ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ മകള്‍ പ്രിയങ്കാ വാദ്രയും ഭര്‍ത്താവും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വാദ്രയും ലണ്ടനില്‍വെച്ച് ലളിത് മോദിയെ കണ്ടെന്ന് വെളിപ്പെടുത്തല്‍. ലണ്ടനില്‍ കഴിയുന്ന ലളിത് മോദി തന്നെയാണ് പ്രിയങ്കയും വാദ്രയും താനുമായി കഴിഞ്ഞ വര്‍ഷം കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തിയത്. ലളിത് മോദിയുമായി ബന്ധമുള്ള ബിജെപി നേതാക്കള്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്ന കോണ്‍ഗ്രസ് പുതിയ വിവരങ്ങളോടെ പ്രതിരോധത്തിലായി.
യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് ലണ്ടനിലെ റസ്റ്റോറന്റില്‍ വെച്ച് ഇരുവരും താനുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് ലളിത് മോദി പറഞ്ഞിരിക്കുന്നത്. ഗാന്ധി കുടുംബവുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയതില്‍ സന്തോഷമുണ്ട്. ഡിഎല്‍എഫ് മാനേജിംഗ് ഡയറക്ടര്‍ ടിമി സര്‍നയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ടിമിയുടെ പക്കല്‍ തന്റെ ഫോണ്‍ നമ്പരുണ്ട്. അവര്‍ക്കെന്നെ വിളിക്കാനും സാധിക്കും. അവര്‍ വിളിക്കുകയാണെങ്കില്‍ എങ്ങനെയാണ് വേട്ടയാടപ്പെടുന്നതെന്ന് പറയും, ലളിത് മോദി ട്വിറ്ററിലൂടെ പറഞ്ഞു.
പ്രിയങ്കയും വാദ്രയും എന്തിനാണ് ലളിത് മോദിയെ കണ്ടതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. ലളിത് മോദിയുമായി സോണിയാഗാന്ധിക്കും കുടുംബത്തിനും എന്താണ് ബന്ധമെന്ന് അവര്‍ വ്യക്തമാക്കണമെന്നും ബിജെപി വക്താവ് സമ്പദ് പാത്ര പറഞ്ഞു.
അതിനിടെ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്ക-വാദ്ര ദമ്പദികളും ലണ്ടിനിലേക്കാണ് യാത്ര തിരിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ലളിത് മോദി-പ്രിയങ്ക കൂടിക്കാഴ്ചയെ ന്യായീകരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്കയ്ക്കും വാദ്രയ്ക്കും ലളിത് മോദിയുമായി സാധാരണയില്‍ കവിഞ്ഞ യാതൊരു ബന്ധവുമില്ലെന്നും ഒരു റെസ്റ്റോറന്റില്‍ വെച്ച് ഒരാളെ കാണുന്നതില്‍ എന്താണ് തെറ്റെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് ദിങ് ദുര്ജേവാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: