങ്ങേറിയതെന്ന് എണ്ണിത്തിട്ടപ്പെടുത്താനാവില്ല. ഒരു ജനാധിപത്യഭരണസംവിധാനത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതൊക്കെ സംഭവിച്ചു.
ഇന്ദിരയെ ചുറ്റിപ്പറ്റി വളര്‍ന്നുവന്ന ദൂഷിതവലയത്തില്പ്പെടുന്ന ഒരുകൂട്ടമാളുകള്‍ അധികാരം കയ്യിലേന്തി അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. മാധ്യമസ്വാതന്ത്ര്യം അപഹരിക്കപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളും മൗലികാവകാശങ്ങളും നിഷേധിച്ച് ജനങ്ങളെ അടിച്ചമര്‍ത്തി. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു പ്രവഹിച്ചിരുന്നിടത്ത് അടിമത്വത്തിന്റെ വിഷവായു അടിച്ചുകയറ്റി. പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഒരു മര്ദ്ദനോപകരണമാക്കിയ ഭരണകൂടം നീതിപീഠത്തെ നിലയ്ക്കുനിര്‍ത്താന്‍ ഏതറ്റംവരെ പോകാനും തയ്യാറായി.
1971 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 518 ല്‍ 352 സീറ്റും നേടി അധികാരത്തില്‍ വന്ന ഇന്ദിരാഗാന്ധിയുടെ പാര്‍ലമെന്റംഗത്വം രാജ്നാരായണന് ചോദ്യം ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ പതനത്തിലെത്തിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു എന്ന് കണ്ടെത്തി അലഹബാദ് ഹൈക്കോടതി ലോക്സഭാംഗത്വം റദ്ദാക്കിയതോടെ അധികാരം കൈവിട്ടുപോകുമെന്ന് ഭയന്ന ഇന്ദിരാഗാന്ധി രാജ്യത്തിനുമേല്‍ രണ്ടുംകല്‍പ്പിച്ച് ഏകാധിപത്യം അടിച്ചേല്‍പ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരണത്തിന്‍കീഴിലെ അഴിമതിക്കെതിരെ ബീഹാറിലും ഗുജറാത്തിലും അരങ്ങേറിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജയപ്രകാശ് നാരായണന് എന്ന ജനനായകന് രംഗത്തുവരികയും ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിന് കീഴില്‍ 1974 ല്‍ നടന്ന ഐതിഹാസികമായ റെയില്‍വേ പണിമുടക്ക് വിജയിക്കുകയും ചെയ്തതോടെ ജനാധിപത്യത്തിന്റെ ആറടിമണ്ണില്‍ കോണ്‍ഗ്രസ് അടക്കംചെയ്യപ്പെടുമെന്ന ഭീതിയാണ് ഇന്ദിരാഗാന്ധിയെ വിറളിപിടിപ്പിച്ചത്.
1971 ലെ ബംഗ്ലാദേശ് യുദ്ധവിജയത്തെത്തുടര്ന്ന് ദുര്‍ഗയെന്ന വിശേഷണത്തിന് അര്‍ഹയായ ഇന്ദിര രാക്ഷസിയായി മാറുന്നതാണ് അടിയന്തരാവസ്ഥയില്‍ ജനങ്ങള്‍ കണ്ടത്.
മഹാത്മാഗാന്ധിയെ വൈകാരികമായി ബ്ലാക്മെയില്‍ ചെയ്ത് അധികാരം കുത്തകയാക്കിയ നെഹ്റുകുടുംബത്തിന്റെ മാത്രമല്ല, കോണ്‍ഗ്രസിന്റെ ശത്രുക്കളായി അഭിനയിച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തനിനിറം അടിയന്തരാവസ്ഥ പുറത്തുകൊണ്ടുവരികയുണ്ടായി. ഇന്ദിരയുടെ ഇടതും വലതും നിന്ന സിപിഎമ്മും സിപിഐയും കേരളത്തിലുള്‍പ്പെടെ സ്വേഛാധിപത്യത്തിന് വിടുപണി ചെയ്തപ്പോള്‍ രാജ്യത്തിനകത്തും പുറത്തും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമുഖങ്ങള്‍ തുറന്നത് ആര്‍എസ്എസായിരുന്നു.
ആര്‍എസ്എസിനെ നിരോധിക്കുകയെന്നതായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഇന്ദിര നടത്തിയ മറ്റൊരു ജനാധിപത്യഹത്യ.തന്റെ മേധാവിത്വത്തിന് വെല്ലുവിളിയുയര്‍ത്താന്‍ ശേഷിയുള്ള ഒരു ദേശീയശക്തിയാണെന്ന് മനസിലാക്കിയായിരുന്നു ഇൗ നടപടി. എന്നാല്‍ ഇന്ദിരക്ക് പിഴച്ചതും ഇവിടെയാണ്. പിറന്നനാടിന്റെ സ്വാതന്ത്ര്യത്തിന് ജീവനെക്കാള്‍ വിലകല്‍പ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സമരവീര്യം തിരമാലകളായി രാജ്യമെമ്പാടും ആഞ്ഞടിച്ചപ്പോള്‍ ഇന്ദിരക്ക് കീഴടങ്ങേണ്ടിവന്നു. പ്രക്ഷോഭത്തെ ഇല്ലായ്മ ചെയ്യാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെക്കൊണ്ട് ജയിലറകള്‍ നിറച്ചെങ്കിലും തടവറ ഭേദിക്കുന്നതായിരുന്നു അവരുടെ സ്വാതന്ത്ര്യദാഹം.
ഇതിനുമുമ്പില്‍ സ്വേഛാധിപത്യത്തിന് മുട്ടുമടക്കേണ്ടിവന്നത് സ്വാഭാവികം. ഒറ്റുകാരും വഞ്ചകരുമായവരുടെ മുഖംമൂടിയും അഴിഞ്ഞുവീണു. ഒരു രാഷ്ട്രീയപാര്ട്ടിയല്ലാതിരുന്നിട്ടും 1977 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരയെ തറപറ്റിച്ചത് ആര്‍എസ്എസിന്റെ ബുദ്ധിയും ശക്തിയുമായിരുന്നു.
വര്‍ഷം ഓരോന്നു പിന്നിടുന്തോറും അടിയന്തരാവസ്ഥയിലെ അപ്രിയസത്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന ആര്.കെ. ധവാനാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.അടിയന്തരാവസ്ഥയോട് ഇന്ദിരയുടെ മകനും മകരുമകളുമായ രാജീവ്-സോണിയമാര്‍ക്ക് യാതൊരു എതിര്പ്പുമില്ലായിരുന്നുവെന്നാണ് ഇതിലൊന്ന്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരയെ ഉപദേശിച്ചത് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയായിരുന്നുവെന്നാണ് ധവാന്റെ മറ്റൊരു വെളിപ്പെടുത്തല്‍. ഇന്ദിരക്ക് മനസ്താപം തോന്നിയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതെന്ന കള്ളക്കഥയും ധവാന് പൊളിക്കുന്നുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് ജയിച്ചുകയറുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ വാക്ക് വിശ്വസിക്കുകയാണ് അന്ന് ഇന്ദിര ചെയ്തത്.
ഒരര്‍ത്ഥത്തില്‍ 1977 ല്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ആവര്‍ത്തനമാണ് 2014 ലെ പൊതുതെരഞ്ഞെടുപ്പിലും സംഭവിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ മണ്ണില്‍ അടിയന്തരാവസ്ഥാവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ നരേന്ദ്ര മോദിയാണ് ഇന്ന് രാജ്യത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്. അടിയന്തരാവസ്ഥ ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് പലര്‍ക്കും പല മറുപടിയുണ്ടാകാം.
എന്നാല്‍ അടിയന്തരാവസ്ഥ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നുപാധി കോണ്‍ഗ്രസ് മുക്തഭാരതമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി രാജ്യംഭരിക്കുന്ന ഒരു പാര്‍ട്ടിയും പ്രധാനമന്ത്രിയുമുള്ളപ്പോള് ആശങ്കകള്‍ അസ്ഥാനത്താണ്. ചരിത്രപാഠങ്ങള്‍ വിസ്മരിച്ച് കോണ്‍ഗ്രസിന് കുഴലൂതുന്ന മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ വെള്ളപൂശുന്നത് അടിയന്തരാവസ്ഥയെയാണ്. ഇന്ദിരാ ഭരണത്തിന്റെ അടിച്ചമര്‍ത്തലുകളെ നട്ടെല്ലുവളക്കാതെ നേരിട്ട കേരളത്തിലെ ഒരേയൊരു പത്രമെന്ന നിലക്ക് നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ കവചമെന്ന് ഈ ദിനത്തില്‍ ജനാധിപത്യവിശ്വാസികളെ ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: