കോതമംഗലം: നാടിനെ കണ്ണീരണിയിച്ച് കുരുന്നുകളുടെ ദാരുണാന്ത്യം. സ്കൂള്‍ ബസിന് മുകളില്‍ മരംവീണ് അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കറുകടം വിദ്യാവികാസ് സ്കൂളിലെ കുട്ടികളായ പിടവൂര്‍ കാരോത്തുകുഴി അമീന് ജാബിര്‍, നെല്ലിമറ്റം ചിറ്റേത്ത് എല്‍ദോയുടെ മകള്‍ ഇസാ സാറ, ഇഞ്ചൂര്‍ ആലങ്ങാട്ട്മുകളത്ത് അബീഷിന്റെ മകള്‍ കൃഷ്ണേന്ദു (5), കുത്തുകുഴി മാത്തന്മുകളേല് ജഗിയുടെ മകന് ജോഹന്‍ (12), ഊന്നുകല്‍ പുന്നയ്ക്കല്‍ അനീഷിന്റെ മകള്‍ ഗൗരി (9) എന്നിവരാണ് മരിച്ചത്.
വാരപ്പെട്ടി പുത്തന്‍പുരയില്‍ ദേവപ്രിയ, ഇഞ്ചൂര്‍ ആലങ്ങമാലി അനഘ, കുത്തുകുഴി മാത്തന്മുകളേല് ജുവല്‍, കോഴിപ്പിള്ളി തൂണപ്പംമുകളില് മനു എല്‍ദോ, ഹൃദ്യ, ഫാത്തിമ സന, ദേവസാരംഗ് എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിലും കോലഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അപകട സമയത്ത് ബസില്‍ 15 കുട്ടികളാണുണ്ടായിരുന്നത്.
കൊച്ചി-മധുര ദേശീയപാതയില്‍ നെല്ലിമറ്റത്തിന് സമീപം ഇന്നലെ വൈകിട്ട് 4.30നായിരുന്നു ദുരന്തം. സ്കൂളില്‍ നിന്ന് മടങ്ങവെ കോതമംഗലത്തിനും നെല്ലിമറ്റത്തിനും ഇടയില്‍ കോളനിപ്പടിക്കടുത്തെ എഞ്ചിനീയറിങ് കോളേജിന് സമീപംവച്ച് റോഡരികിലെ മണ്‍തിട്ടയില്‍ നിന്നിരുന്ന കൂറ്റന്‍ മഴമരം ബസിന് മുകളിലേയ്ക്ക് കടപുഴകി വീഴുകയായിരുന്നു. ബസില്‍ നിന്നും കുട്ടികളെ ഇറക്കുമ്പോഴായിരുന്നു സംഭവം. മരംവീണ് ബസ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു.
അപകടം നടക്കുമ്പോള്‍ പ്രദേശത്ത് കനത്ത കാറ്റും മഴയുമുണ്ടായിരുന്നു. സംഭവം അറിഞ്ഞെത്തിയ സമീപവാസികള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. സുരക്ഷാവാതില്‍ ഇല്ലാത്ത ബസിനെ വെട്ടിപ്പൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്. വലിയ മരമായതിനാല്‍ മുറിച്ചുമാറ്റാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കോതമംഗലത്ത് നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടകരമായ നിലയില്‍ നിന്നിരുന്ന മരം മുറിച്ചുമാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.
ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍, ആലുവ റൂറല്‍ എസ്പി യതീഷ്ചന്ദ്ര, മൂവാറ്റുപുഴ ആര്‍ഡിഒ: പി.എസ്. സന്തോഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അമീന് ജാബിര്‍, ഇസാ സാറ എന്നിവരുടെ മൃതദേഹങ്ങള്‍ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയിലും കൃഷ്ണേന്ദു, ജോഹന്‍, ഗൗരി എന്നിവരുടെ മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ക്രെയിന്‍ കൊണ്ടുവന്നാണ് മരം ബസിന് മുകളില്‍ നിന്നും എടുത്തുമാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: