ന്യൂദല്‍ഹി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ വാതുവെപ്പ് കേസില്‍ നാളെ വിധി പറയും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഐ പി എല്‍ വാതുവെപ്പ് കേസ് പരിഗണിക്കുന്നത്.
കേസില്‍ മക്കോക്ക നിയമം ചുമത്തിയത് ചോദ്യം ചെയ്ത് ശ്രീശാന്ത് ഉള്‍പെടെയുള്ള പ്രതികള്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വാത്വെപ്പുകാരുമായി ബന്ധപെട്ടിട്ടില്ലെന്നും കേസില്‍ മക്കോക്ക നിയമം നിലനില്‍ക്കില്ലെന്നുമാണ് ശ്രീശാന്തിന്റെ വാദം.
മക്കോക്ക ചുമത്തിയ ദല്‍ഹി പോലീസ് നടപടി കോടതി അംഗീകരിച്ചാല്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കും.ക്രിക്കറ്റ് താരങ്ങളായ ശ്രീശാന്ത്, അജിത് ചന്ദീലിയ,അങ്കിത് ചവാന് അധോലോക നായകന് ദാവൂദ് ഇബ്രാഹിം എന്നിവര്‍ ഉള്‍പെടെ ഇരുപത്തിയാറോളം പ്രതികളാണ് കേസില്‍ ഉള്ളത്.
മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ മക്കോക്ക വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ശ്രീശാന്തിന്റെ വാദം.
മക്കോക്ക വകുപ്പ് ചുമത്താന്‍ മതിയായ തെളിവുകളെവിടെയെന്ന് കേസ് പരിഗണിക്കുന്നതിനിടെ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണ ആരാഞ്ഞിരുന്നു. പ്രതികളുടെ ടെലഫോണ്‍ സംഭാഷങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്കിയ കുറ്റസമ്മതമൊഴിയും അടിസ്ഥാനമാക്കിയാണ് മക്കോക്ക ചുമത്തിയതെന്നാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം. കോടതിയെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് ശ്രീശാന്തും അഭിഭാഷകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: