അരുവിക്കര: ഇരുമുന്നണികളും പുറത്തെടുത്ത പണക്കൊഴുപ്പും ഭീഷണിയും തൃണവത്ഗണിക്കും. അരുവിക്കരയില്‍ താമരവിരിയും. ഒടുവിലത്തെ കണക്കുകൂട്ടല്‍ അങ്ങനെയാണ്. ഒന്നേമുക്കാല്‍ ലക്ഷത്തോളംവോട്ടര്മാരാണ് വോട്ടുചെയ്യേണ്ടത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ നിര്‍ണ്ണായക വിധിയെഴുത്ത് നടത്താന്‍ ഭാഗ്യംലഭിച്ച സന്തോഷത്തിലാണ് ഓരോ അരുവിക്കരക്കാരനും. ആക്രമണ പ്രത്യാക്രണങ്ങള്‍ നടത്തി നാളിതുവരെ തങ്ങളെ കബളിപ്പിച്ച രാഷ്ട്രീയ കുട്ടുകെട്ടുകള്ക്ക് തിരുത്തല്‍ ശക്തിയാവാന്‍ സാധിച്ചതിലുള്ള ആവേശത്തിലാണ് ഈ മലയോര മണ്ഡലം.
മുന്‍നിരനേതാക്കളും സൂപ്പര്‍താരങ്ങളും അണിനിരന്ന പ്രചാരണങ്ങള്‍ തരംഗം തീര്‍ത്ത നാട്ടില്‍ ഭരണവിരുദ്ധ വികാരവും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവും വിധിയെഴുത്തിനെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. എട്ടുമാസക്കാലത്തേക്ക് പരീക്ഷണമെന്നോണം ബിജെപി സ്ഥാനാര്‍ഥി രാജഗോപാലിനനുകൂലമായി ചിന്തിക്കുകയെന്ന പൊതുവികാരം മണ്ഡലത്തില്‍ അലയടിക്കുന്നുണ്ട്. ഇത് ഇടതു-വലതു മുന്നണികളെ ആശങ്കപ്പെടുത്തുന്നു.
അരുവിക്കര മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ അഞ്ചിലും ബിജെപി ഒന്നാംസ്ഥാനത്ത് എത്തുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആദിവാസി മേഖല, ന്യൂനപക്ഷ സമുദായങ്ങള്‍, മണ്ഡലത്തില്‍ പ്രബലരായ നായര്‍-ഈഴവ സമുദായങ്ങള്‍ എന്നിവര്‍ സംയുക്ത ശക്തിയായി ബിജെപിയെ പിന്തുണയ്ക്കും. കുടുംബയോഗങ്ങള്‍, തെരുവ് പര്യടനങ്ങള്‍, കോര്‍ണര്‍ മീറ്റിംഗുകള്‍ തുടങ്ങി കൊട്ടിക്കലാശംവരെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാറിമാറി സംഘടിപ്പിച്ച റോഡ് ഷോകളില്‍നിന്ന് ജനം വിട്ടുമാറിയത് ഇരുമുന്നണികളുടെയും പ്രതീക്ഷകളെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കൊട്ടിക്കലാശത്തിലും പിന്നീടു നടന്ന നിശബ്ദ പ്രചാരണത്തിലും ഇരുമുന്നണികളുടെയും റോഡ്ഷോകളിലും ഇത് നിഴലിച്ചിരുന്നു. ഇടതു-വലതു മുന്നണികളുടെ റോഡ്ഷോകള്‍ക്ക് മറുപടിയെന്നോണം സൂപ്പര്‍താരം സുരേഷ്ഗോപിയെ പങ്കെടുപ്പിച്ച് ബിജെപി നടത്തിയ ക്ലൈമാക്സിലെ തകര്‍പ്പന്‍ ഗ്രാമപര്യടനം അരുവിക്കരക്കാരെ ബിജെപിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു.
സാരഥ്യം ലഭിച്ചാല്‍ എട്ടുമാസംകൊണ്ട് അരുവിക്കരയില്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ കരടുരേഖ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങിയത്. അഴിമതിയുടെ പാപഭാരവും വിവാദങ്ങളുടെ കുരുക്കും ഒപ്പം അരുവിക്കരക്കാരെ പതിറ്റാണ്ടുകളോളം പറ്റിച്ചവരെന്ന വിളിപ്പേരുമല്ലാതെ ജനങ്ങള്‍ക്ക് മുന്നില്‍വയ്ക്കാന്‍ ഒരു അജണ്ട ഇടതു-വലതു മുന്നണികള്ക്കില്ലാതെപോയതും ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയം.
ഇന്നു രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് അരുവിക്കര വിധിയെഴുതുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുള്‍പ്പെടെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഇന്നലെ രാവിലെ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് കൈമാറി. മണ്ഡലത്തിലെ 154 പോളിംഗ് ബൂത്തുകളില്‍ 110 ബൂത്തുകളില്‍ തത്സമയ വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.16 സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ ഒരു നോട്ട കൂടിയുള്‍പ്പെടുത്തി ഓരോ ബൂത്തിലും രണ്ട് വോട്ടിംഗ് യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.
പോളിംഗ് കഴിഞ്ഞാലുടന്‍ മുഴുവന്‍ വോട്ടിംഗ് യന്ത്രങ്ങളും നെടുമങ്ങാട് ഗവ.ഹൈസ്കൂളില്‍ എത്തിക്കും. അവിടെനിന്ന് ഇന്നുതന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലേക്ക് മാറ്റും. 30നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: