കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയില്‍ മാനസിക വിഭ്രാന്തിയില്‍ സ്വന്തം മകളെ കടിച്ചുമുറിച്ചു ഭക്ഷിക്കാന്‍ ശ്രമിച്ച അമ്മയില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ചു. നാലു വയസ്സുള്ള മകള്‍ ഭാരതിയോടാണ് പെറ്റമ്മയായ പ്രമീള മോണ്ടലിന്റെ (42) ഈ ക്രൂരത. കുട്ടിയുടെ തലയുടെ മുകളില്‍ ഭാഗം പ്രമീള കടിച്ചുമുറിച്ചു തിന്നുന്നതു ശ്രദ്ധയില്‍ പെട്ട ഭര്തൃസഹോദരന് ദബ്ലു മോണ്ടലാണ് കുട്ടിയെ മോചിപ്പിച്ചത്.
പ്രമീളയുടെ അയല്‍വാസി കൂടിയാണ് ദബ്ലൂ. പ്രമീളയുടെ മടിയിലിരുന്ന കുട്ടി അലറിക്കരയുന്നത് കേട്ട് അന്വേഷിച്ചെത്തിയപ്പോഴാണ് ദബ്ലു ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. കുട്ടിയുടെ തലയുടെ മുകള്‍ ഭാഗം പ്രമീള കടിച്ചുമുറിച്ചു ഭക്ഷിച്ചു കഴിഞ്ഞു.
അനിയന്ത്രിതമായ നിലയില്‍ രക്തസ്രവമുണ്ടായ ഭാരതിയെ ഉടന്‍ തന്നെ മാല്‍ദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രമീളയുടെ മകന് സ്വര്‍ണ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.
അഞ്ചു കുട്ടികളുടെ അമ്മയാണ് പ്രമീള. അഞ്ചു മാസം മുമ്പ് മറ്റൊരു മകളായ പാര്‍ബതി(8)യുടെ ദേഹത്ത് ഇവര്‍ തീകൊളുത്താന്‍ ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് പര്‍ബതി അമ്മാവന്റെ വീട്ടിലാണ് താമസം.
ഒരു വര്‍ഷം മുന്‍പ് ജോലി തേടി പോയ പ്രമീളയുടെ ഭര്‍ത്താവ് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ മൂത്ത രണ്ടു പെണ്മക്കളെ രണ്ടു വര്‍ഷം മുന്‍പ് വിവാഹം കഴിച്ചയച്ചു. ഭാരതിയും രണ്ടു വയസ്സുകാരന് സ്വര്ണയുമാണ് പ്രമീളയ്ക്കൊപ്പം താമസിച്ചിരുന്നത്.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ പ്രമിളയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. താന്‍ തന്നെയാണ് കുട്ടിയോട് ഈ ക്രൂരത കാട്ടിയതെന്ന് സമ്മതിച്ച പ്രമീളയ്ക്ക് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇവര്‍ മദ്യത്തിന് അടിമയാണെന്നും ബുധനാഴ്ച രാത്രി മുതല്‍ മദ്യം അമിതമായി കഴിച്ച അവസ്ഥയിലായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.
സംഭവമറിഞ്ഞെത്തിയ പോലീസാണ് ജനക്കൂട്ടത്തില്‍ നിന്നും പ്രമീളയെ രക്ഷപ്പെടുത്തിയത്. പ്രമീളയ്ക്കെതിരെ പരാതിയില്ലാത്തതിനാല്‍ ഇതുവരെ കേസെടുത്തിട്ടില്ല. ഇവരെ ചോദ്യം ചെയ്തുവരികയാണെ്നനും പോലീസ് അറിയിച്ചു.
വളരെ ദരിദ്രമായ കുടുംബമാണ് ഇവരുടേതെന്ന് പോലീസ് അറിയിച്ചു. മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന പ്രമീളയ്ക്ക് അടിയന്തരമായി ചികിത്സ നല്‍കുകയാണ് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: