പാലക്കാട്: കനത്ത മഴ പാലക്കാട് ജില്ലയില്‍ ഒരാളുടെ ജീവനെടുത്തു. പൂടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. രണ്ട്പേര്‍ക്ക് പരിക്കേറ്റു. കൊടുവായൂര്‍ വടക്കേകടവ് പയ്യപ്പുള്ളി കിട്ടയുടെ മകന് വേലായുധന്(49) ആണ് മരിച്ചത്. പൂടൂര്‍ സോഷ്യലിസ്റ്റ് യുവജനവായനശാലയ്ക്ക് സമീപത്തെ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള രണ്ടുനില വീട് നിര്‍മ്മാണത്തിലിരിക്കെ, മുകള്ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ മുകളിലത്തെ മെയിന്വാര്പ്പ് തകരുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ വേലായുധന്, നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
മനോമണിയാണ് വേലായുധന്റെ ഭാര്യ. മക്കള്‍: ബിന്ദു, വിനു, വിപിന്‍. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയില്‍ ജില്ലയില്‍ ഇതുവരെ 15.78 കോടി രൂപയുടെ നഷ്ടമുണ്ടായി. കാര്‍ഷിക മേഖലയില്‍ മാത്രം 15.04 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായിട്ടുളളത്. രണ്ടുദിവസമായി തുടര്‍ന്ന മലയിടിച്ചില്‍ അട്ടപ്പാടി മേഖലയെ ഭീതിയിലാഴ്ത്തിയിരിക്കയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും ആദിവാസികളുള്‍പ്പെടെയുള്ള ജനത വൈദ്യുതിയും വെള്ളവുമില്ലാതെ ദുരിതത്തിലാണ്. ഭാരതപ്പുഴയുള്‍പ്പെടെ എല്ലാ നദികളിലും ജലപ്രവാഹം ശക്തമായി. മലമ്പുഴ, പോത്തുണ്ടി, മംഗലം അണക്കെട്ടുകള്ളില് ജല നിരപ്പ് അനുനിമിഷം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: