തിരുവനന്തപുരം: ചൊവ്വാഴ്ച വരെ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തിങ്കളാഴ്ച വരെ വ്യാപകമായ മഴ ലഭിക്കും. ഈ ഇടവപ്പാതിയിലെ ഏറ്റവും കൂടിയ മഴയാണ് ഇന്നലെ സംസ്ഥാനത്ത് ലഭിച്ചത്. 4.54 സെന്റീമീറ്റര്‍ മഴ ലഭിച്ചു.
ഇതു ശരാശരി ലഭിക്കേണ്ടതിനെക്കാള്‍ 77 ശതമാനം കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മഴക്കമ്മി 21 ശതമാനമായി കുറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ 18 വരെ 177 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. എല്‍നിനോ പ്രതിഭാസംമൂലം ഇത്തവണ മഴ 88 ശതമാനമായി കുറയുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ പ്രതീക്ഷിച്ചിരുന്നത് 100 മില്ലിമീറ്റര്‍ മഴയാണെങ്കിലും 92 മില്ലിമീറ്ററായി കുറയുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍. എന്നാല്‍ വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കും.
ജൂലൈ രണ്ടാംവാരത്തോടെ കനത്ത മഴ കിട്ടുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ തെക്കു പടിഞ്ഞാറന്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ കണക്കു പ്രകാരം കാലവര്‍ഷത്തെത്തുടര്‍ന്ന് 25 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 70.53 കോടി രൂപയുടെ നഷ്ടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.ഏകദേശം 95ഓളം വീടുകള്‍ പൂര്‍ണമായും 2952 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടാതായാണ് കണക്ക്.
ഇന്നലെ കേരളത്തിലും ലക്ഷദ്വീപിലും സാമാന്യം വ്യാപകമായ മഴ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഇവിടെ 19 സെന്റിമീറ്റര്‍ രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ കോഴയില്‍ 13 സെ.മീ, പിറവം, വൈത്തിരി, മൂന്നാര്‍, വൈക്കം, ഇരിഞ്ഞാലക്കുട 10 സെ.മീ, കായംകുളം, എറണാകുളം സൗത്ത്, കുമരകം, ചിമ്മിണി, തവനൂര്‍, മാനന്തവാടി ഒന്‍പതു സെ.മീ, ആലുവ, പേരൂമേട്, ഇരിക്കൂര്‍, കൊല്ലം, കൊയിലാണ്ടി, നിലമ്പൂര്‍, വര്‍ക്കല, ചാലക്കുടി, എട്ട് സെ.മീ, ആലപ്പുഴ, മാവേലിക്കര, മങ്കൊമ്പ്, കണ്ണൂര്‍, തളിപ്പറമ്പ്, ചെറുതാഴം എന്നിവിടങ്ങളില്‍ ഏഴു സെ.മീറ്ററും മഴ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: