ന്യൂദല്‍ഹി: മഴവെളളം സംഭരിക്കുന്നതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത്. മഴവെള്ള സംഭരണം ഒരു പുതിയ സാങ്കേതിക വിദ്യയല്ലെന്നും എന്നാല്‍ ഇത് കൂടുതല്‍ പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ മഴത്തുള്ളിയും സംരക്ഷിക്കപ്പെടേണ്ടതാണ്. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മാന്‍ കി ബാത്തിന്റെ ഒന്‍പതാം പതിപ്പിലായിരുന്നു മോദിയുടെ പരാമര്‍ശം.
ജൂണ്‍ 21ന് ലോകമൊന്നാകെ രാജ്യാന്തര യോഗാ ദിനം ആചരിക്കുന്ന കാഴ്ച ആഹ്ലാദം പകരുന്നതായിരുന്നെന്നും നരേന്ദ്ര മോദി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടയുടെ സെക്രട്ടറി ജനറലായ ബാന്‍ കി മൂണ്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗ ദിനാചരണത്തിന്റെ ഭാഗമായി മാറിയ കാഴ്ച തനിക്ക് ഏറെ സന്തോഷം പകര്‍ന്നുവെന്നും മോദി വ്യക്തമാക്കി.
ഭാരതത്തെക്കുറിച്ചുളള ജിജ്ഞാസ ലോകത്ത് വളര്‍ന്നതായും നമ്മുടെ സംസ്കാരവും മൂല്യങ്ങളും പാരമ്പര്യവും അറിയാന്‍ ലോകത്തിന് താല്പര്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
യോഗയിലെ മികച്ച അദ്ധ്യാപകരെ ലോകത്തിന് സംഭവാന ചെയ്യാന്‍ ഭാരതത്തിന് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി യോഗയുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച ഡേറ്റാ ബേസ് ഉണ്ടാക്കാന്‍ ഐടി വിദഗ്ധരോടും അഭ്യര്‍ഥിച്ചു. പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ബേഠി ബച്ചാവോ ബേഠി പഠാവോ ക്യാമ്പെയ്ന്റെ ഭാഗമായി മകളുമൊത്ത് സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യാന്‍ മാതാപിതാക്കളോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
രക്ഷാബന്ധന് മഹോത്സവത്തിന്റെ വരവ് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി, സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളായിരിക്കണം ഈ രക്ഷാബന്ധനില്‍ സഹോദരിമാര്‍ക്ക് സമ്മാനമായി നല്‍കേണ്ടതെന്നും പറഞ്ഞു. 12 രൂപയുടെയോ 330 രൂപയുടെയോ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ സഹോദരിമാരെ ചേര്‍ക്കണം. ഈ രക്ഷാബന്ധനില്‍ അവര്‍ക്ക് നല്കാന് കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് അതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ആഗസ്റ്റ് 15ന് മുന്‍പ് രാജ്യത്തെ സ്കൂളുകളിലെല്ലാം ശുചിമുറികള്‍ നിര്‍മിക്കുമെന്നും മോദി വ്യക്തമാക്കി. ഇത് നാം കഴിഞ്ഞ 60 വര്‍ഷങ്ങള്‍കൊണ്ട് നേടിയെടുത്തതല്ലെന്നും ഏതാനും മാസത്തെ ശ്രമഫലമാണെന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാം മൂന്ന് ക്ഷേമപദ്ധതികള്‍ ആരംഭിച്ചു.
കുറഞ്ഞ കാലയളവിനുള്ളില്‍ 10 കോടിയില്‍പ്പരം ആളുകളാണ് ഈ പദ്ധതികളുടെ ഭാഗമായത്. ജന്‍ ധന് പദ്ധതി ആരംഭിച്ചതോടെ ബാങ്ക് ജോലിക്കാര്‍ കൂടുതല്‍ ഊര്ജ്വസ്വലരാവുകയും അവരുടെ ജോലി ഏറ്റവും ഭംഗിയായിത്തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തെന്ന് മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: