തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ കെ.എം മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്ത്.
കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ നിലപാട് ദുരൂഹമാണെന്ന് വിഎസ് ആരോപിച്ചു. വിന്‍സന്‍ എം. പോളിന്റെ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദേഹം.
നാഗേശ്വര്‍ റാവുവിനോട് നിയമോപദേശം തേടിയത് ആരു പറഞ്ഞിട്ടാണെന്നും വിഎസ് ചോദിച്ചു. കേസില്‍ നിര്‍ണായകമായ പല തെളിവുകളും വിജിലന്‍സ് റെയ്ഡ് നടത്തി കണ്ടെടുത്തിട്ടില്ല.വിജിലന്‍സ് ഡയറക്ടറുടെ നടപടി അന്വേഷണ ഏജന്‍സികള്‍ക്ക് തീരാ കളങ്കമാണ്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം പ്രസക്തമാണ്. അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം താന്‍ കോടതിയെ സമീപിക്കും.
തെളിവില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി. എന്തുകൊണ്ട് കെ.എം മാണിയുടെ വീട് റെയ്ഡ് ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു. കോഴ ചോദിച്ചതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്ന് പറഞ്ഞയാളില്‍ നിന്ന് അത് കണ്ടെടുത്തില്ല. നിര്‍ണായകമായ തെളിവുകള്‍ കണ്ടെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ കുറ്റപത്രം വേണ്ടെന്നായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്റെ നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്. സുകേശന് നല്കിയ റിപ്പോര്‍ട്ടിലെ നിയമപരവും വസ്തുതാപരവുമായ പാളിച്ചകള്‍ അക്കമിട്ടു നിരത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍, ഇതു പ്രകാരം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്കാന് എസ്പിക്കു നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: