ന്യൂദല്‍ഹി: നിയമവിരുദ്ധമായി ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും വിദേശപണം കൈപ്പറ്റിയ സംഭവത്തില്‍ ടീസ്താ സെതല്‍വാദിനെതിരെ കേസെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് നിര്‍ദ്ദേശം നല്കി. 2.9 ലക്ഷംഡോളര്‍(1.85കോടിരൂപ) ആണ് ടീസ്തയുടെ നേതൃത്വത്തിലുള്ള സബ്രാങ് കമ്മ്യൂണിക്കേഷന്‍ ആന്റ് പബ്ലീഷിംഗ് പ്രൈവറ്റ് ലിമിറ്റഡ്(എസ്സിപിപിഎല്) എന്ന സ്ഥാപനം വിദേശത്തു നിന്നും വാങ്ങിയതെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാന്‍ നിര്‍ദ്ദേശം.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ഡ് ഫൗണ്ടേഷന്റെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വികസന പദ്ധതികള്‍ക്ക് ഫോര്‍ഡ് ഫൗണ്ടേഷന് തുരങ്കം വെയ്ക്കുന്നെന്നാണ് ആക്ഷേപം. ഇതിനിടെയാണ് ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും ടീസ്ത സെതല്‍വാദിന് പണം ഒഴുകിയിരുന്നതായ വിവരങ്ങള്‍ കേന്ദ്രഏജന്‍സികള്‍ ശേഖരിച്ചത്.
നിലവിലെ നിയമപ്രകാരം എഫ്സിആര്‍എ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ വിദേശത്തു നിന്നും പണം സ്വീകരിക്കാന്‍ സാധിക്കൂ. എന്നാല്‍ എഫ്സിആര്‍എ അക്കൗണ്ടില്ലാത്ത ടീസ്തയുടെ കമ്പനി ഫോര്‍ഡില്‍ നിന്നും പണം സ്വീകരിച്ചെന്നാണ് കണ്ടുപിടിച്ചത്. എഫ്സിആര്‍എ നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ് ടീസ്തയുടെ കമ്പനി നടത്തിയിരിക്കുന്നത്. മുംബൈയിലെ ജൂഹുവിലുള്ള ബാങ്കിലെ എസ്സിപിപിഎല്ലിന്റെ പേരിലുള്ള അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.
ഫോര്‍ഡ് ഫൗണ്ടേഷന് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനായി ടീസ്തയുടെ എന്‍ജിഒയ്ക്ക് ധനസഹായം നല്‍കുന്നതായും കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്.
ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും രാജ്യത്തേക്കെത്തുന്ന പണം തടഞ്ഞുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏപ്രിലില്‍ തീരുമാനിച്ചിരുന്നു. രാജ്യത്തെ ഒരു ബാങ്കുകള്‍ വഴിയും പണം എന്‍ജിഒകള്‍ക്ക് കൈമാറരുതെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതിനിടെയാണ് ടീസ്തയുടെ എന്‍ജിഒ പണം വാങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സബ്രാങ് ട്രസ്റ്റ് സഹകരിക്കുന്നുണ്ടെന്ന് ടീസ്ത സെതല്‍വാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: