ഇതൊക്കെ പറയുമ്പോഴും കൈകേയിയുടെ ക്രോധത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് മഹാരാജാവിന് ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇങ്ങനെ എല്ലാ വിധത്തിലും ദശരഥന്റെ മനസ്സ് തന്റെ ഇംഗിതം സാധിക്കുന്നതിന് അനുകൂലമായെന്ന് കണ്ട് കൈകേയി ദശരഥനോട്പറഞ്ഞു. അങ്ങ് എനിക്കൊരു കാര്യം സാധിച്ചു തരണം.
പക്ഷെ അത് പറയുന്നതിന് മുമ്പ് അങ്ങ് എനിക്ക് സത്യം ചെയ്തു തരണം. കൈകേയി ആവശ്യപ്പെടാന്‍ പോകുന്നത് എന്താണെന്ന് ഊഹിക്കാന്‍ പോലും ദശരഥന് കഴിഞ്ഞില്ല. പക്ഷെ അദ്ദേഹം കൈകേയിക്ക് വാക്കുകൊടുത്തു. ദശരഥന് പറഞ്ഞു എനിക്ക് ഈ ലോകത്ത് നിന്നേക്കാള്‍ പ്രിയമായിട്ട് ഒരാള്‍ മാത്രമേ ഉള്ളൂ രാമന്. രാമനെ പിരിഞ്ഞാല്‍ എന്റെ പ്രാണന് പോകും. ആ രാമനെക്കൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു.
നീ പറയുന്നത് ഞാന്‍ ചെയ്തുകൊള്ളാം. ദശരഥന്റെ വാക്ക് ലഭിച്ചപ്പോള്‍ കൈകേയി കാര്യം പറഞ്ഞു. പണ്ട് ദേവാസുരയുദ്ധത്തില്‍ ഞാന്‍ അങ്ങയെ രക്ഷിക്കുകയുണ്ടായി, അന്ന് അങ്ങ് എനിക്ക് രണ്ട് വരം വാഗ്ദാനം നല്‍കിയിരുന്നു. പക്ഷെ അന്ന് ഞാന്‍ അവ സ്വീകരിക്കാതെ ആവശ്യമുള്ളപ്പോള്‍ ചോദിച്ചുകൊള്ളാമെന്ന് പറഞ്ഞു.
ഞാന്‍ ആവശ്യപ്പെടുമ്പോള്‍ തന്നുകൊള്ളാമെന്ന് അങ്ങ് ഏല്ക്കുകയും ചെയ്തു. ഇതെല്ലാം അങ്ങ് മറന്നിട്ടുണ്ടാവുകയില്ല. എനിക്ക് വേണ്ടത് ആ രണ്ടു വരങ്ങളാണ്. ചോദിക്കട്ടെയോ? കൈകേയി ചോദിച്ചു.കൈകേയി എന്തു വരങ്ങളാണ് ചോദിക്കാന്‍ പോകുന്നതെന്ന് ദശരഥന് ഒരു രൂപവും ഇല്ലായിരുന്നു. പക്ഷെ തെല്ലുപോലും സങ്കോചമില്ലാതെ കൈകേയി ആ രണ്ടു വരങ്ങളും ദശരഥനോടാവശ്യപ്പെട്ടു. (ഒന്ന്) രാമനു പകരം ഭരതന് രാജ്യാഭിഷേകം നടത്തണം. (രണ്ട്) രാമന് പതിനാലു വര്‍ഷം മരവുരിയും, മാന്തോലും ധരിച്ച് വനവാസം അനുഷ്ഠിക്കണം. ഈ രണ്ടു വരമാണ് എനിക്കു വേണ്ടത്. തരുമെങ്കില്‍ തരണം ഇല്ലാത്ത പക്ഷം വല്ല വിഷവും കുടിച്ചു മരിക്കാനേ എനിക്കു കഴിയുകയുള്ളൂ.
കൈകേയി പറഞ്ഞു നിര്‍ത്തി. ദശരഥന് തലമറന്ന് എണ്ണതേക്കുന്ന കൂട്ടത്തിലായിരുന്നു. ആരോടും എന്തും ചാടിക്കയറി വാക്കു കൊടുക്കും. പണ്ട് വിശ്വാമിത്രനോടും ആദ്യം തന്നെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് വാക്കു കൊടുത്തശേഷം പരിതപിക്കേണ്ടി വന്നു. ഇവിടേയും സ്വന്തം കഴുത്തില്‍ കുരുക്കിട്ടു കൈകേയിയുടെ കയ്യില്‍ കൊടുത്തു. കൈകേയി പറഞ്ഞത് കേട്ട് താന്‍, സ്വപ്നം കാണുകയാണോ അതോ തനിക്ക് ഭ്രാന്ത് പിടിച്ചോ എന്ന് സംശയിച്ചു.രൂക്ഷവും കഠോരവുമായ ഈ പരുഷവചനങ്ങള്‍ കൈകേയിയില്‍ നിന്നും കേട്ട ദശരഥന് പെണ് കടുവയെ കണ്ട മാനിനെപ്പോലെ പേടിച്ചു വിറച്ചു. ബോധം കെട്ട് വീണു. ബോധം വന്നപ്പോള്‍ കൈകേയിയോട് ചോദിച്ചു.
കിംകൃതം തവരാമേണ പാപേ പാപം മയാളപിവാ
സദാതേ ജനനീതുല്യം വൃത്തിം വഹിതി രാഘവ:
പാപിയായവളെ രാമനോ, ഞാനോ നിന്നോട് എന്ത് ദ്രോഹമാണ് ചെയ്തിട്ടുള്ളത്. സ്വന്തം അമ്മയെപ്പോലെയല്ലേ രാമന് നിന്നെ കരുതുന്നത്. എന്തു തെറ്റു ചെയ്തിട്ടാണ് നീ എന്റെ മൂത്ത മകനെ തള്ളിപ്പറയുന്നത്. രാമനെ ഉപേക്ഷിച്ച് ഒരു നിമിഷം പോലും എനിക്ക് ജീവിക്കാന്‍ കഴിയുകയില്ല. നീ എന്നെ നിര്‍ബന്ധിക്കരുത്. ”അപിതേ ചരണൗ മൂര്ധ്ന സ്പൃശാമ്യേഷ പ്രസീദമേ” നിന്റെ കാലു പിടിച്ചു നമസ്കരിക്കാം. നീഎന്നോട് കനിയണം. അനുചിതങ്ങളായ വരങ്ങളാണ് നീ ചോദിച്ചിരിക്കുന്നത്. രാമന് നിനക്ക് ഭരതനേക്കാള്‍ പ്രിയപ്പെട്ടവനാണെന്ന് നീയെപ്പോഴും പറയാറുണ്ടല്ലോ? ആ രാമനെ കാട്ടിലേക്കയക്കുന്നതുകൊണ്ട് എന്തു സന്തോഷമാണ് നിനക്ക് കൈവരുന്നത്. ദശരഥന് പതുക്കെ, പതുക്കെ സമചിത്തത വീണ്ടെടുത്തു. ഭരതന് രാജ്യം നല്‍കാമെന്ന് ഞാന്‍ സമ്മതിക്കുന്നു. അതിന് എന്തിനാണ് രാമനെ കാട്ടിലേക്കയക്കുന്നത്. രാമനെപ്പറ്റി നീ ഭയപ്പെടേണ്ട കാര്യമില്ല.
സത്യേന ലോകാന് ജയതി ദ്വിജാന്‍ ദാനേനരാഘവ:
ഗുരുന്ശുശ്രൂഷയാ വീരോ ധനുഷാ യുധി ശാത്രവാന്‍
സത്യം, ദാനം, തപസ്ത്യാഗോ മിത്രതാ ശൗച മാര്ജവം
വിദ്യാ ച ഗുരുശുശ്രൂഷ ധ്രുവാണ്യേതാനി രാഘവേ
സത്യവാദവും, ദാനഭാവവും, തപശ്ചര്യയും ത്യാഗബുദ്ധിയും, മൈ്രതിയും, പവിത്രതയും, സരളതയും, ജ്ഞാനവും ഗുരു ശുശ്രൂഷ ഭാവവുമെല്ലാം ഉറച്ച സദ്ഗുണവാനായ രാമനെ എന്തിനാണ് നീ കാട്ടിലേക്കയപ്പിക്കുന്നത്.
‘അഞ്ജലിം കുര്‍മി കൈകേയി പാദൗചാപി സ്പൃശാമിതേ
ശരണം ഭവരാമസ്യ മാധര്മോ മാ മിഹ സ്പൃശേത്”
കൈകേയി ഞാന്‍ കാലുപിടിച്ചപേക്ഷിക്കുകയാണ് രാമനേയും പ്രതിജ്ഞാ ഭംഗത്തില്‍ നിന്ന് എന്നേയും രക്ഷിക്കൂ!
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: