കൊച്ചി: പടക്കക്കടയ്ക്ക് അനുമതി നല്‍കുന്നതിന് ഉടമയില്‍ നിന്നും ഒരു ലക്ഷം രൂപ കോഴ വാങ്ങുന്നതിനിടെ എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റി (എഡിഎം) നെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ബി. രാമചന്ദ്രനാണ് കൈക്കൂലിയുമായി കൈയോടെ പിടിയിലായത്. ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയില്‍ പെട്രോള്‍ പമ്പ് ഉടമയില്‍ നിന്നും വാങ്ങിയ 40,000 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.
തൃപ്പൂണിത്തുറ ഫഌഷ് ഫയര്‍ വര്‍ക്സ് ഉടമയായ ലിനോള്‍ഫ് ജോസഫില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് എഡിഎം പിടിയിലായത്. പുതിയ ഷോറൂം, സ്റ്റോര്‍ ഹൗസ്, എന്നിവയ്ക്ക് പുറമെ നിലവിലുള്ള സ്റ്റോര്‍ ഹൗസിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി മൂന്ന് ലൈസന്‍സുകള്‍ക്കാണ് ലിനോള്‍ഫ് അപേക്ഷിച്ചിരുന്നത്. ഇതിന് മറ്റ് വകുപ്പുകളില്‍ നിന്നും അനുമതി ലഭിച്ചിരുന്നു. എന്നാല്‍ എന്‍ഒസി നല്‍കുന്നതിന് എഡിഎം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. സ്ഥലത്ത് പരിശോധയ്ക്ക് എത്തിയപ്പോഴായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്.
നേരത്തെ ഒരു ലൈസന്‍സിന് മൂന്ന് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും മൂന്ന് ലൈസന്‍സുകള്‍ വേണമെങ്കില്‍ അഞ്ച് ലക്ഷം നല്‍കണമെന്നുമായിരുന്നു എഡിഎമ്മിന്റെ വാദമെന്ന് ലിനോള്‍ഫ് പറഞ്ഞു. എന്നാല്‍ പണം നല്കാത്തതിനാല് ഫയല്‍ മടക്കി. പിന്നീട് വീണ്ടും അനുമതിക്കായി എഡിഎമ്മിനെ സമീപിക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ തന്നാല്‍ ഒരു ലൈസന്‍സ് നല്‍കാമെന്നും ആദ്യ ഗഡുവായി ഒരു ലക്ഷം തന്നാല്‍ മതിയെന്നും എഡിഎം പറഞ്ഞു.
കൈക്കൂലി നല്‍കാതെ അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ ലിനോള്‍ഫ് വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം, പണം നല്‍കാമെന്ന് ലിനോള്‍ഫ് എഡിഎമ്മിനെ അറിയിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെ കാക്കനാട്ടെ ക്വാര്‍ട്ടേഴ്സില്‍ വെച്ച് പണം കൈമാറുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി ബിജുമോന്, എസ്ഐ മോഹന്‍ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പുറകെയെത്തിയ സംഘം കയ്യോടെ പിടികൂടുകയും ചെയ്തു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് പെട്രോള്‍ പമ്പ് ഉടമയില്‍ നിന്നും വാങ്ങിയ 40,000 രൂപ കണ്ടെടുത്തത്. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ രാമചന്ദ്രനെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: