ഹിന്ദുമതം എന്ന മഹാനൗകയുടെ ആത്മീയ കപ്പിത്താന് എന്ന സ്ഥാനത്തേക്ക് സാവധാനത്തില്‍ എന്നാല്‍ ദൃഢമായി അടിവെച്ചു കയറുകയായിരുന്നു സ്വാമി ചിന്മയാനന്ദന്. ലോകത്തില്‍ത്തന്നെ, ആദ്ധ്യാത്മിക ആചാര്യന്മാരില് മുന്‍നിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
ലോകപ്രശസ്തനായ ഒരു ആദ്ധ്യാത്മിക ആചാര്യന് എന്ന നിലയില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ ഒന്നവലോകനം ചെയ്യുന്നത് നന്നായിരിക്കും. ദേശീയോദ്ഗ്രഥനത്തിന്റെ മേഖലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വലുതായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുശേഷമുള്ള ഇന്ത്യ സാംസ്കാരികമായി വളരെയധികം അധഃപതിച്ചിരുന്നു. സ്വരാജ്യാഭിമാനമില്ലാത്ത, ദേശീയ ബോധമില്ലാത്ത ആയിരക്കണക്കിനു ജനങ്ങള്‍. സ്വന്തം മതമൂല്യങ്ങളെ മാനിക്കാനും, അവനവന്റെ സാംസ്കാരികപൈതൃകത്തെക്കുറിച്ച് അഭിമാനിക്കാനും അവരെ പ്രാപ്തരാക്കുന്ന രീതിയിലുള്ള സാര്‍വലൗകികമായ ഒരു പഠനപദ്ധതിയാണ് സ്വാമിജി ആവിഷ്ക്കരിച്ചത്.
ഇന്ത്യ ഭാഷാടിസ്ഥാനത്തിലുള്ള പലപല സംസ്ഥാനങ്ങളായി വേര്‍തിരിഞ്ഞു കിടന്നിരുന്നകാലം. പൊതുവായ ഒരുഭാഷ എന്നൊന്നുണ്ടായിരുന്നില്ല. എങ്കിലും വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിഭാഗത്തുനിന്നും ഇംഗ്ലീഷുഭാഷ പരിചിതമായിരുന്നു. അതുകൊണ്ടാണ് ഹൈന്ദവ മതഗ്രന്ഥങ്ങള്‍ പൊതുജനങ്ങള്‍ക്കു മനസ്സിലാക്കികൊടുക്കാന്‍ ഇംഗ്ലീഷ് എന്ന വിദേശഭാഷയെ സ്വാമിജി ആശ്രയിച്ചത്. ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചിന്മയകേന്ദ്രങ്ങള് പ്രവര്‍ത്തിച്ചുവരുന്നു.
അവിടെയെല്ലാം അതാതിടത്തെ ഭാഷയില്‍ ആദ്ധ്യാത്മിക പഠനം നടത്താനുള്ള സൗകര്യവുമുണ്ട്. എവിടേയും ഭാഷ ഒരു പ്രശ്നമല്ല. സനാതനമായ മൂല്യങ്ങളും, അറിവുകളും പ്രമാണങ്ങളുമെല്ലാം നിഗൂഢ ശാസ്ത്രമെന്നപേരില്‍ പുരോഹിതവര്‍ഗ്ഗം കൈയ്യടക്കിവെച്ചിരുന്ന കാലം. അവരെ ധിക്കരിച്ച് നമ്മുടെ എല്ലാവരുടേയും പൈതൃകസ്വത്തായ ആ അറിവ് സരളമായി വ്യാഖ്യാനിക്കുവാനും ജനഹൃദയങ്ങളിലേക്കു പകര്‍ന്നു നല്കുവാനും സ്വാമിജി കാട്ടിയ ധൈര്യം അസാമാന്യമായിരുന്നു. അദ്ദേഹത്തിന്റെ നോട്ടത്തില്‍, അറിവിന്റെ മേഖലയില്‍ ഉച്ചനീചത്വങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
ജാതിയോ സമുദായമോ പ്രായമോ ലിംഗഭേദമോ ഒരാളേയും അറിവിന്റെ പാതയില്‍നിന്നും അകറ്റിനിര്‍ത്തുന്നില്ല. വിദ്യാസമ്പന്നരായ പ്രമാണികള്ക്കിടയില്പോലും അന്ന് ജാതിചിന്ത പ്രബലമായിരുന്നു. അതിരുകളില്ലാത്ത സ്നേഹം. അതാണ് സ്വാമിജി തന്റെ അനുയായികളെ പഠിപ്പിച്ചത്. ആശ്രമത്തിലെ എല്ലാ ചടങ്ങുകളിലും പൂജാവിധികളിലും വേദപഠനത്തിലും മന്ത്രോച്ചാരണത്തിലും ഒരുവിധത്തിലുമുള്ള വ്യത്യാസം കൂടാതെ സര്‍വ്വരേയും സ്വാമിജി പങ്കെടുപ്പിച്ചിരുന്നു. സ്നേഹത്തിന്റെ കണ്ണുകളില്‍ കൂടി ലോകത്തെ നോക്കിക്കാണൂ.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: