രാമായണങ്ങളിലൊന്നും ഗൗതമന് അഹല്യയെ കല്ലായിപ്പോകട്ടെയെന്നു ശപിച്ചതായി പറയുന്നില്ല.
ഗൗതമശാപത്താല്‍ അഹല്യ കല്ലായിപ്പോയിയെന്നും ശ്രീരാമന്റെ പാദസ്പര്‍ശമേറ്റപ്പോള്‍ ശാപമോക്ഷം കിട്ടിയെന്നും പണ്ടുപണ്ടേ പറഞ്ഞു വിശ്വസിച്ചുവരുന്ന കഥയാണ്.
എന്താണ് സത്യം? നമുക്കു രാമായണങ്ങളിലേക്കു നോക്കാം.
വേപഥു പൂണ്ടു നില്ക്കുന്ന അഹല്യയോട് ഗൗതമന് കോപത്തോടെ പറയുന്നു:-
കഷ്ടമെത്രയും തവ ദുര്‍വൃത്തം ദുരാചാരേ!
ദുഷ്ടമാനസേ! തവ സാമര്‍ത്ഥ്യം നന്നു പാരം.
ദുഷ്കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവന്‍
നിഷ്കൃതിയായുള്ളൊരു ദുര്‍ദ്ധരമഹാവ്രതം
കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ
രാമപാദാബ്ജവും ധ്യാനിച്ചിവിടെ വസിക്കണം
കാമകിങ്കരയായ അഹല്യയുടെ പാപം തീരാന്‍ ശിലാരൂപത്തിലിരുന്ന് ദുര്‍ദ്ധരമഹാവ്രതം അനുഷ്ഠിച്ച് പുതിയാകണമെന്നാണ് ഗൗതമന് വിധിച്ചത്. അഹല്യ കല്ലായിത്തീര്ന്നാല് വ്രതം എടുക്കുന്നതെങ്ങനെ? കല്ലുപോലെയിരുന്ന് ശ്രീരാമപാദങ്ങളെ ധ്യാനിച്ച് ഇവിടെ വസിക്കണം. ശ്രീരാമന് അവതരിച്ചിട്ടുപോലുമില്ല. അഹല്യയ്ക്ക് രാമനെ കാണാനും കഴിയില്ല. അപ്പോള്‍ രാമരൂപം സങ്കല്പിച്ച് മഞ്ഞും മഴയും വെയിലും ചൂടും കാറ്റുമൊക്കെ സഹിച്ച്, ആഹാരമോ ജലപാനമോ കൂടാതെ നിശ്ചലയായി ഏകാഗ്രചിത്താണു വിധിച്ചത്. അല്ലാതെ നീ കല്ലായിപ്പോകട്ടെയെന്നല്ല.
അദ്ധ്യാത്മ രാമായണം മൂലത്തിലും ഇതുതന്നെയാണ് പറയുന്നത്.
ദൃഷ്ടാഹല്യാം വേപമാനം പ്രാഞ്ജലിം ഗൗതമോള ബ്രവീത്
ദുഷ്ടേ ത്വം തീഷ്ഠ ദുര്‍വൃത്തേ ശിലായമാശ്രമേ മമ
നിരാഹാരാ ദിവാരാത്രം തപഃ പരമമാസ്ഥിതാ
ആതപാനിലവര്ഷാദിസഹിഷ്ണുഃ പരമേശ്വരം
ധ്യായന്തീ രാമമേകാഗ്രമനസാ ഹൃദി സംസ്ഥിതം
നാനാജന്തുവിഹീനോള യമാശ്രമോ മേ ഭവിഷ്യതി
വേപഥു പൂണ്ട് കൂപ്പുകൈകളോടെ നില്ക്കുന്ന അഹല്യയെ കണ്ടപ്പോള്‍ ഗൗതമന് പറഞ്ഞു. ഹേ ദുഷ്ടേ, ദുര്‍വൃത്തേ നീ ശിലാരൂപത്തില്‍ എന്റെ ആശ്രമത്തില്‍ വസിക്കുക. നിരാഹാരത്തോടെ ആപരമാത്മാവിനെ രാത്രിയും പകലും തപസ്സുചെയ്യുക. ചൂടും തണുപ്പും കാറ്റും മഴയും സഹിച്ച് പരമേശ്വരനായ രാമനെ ഏകാഗ്രമനസ്സോടെ ഹൃദയത്തില്‍ ധ്യാനിച്ചുകൊണ്ടിരിക്കുക. എന്റെ ഈ ആശ്രമം നാനാവിധ ജന്തുക്കളൊന്നുമില്ലാത്തതായിത്തീരും.
ജനിച്ചിട്ടില്ലാത്ത പരമാത്മാവായ രാമനെ ഏകാഗ്രചിത്തത്തില്‍ ധ്യാനിച്ചു തപസ്സുചെയ്യാനാണ് വിധി. അനേകമായിരം വര്‍ഷക്കാലം അഹല്യയുടെ തപസ്സിനു വിഘ്നം വരാതിരിക്കാന്‍ ഈ ആശ്രമത്തില്‍ യാതൊരുവിധ ജന്തുക്കളോ പക്ഷികളോ വരുകയില്ലെന്ന് അനുഗ്രഹിക്കുകയും കൂടി ചെയ്യുന്നു. മഹാത്മാക്കള്‍ ശപിക്കുന്നത് എപ്പോഴും അനുഗ്രഹമായിട്ടാണു തീരുക. അഹല്യ കല്ലായിത്തീര്ന്നാല് പിന്നെ തപസ്സുചെയ്തതെങ്ങനെ.
വാല്മീകി രാമായണം ബാലകാണ്ഡം
തഥാ ശപ്ത്യാ സ വൈ ശക്രമഹല്യാമപി ശപ്തവാന്
ഇഹ വര്‍ഷ സഹസ്രാണി ബഹുനി ത്യം നിവത്സ്യസി
വായുഭക്ഷാ നിരാഹാരാ തപ്യന്തി ഭസ്മശായിനീ
അദൃശ്യാ സര്വ്വഭൂതാനാമാശ്രമമേസ്മീന് നിവത്സ്യസി
യദാ ചൈതദ്വനം ഘോരം രാമോ ദശരഥാത്മജഃ
ആഗമിഷ്യതി ദുര്ദ്ധര്പ്പസ്തദാ പൂതാ ഭവിഷ്യസി
ദേവേന്ദ്രനെ ശപിച്ചശേഷം ഗൗതമന് അഹല്യയെയും ശപിച്ചു. നീ അനേകായിരം സംവത്സരം വായുമാത്രം ഭക്ഷിച്ചുകൊണ്ട് വെയിലത്തു ചുട്ടുപൊള്ളിയും വെണ്ണീറില്‍ കിടന്നും കഴിച്ചുകൂട്ടും. അപ്പോള്‍ ആര്‍ക്കും നിന്നെ കാണാന്‍ സാധിക്കുകയില്ല. നീ ഈ ആശ്രമത്തില്‍ തന്നെയാവും വസിക്കുക. ആര്‍ക്കും എതിരിടാന്‍ സാധിക്കാത്തവനും ദശരഥപുത്രനുമായ രാമന് ഈ വനത്തില്‍ പ്രവേശിക്കുമ്പോള്‍ നീ പരിശുദ്ധയായിത്തീരും.
..തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: