കൊച്ചി: വേദിയിലേക്ക് വിളിച്ചപ്പോള്‍ പരസഹായമില്ലാതെ എഴുന്നേല്ക്കാനായില്ല വൈക്കം ഗോപകുമാറിന്. അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ ബൂട്ടും ലാത്തിയും കയറിയിറങ്ങിയ ശരീരം ബാക്കിവെച്ചത് വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മാത്രം. എങ്കിലും ഭരണകൂടത്തിന്റെ മരണവാറണ്ടിനെ അതിജീവിച്ച ആ ശരീരം ഇന്നും തലയുയര്‍ത്തി തന്നെ നില്ക്കുന്നു.
ഗോപകുമാര്‍ ഒരു പ്രതീകം മാത്രം. അടിയന്തരാവസ്ഥയിലെ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന ബലിദാനികളുടെ പ്രതീകം. ഇനിയില്ല ജനാധിപത്യമെന്ന് വിശ്വസിച്ചവര്‍ക്കിടയില്‍ ഏകാധിപത്യത്തെ സഹന സമരം കൊണ്ട് നേരിട്ടവര്‍ ഒരിക്കല്‍ക്കൂടി ഭീതിജനകമായ ഓര്‍മ്മകള്‍ക്ക് കീഴില്‍ ഒത്തുചേര്‍ന്നു. എറണാകുളം ടൗണ്‍ഹാളായിരുന്നു വേദി. അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികത്തില്‍ ജനാധിപത്യ സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.
കുടുംബം ഒന്നടങ്കം സമരത്തിലേക്ക് എടുത്തെറിയപ്പെട്ട കാലത്തെക്കുറിച്ചാണ് വെളിയത്തുനാടിലെ മായാദേവിക്ക് പറയാനുണ്ടായിരുന്നത്. വിഎച്ച്പിയുടെ ചുമതലയുണ്ടായിരുന്ന അഛന് ഇരവി രവി നമ്പൂതിരിപ്പാടിനെ പാവക്കുളം ക്ഷേത്രത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഏലൂരില്‍ സ്ത്രീകളുടെ സമരത്തിന് നേര്‍ക്ക് പോലീസ് അക്രമമഴിച്ചു വിട്ടപ്പോള്‍ അമ്മ ക്ഷീരസാഗരകന്യകയ്ക്കും മര്‍ദ്ദനമേറ്റു. അപൂര്‍വ്വമായ പേരായതിനാല്‍ ക്ഷീരസാഗരകന്യക എന്നത് എന്തോ മുദ്രാവാക്യമെന്നാണ് പോലീസ് ധരിച്ചത്. പുതിയ കാലത്തോട് ചിരിച്ചുകൊണ്ട് മായാദേവി ഇത് പറയുമ്പോഴും മനസ് നിറയെ നൊമ്പരമാണ്. ഇളയ അനിയനായ പ്രഭുദത്ത ശര്‍മ്മ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് വിധേയനാകുമ്പോള്‍ വയസ്സ് 16. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ മാനസിക നിലതെറ്റിയ അദ്ദേഹം പത്ത് വര്‍ഷത്തിനുള്ളില്‍ മരിക്കുകയും ചെയ്തു. ആലുവയില്‍ നടന്ന സ്ത്രീകളുടെ സമരത്തില്‍ വച്ചാണ് മായാദേവി മറ്റ് അഞ്ച് സ്ത്രീകളോടൊപ്പം അറസ്റ്റ് ചെയ്യപ്പട്ടത്.
ഒളിവിലും പുറത്തുമായി രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയ നൂറ്കണക്കിനാളുകളാണ് അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഒത്തുചേര്‍ന്നത്. ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ എസ്. സേതുമാധവന് മുതല്‍ 16ാം വയസില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റുവാങ്ങിയ അംബിക വരെ പരിപാടിയിലെ സാന്നിധ്യമായി. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജാഗ്രതയോടെ എന്നുമുണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി അവസാനിച്ചത്.
ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന് മുഖ്യപ്രഭാഷണം നടത്തി. എസ്. ദിവാകരന് പിള്ള അധ്യക്ഷത വഹിച്ചു. പി. രാജന്, പി.കെ. അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു. ഇ.എന്‍. നന്ദകുമാര്‍ സ്വാഗതവും എം.എല്‍. രമേശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: