ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പരിഗണിക്കാനാകൂവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. കോടതി തീരുമാനിക്കും മുമ്പ് കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചാല്‍ അതു കോടതിയലക്ഷ്യമാകുമെന്നും കേന്ദ്രം കേരളത്തെ അറിയിച്ചു. പുതിയ ഡാം സംബന്ധിച്ച കേരളത്തിന്റെ ആവശ്യത്തിനെതിരായ തമിഴ്നാടിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
മുല്ലപ്പെരിയാറില്‍ നിലവിലുള്ള ഡാം പൊളിക്കുകയും പുതിയ ഡാം നിര്‍മ്മിക്കുകയും വേണമെന്ന ആവശ്യവുമായാണ് കേരള സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. പുതിയ ഡാം നിര്‍മ്മാണത്തിനാവശ്യമായ പാരിസ്ഥിതികാനുമതി തേടിയായിരുന്നു കേരളത്തിന്റെ അപേക്ഷ. പുതിയ ഡാം നിര്‍മ്മിക്കുന്നതിനായി പരിസ്ഥിതി പഠനം നടത്താന്‍ കേരളത്തിന് ദേശീയ വന്യജീവി ബോര്‍ഡ് സ്ഥിരം സമിതി കഴിഞ്ഞ ആഗസ്തില്‍ അനുമതിയും നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന മേഖലയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പാരിസ്ഥിതിക പഠനാനുമതി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വനം പരിസ്ഥിതി മന്ത്രാലയവും നല്കി.
എന്നാല്‍ ഇതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പാരിസ്ഥിതികാഘാത പഠനത്തിന്റെ ഭാഗമായി പ്രദേശത്ത് ഡ്രില്ലിംഗ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും കേരളത്തെ വിലക്കണമെന്നായിരുന്നു തമിഴ്നാടിന്റെ ഹര്‍ജിയിലെ ആവശ്യം. പുതിയ ഡാം സംബന്ധിച്ച പഠനത്തിനായി കേന്ദ്രം നല്കിയ അനുമതി റദ്ദാക്കണമെന്നും തമിഴ്നാട് കോടതിയില്‍ ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ അനുമതിയില്ലാതെ പുതിയ ഡാം നിര്‍മ്മിക്കാന്‍ പാടില്ലെന്ന് മുല്ലപ്പെരിയാര്‍ കേസിലെ വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: