ന്യൂദല്‍ഹി: ഭാരതത്തിലെ നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ള മൂന്നു വലിയ പദ്ധതികളായ സ്മാര്‍ട്ട് സിറ്റി, അടല്‍ മിഷന് ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്സ്ഫോര്മേഷന് (അമൃത്), നഗരങ്ങളിലെ എല്ലാവര്ക്കും പാര്‍പ്പിടം എന്നിവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. രാജ്യത്ത് ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം രൂപരേഖ തയ്യാറാക്കിയ പദ്ധതികളാണിവ.
നഗരങ്ങളില്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികളെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനകേന്ദ്രീകൃതമായ നഗരാസൂത്രണവും വികസനവും അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ക്ക് രാജ്യത്ത് ഇതാദ്യമായാണ് തുടക്കമിടുന്നതെന്നും മോദി പറഞ്ഞു.
ജനങ്ങളുടെ അഭിലാഷങ്ങളേക്കാള്‍ ഒന്നോ രണ്ടോ പടി ഉയരെയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി. ജനപങ്കാളിത്തത്തോടെയുള്ള ജനകേന്ദ്രീകൃത നഗരവികസനമെന്ന ലക്ഷ്യത്തിനായി ഒരു മത്സരപ്രക്രിയയുടെ അടിസ്ഥാനത്തിലായിരിക്കും സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിച്ചെടുക്കേണ്ട നഗരങ്ങളെ കണ്ടെത്തുകയെന്ന് മോദി പറഞ്ഞു. രാജ്യത്തെ നഗരങ്ങളുടെ പരിപാലനമെന്നത് ജനങ്ങള്‍ക്കും നഗരഭരണം കൈയാളുന്നവര്‍ക്കും ഒരേ സമയം ഏറ്റവും വലിയ വെല്ലുവിളിയും അവസരവുമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭരണകാലയളവില്‍ ചെയ്യുന്ന നല്ല കാര്യങ്ങളുടെ പേരിലായിരിക്കും ജനപ്രതിനിധികള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുക. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ 40 ശതമാനത്തോളം പേര് നഗരങ്ങളില്‍ വസിക്കുന്നവരോ ഉപജീവനത്തിനായി നഗരങ്ങളെ ആശ്രയിക്കുന്നവരോ ആണെന്ന വസ്തുത മേയര്‍മാരും മുനിസിപ്പല്‍ ചെയര്മാന്മാരും മറക്കരുതെന്ന് ആവശ്യപ്പെട്ടു. വ്യക്തമായ ദര്‍ശനവും ഫലപ്രദമായ ആസൂത്രണവുമുണ്ടെങ്കില്‍ നഗരവികസനത്തിന് വിഭവ സമാഹരണം ഒരിക്കലും തടസ്സമാവില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന 2022ഓടെ രണ്ട് കോടിയോളം നഗരവാസികള്‍ക്ക് സ്വന്തമായി വീടുണ്ടായിരിക്കണമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നഗരങ്ങളില്‍ കഴിയുന്ന ദരിദ്രര്‍ക്ക് ജലവിതരണം, ഡ്രെയിനേജ് സംവിധാനം, പൊതുഗതാഗതം, പാര്‍പ്പിടം, തൊഴിലവസരം തുടങ്ങിയവ വര്‍ദ്ധിച്ച തോതില്‍ ലഭ്യമാക്കാനും നഗര ഭരണത്തില്‍ സുതാര്യതയും ഉത്തരവാദിത്ത്വവും പരമാവധി ഉറപ്പാക്കാനും ഈ പുതിയ നഗരവികസന പദ്ധതികള്‍ വഴിയൊരുക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സഹമന്ത്രി ബാബുല്‍ സുപ്രിയോ, മഹാരാഷ്ട്രാ, ഹരിയാന മുഖ്യമന്ത്രിമാര്‍, ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി, 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, 500 നഗരങ്ങളില്‍ നിന്നുള്ള മേയര്‍മാര്‍, മുന്‍സിപ്പല്‍ ചെയര്പേഴ്സണ്മാര്, 15 രാഷ്ട്രങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: