കോതമംഗലം: നാടിനെ നടുക്കിയ ദുരന്തത്തില്‍ മരണം തട്ടിയെടുത്ത പിഞ്ചോമനകള്‍ക്ക് നാടിന്റെ അശ്രൂപൂജ. വെള്ളിയാഴ്ച സ്കൂള്‍ ബസ്സിന് മുകളില്‍ മരംവീണ് ദാരുണമായി മരണമടഞ്ഞ വാരപ്പെട്ടി പിടവൂര്‍ കാരോത്ത്കുഴി ജാബിര്‍-ഷഫ്ന ദമ്പതിമാരുടെ മകന് അമീന്, നെല്ലിമറ്റം ചിറ്റേത്ത് എല്‍ദോ-ജോതിസ് ദമ്പതിമാരുടെ മകള്‍ ഇസാസാറ, വാരപ്പെട്ടി ഇഞ്ചൂര്‍ ആലങ്ങാട്ട് മുകളേല്‍ അബീഷ്-വര്‍ഷ ദമ്പതിമാരുടെ മകള്‍ കൃഷ്ണേന്ദു, കുത്തുകുഴി മാത്തന്മുകളേല് ജഗിപോള്-മഞ്ജു ദമ്പതിമാരുടെ മകന് ജോഹന്‍ എന്നിവര്‍ നാടിന്റെ നാനാഭാഗത്തുനിന്നെത്തിയ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ അന്ത്യയാത്രയായി.
അപകടത്തില്‍ മരിച്ച ഊന്നുകല്‍ പുന്നക്കല്‍ അനീഷ്-ഷീബ ദമ്പതികളുടെ മകള്‍ ഗൗരിയുടെ മൃതദേഹം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും. അമീന് ജാബിറിന്റെ മൃതദേഹം പല്ലാരിമംഗലം പുലിക്കുന്നേപ്പടി മസ്ജിദ് കബര്‍സ്ഥാനിലും, ജോഹന്‍ ജഗിയുടെ മൃതദേഹം മാരമംഗലം മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളിയിലും ഇസാസാറയുടെ മൃതദേഹം നെല്ലിമറ്റം സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയിലും കൃഷ്ണേന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പിലുമാണ് സംസ്കരിച്ചത്.
മന്ത്രിമാരുള്‍പ്പെടെ ആയിരങ്ങളാണ് പിഞ്ചോമനകള്‍ക്ക് വിട നല്‍കാനെത്തിയത്. ദുരന്ത ദിനത്തെ അനുസ്മരിപ്പിച്ച കോരിച്ചൊരിയുന്ന മഴയത്താണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. മാതാപിതാക്കളുടെ രോദനം കണ്ടുനിന്നവരെ കണ്ണീരണിയിച്ചു. അപകടത്തില്‍ മരിച്ച കുട്ടികളുടെ വീടുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.
മന്ത്രിമാരായ വി.കെ.ഇബ്രാഹിം കുഞ്ഞ്, അടൂര്‍പ്രകാശ്, കെ.ബാബു, അനൂപ് ജേക്കബ്, പി.ജെ.ജോസഫ്, എംപി ജോയ്സ് ജോര്‍ജ്ജ്, എംഎല്‍എമാരായ ടി.യു.കുരുവിള, ബെന്നി ബെഹ്നാന്, ജോസഫ് വാഴയ്ക്കന്, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം.വേലായുധന്, ബിഷപ്പ് മാര്‍ ഗീവര്‍ഗീസ് ആലഞ്ചേരി, സി.എം.ദിനേശ്മണി, ജില്ലാകളക്ടര്‍ എം.ജി.രാജമാണിക്യം എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ ഉച്ചവരെ കോതമംഗലത്ത് ഹര്‍ത്താല്‍ ആചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: