തിരുവനന്തപുരം: എല്ലാ സാഹിത്യകൃതികളുടെയും മുഖമുദ്ര സമത്വവും മാനവികതയുമാണെന്ന് ജ്ഞാനപീഠം ജേതാവും പ്രമുഖ ഒറിയ സാഹിത്യകാരിയുമായ പ്രതിഭ റായ്. മഹിതഭാഷയാണെങ്കിലും അല്ലെങ്കിലും ഭാഷകള്‍ക്കെല്ലാം അതിന്റെതായ മേന്മയുണ്ട്. ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ക്ക് സാംസ്കാരിക വ്യക്തിത്വമുണ്ടെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വിജെടി ഹാളില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച കഥയുടെ രാജവീഥികള്‍ എന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിഭ റായ്.
കേരളം അനുഗൃഹീതരായ സാഹിത്യകാരാല് സമ്പന്നമാണ്. മഹിതഭാഷയായ മലയാളം വിദേശമടക്കമുള്ള മറ്റു ഭാഷകളെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച ഭാഷയാണ്. വിശ്വസാഹിത്യത്തിലെ നിരവധി പ്രമുഖകൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്കൃതം, തമിഴ്, ഹിന്ദുസ്ഥാനി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളെ പോലെയാണ് മലയാളവും. മലയാളത്തിന് സ്വന്തം കൃതികളിലൂടെ ഏറ്റവും കൂടുതല്‍ പദസമ്പത്ത് സംഭാവന ചെയ്ത സാഹിത്യകാരനാണ് സി.വി. രാമന്‍പിള്ള.
1200 ഓളം വാക്കുകള്‍ സി വിയുടെ സംഭാവനയാണ്. മറ്റൊരു സാഹിത്യകാരനും ഇത്രയും വാക്കുകള്‍ മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ടാകില്ല. അദ്ദേഹം കഥകളുടെ വാക്കുകളുടെയും മറ്റൊരു ലോകം തന്നെ സൃഷ്ടിച്ചതായും അവര്‍ പറഞ്ഞു.സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ആധ്യക്ഷം വഹിച്ചു. സുഗതകുമാരി മുഖ്യപ്രഭാഷണം നടത്തി.
മലയാളം ഒന്നാം ഭാഷയാക്കാനും കോടതി ഭാഷയാക്കാനും ഉള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, റോസ്കോട്ട് കൃഷ്ണപിള്ള, സാംസ്കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് സ്വാഗതവും സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന സെമിനാറില്‍ സാഹിത്യ അക്കാദമി അംഗം ചന്ദ്രമതി മോഡറേറ്ററായിരുന്നു. സി.വി. രാമന്‍പിള്ളയെക്കുറിച്ച് പ്രൊഫ എം. തോമസ് മാത്യുവും പി. കേശവദേവിനെക്കുറിച്ച് ഡോ ജോര്‍ജ് ഓണക്കൂറും കെ. സരസ്വതിയമ്മയെക്കുറിച്ച് സി.എസ്. ചന്ദ്രികയും പ്രബന്ധങ്ങളവതരിപ്പിച്ചു. അക്കാദമി അംഗങ്ങളായ മീമ്പലം സന്തോഷ് സ്വാഗതവും ബേബി തോമസ് നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് മാര്‍ത്താണ്ഡവര്‍മയിലെ ഒരു ഖണ്ഡം എസ്. രാധാകൃഷ്ണന് പാരായണം ചെയ്തു. തുടര്‍ന്നു നടന്ന സെമിനാറില്‍ ജോണ്‍ സാമുവല്‍ മോഡറേറ്ററായിരുന്നു.
ജി. വിവേകാനന്ദനെക്കുറിച്ച് എം. രാജീവ്കുമാറും കെ. സുരേന്ദ്രനെക്കുറിച്ച് ഡോ ഡി. ബെഞ്ചമിനും മലയാറ്റൂര്‍ രാമകൃഷ്ണനെക്കുറിച്ച് എസ്.വി. വേണുഗോപന്നായരും എന്‍. മോഹനനെക്കുറിച്ച് ഡോ എം.ആര്. തമ്പാനും പ്രബന്ധങ്ങളവതരിപ്പിച്ചു. അക്കാദമി അംഗങ്ങളായ പാലോട് വാസുദേവന്‍ സ്വാഗതവും രാജരാജേശ്വരി നന്ദിയും പറഞ്ഞു. വൈകീട്ട് 6ന് ഒരു മണിക്കൂര്‍ നീണ്ടു നിന്ന ഹരിപഞ്ചാനന് നാടകവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: